Tuesday 31 October 2017

അര്‍ത്ഥങ്ങള്‍

“കാലവും കാഴ്ച്ചപ്പാടുകളും ഏറെ മാറി... വാക്കുകളുടെ അര്‍ത്ഥങ്ങള്‍ അതിലേറെ മാറി... ഇന്ന്‍ ഒരു “ഹായ്” പറഞ്ഞാല്‍ ഫ്രണ്ട് ആയി... തിരിച്ച് ഒരു “ഹായ്” കിട്ടിയാല്‍ അത് ബെസ്റ്റ് ഫ്രണ്ട് ആയി... കൂടെ നടന്നാല്‍ “ലവ്” ആയി “ലവ്വര്‍” ആയി... ഒന്ന് കണ്ടറിഞ്ഞ പരിചയത്തിന്‍ പേരാണോ “സൗഹൃദം”?... അതിന് അവിടെനിന്നും പിന്നെയും ഏറെ ദൂരം പോകേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു... “ഫ്രണ്ട്” എന്നത് ഇന്നാര്‍ക്കും എളുപ്പം കിട്ടാവുന്ന ഒരു പദവി ആയതുകൊണ്ട് ഉറ്റ മിത്രത്തെ പോലും അങ്ങനെ വിശേഷിപ്പിക്കാന്‍ എനിക്കാവുന്നില്ല!... ഇന്ന് ഒരുമാതിരി ചീപ്പ് വാക്ക് പോലെയായിരിക്കുന്നു അത്... തീരെ വില കുറഞ്ഞ ഒരു വാക്ക്... സായിപ്പിന്‍റെ ഭാഷയിലെ പലവാക്കുകള്‍ക്കും ഇന്ന് ജീവനില്ലെന്ന് തോന്നാറുണ്ട്... രാവിലേയും ഉച്ചക്കും വൈകീട്ടും രാത്രിയും ആശംസിച്ചു കിട്ടുന്ന വാക്കുകളില്‍ ഒരു വികാരവും ഇല്ലാതായി... അതങ്ങനെ കാണുന്നത് കലിയായി... പറയുന്നതില്‍ വെറുപ്പും!...

Monday 30 October 2017

പ്രഭാതം

രാത്രിമഴ പെയ്തു തോർന്ന പ്രഭാതമായിരുന്നു ഇന്ന്... രാവിലെ ഉണർന്നപ്പോൾ കണ്ട ആ അന്തരീക്ഷം എന്നെ കൊതിപ്പിക്കുന്നതായിരുന്നു... ഒരു ചായയുമായി വാതിൽക്കൽ നിൽക്കുമ്പോൾ അറിയാതെ ഒത്തിരി ഓർമ്മകൾ എന്നിലേക്ക് ഓടിയെത്തി... പണ്ട് സ്കൂളിൽ പോകാൻ മടിച്ച് എഴുന്നേറ്റ പ്രഭാതത്തിനും വൃശ്ചിക പുലരികളിൽ പാലു വാങ്ങാൻ നടന്നു പോയിരുന്ന പ്രഭാതങ്ങൾക്കും ഇതേ ഭംഗിയായിരുന്നു... നല്ല തണുത്ത കാറ്റ് വന്ന് തലോടിയപ്പോൾ കണ്ണുകൾ പൂട്ടി ഞാൻ അതും ആസ്വദിച്ചു... കുളിക്കാൻ നേരം വെള്ളത്തിന് പതിവില്ലാത്ത തണുപ്പും... ഇത്ര മനോഹരമായ ഒരു തുടക്കമായി പ്രിയപ്പെട്ട പ്രഭാതം പ്രിയമുള്ളൊരാളുടെ ഒരു സ്നേഹ സമ്മാനം പോലെ..."

Thursday 26 October 2017

ആഗ്രഹങ്ങള്‍...

ചില ആഗ്രഹങ്ങള്‍ എന്നും ആഗ്രഹങ്ങളായി തന്നെ കൊണ്ടു നടക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... അതെങ്ങാനും സാധിച്ചാല്‍ ആ പ്രതീക്ഷയും അതിനായുള്ള കാത്തിരിപ്പും അവിടെ അവസാനിക്കും... അതൊരു ചെറിയ വിഷമം തരും... എന്നും രാവിലെ എഴുനേല്‍ക്കാനുള്ള ഒരു പ്രചോദനമായി എന്തെങ്കിലും ഒന്ന് വേണം എന്നത് അനിവാര്യമാണ്... എന്നാല്‍ മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്ക് അവസാനമില്ലെന്ന തിരിച്ചറിവ് മനസ്സിലാക്കി തരുന്നു “വിഷമിക്കണ്ടാ ഒന്ന് കഴിയുമ്പോ അടുത്തത് താനേ വരും... അത് എവിടെന്നെങ്കിലും ഏതെങ്കിലും രൂപത്തില്‍ വരും..വന്നിരിക്കും!” എന്ന്...”

Wednesday 25 October 2017

തേടുകയാണ്

കാലങ്ങളായി ഞാൻ എന്തോ തേടുകയാണ്... അതെന്തിനെയാണെന്ന് എനിക്കിന്നും നിശ്ചയമില്ല!.. പരിചിതമായ ആ ഒരു മുഖമാണോ?.. പ്രിയപ്പെട്ട എന്തെങ്കിലും വസ്തുവിനെയാണോ?.. സാന്ത്വനമാണോ? സ്നേഹമാണോ? സന്തോഷമോ അതോ ആഗ്രഹ സക്ഷാത്ക്കാരങ്ങളെയോ? അറിയില്ല!.. യാത്രാവേളകളിൽ, ആ വഴിയോരങ്ങളിൽ, എന്നരികിൽ, വിജനതകളിൽ, ഇരുട്ടിൽ... അങ്ങനെ ഒരോ സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും കണ്ണും മനസ്സും ഒരുപോലെ എന്തിനേയോ തേടിക്കൊണ്ടിരിക്കുന്നു... അപ്രതീക്ഷിതമായി അത് കാണാനാവും എന്ന ഒരു വലിയ പ്രതീക്ഷയോടെ... ഒരു പക്ഷെ ഞാനാ ബിന്ദുവിനെ തേടുകയാവാം... എല്ലാ യാത്രകളും ചെന്നവസാനിക്കുന്ന മരണമെന്ന ബിന്ദുവിനെ... ഒരു നിമിഷത്തെ..."

Sunday 22 October 2017

സാക്ഷികള്‍

“അന്നും ഇതുപോലെ മഴയായിരുന്നു... ആ മഴയില്‍ കുളിച്ച് അതി സുന്ദരിയായ കടലും, അവിടെ കാറ്റില്‍ ഒരുപോലെ നൃത്തം ചെയ്ത കാറ്റാടി മരങ്ങളും, കാലുകളെ തഴുകി തിരികേ പോയ തിരമാലകളും, മണ്ണിനെ ചുംബിക്കാനെത്തിയ മഴത്തുള്ളികളും, കുളിരായ് തലോടി മറഞ്ഞ കാറ്റും, കുതിര്‍ന്ന മണലില്‍ പതിഞ്ഞ കാല്‍പ്പാടുകളും അന്നെന്‍റെ പ്രണയത്തിന് സാക്ഷികളാവുകയായിരുന്നു... അവിടെ “അവള്‍” എനിക്ക് ഏറെ പ്രിയങ്കരിയായ ആ മഴ തന്നെയായിരുന്നു...”

പ്രണയം അതൊരു ജിന്നാ

ഒരിക്കൽ ഒരാളോട്‌ പ്രണയം തോന്നിതുടങ്ങിയാൽ.....
പിന്നെ ഓരോ നിമിഷവും നമ്മുടെ ഹൃദയമിടിപ്പ്‌ നിയന്ത്രിക്കുന്നത്‌ അവരായിരിക്കും...
കണ്ണടച്ചാലും തുറന്നാലും  അവരുടെ മുഖമായിരിക്കും....
എന്നും അവരെ കാണാനുള്ള കൊതിയായിരിക്കും...
അവരോട്‌ എത്ര മിണ്ടിയാലും മതിയാകാത്തത്‌ പോലെ തോന്നും...
അവരെ എന്നും കണ്ടുകൊണ്ടിരിക്കാൻ തോന്നും...
അവരെന്നും അരികിൽ വേണമെന്ന് കൊതിക്കും...
അവരെ ഒന്ന് കാണുംബോഴേക്ക്‌ ഹൃദയം വല്ലാതങ്ങ്‌ തുള്ളിചാടും...
ചുരുക്കി പറഞ്ഞാൽ ഒരു വട്ട്‌.....
ഒരാളെ ജീവനേക്കാളേറെ സ്നേഹിച ഭ്രാന്ത്‌....

ഈ പ്രണയം തോന്നി തുടങ്ങിയാൽ അത്‌ മാഞ്ഞു പോകണമെങ്കിൽ നമ്മൾ മരിക്കണം...
അല്ലെങ്കിൽ ഈ ലോകം അവസാനിക്കണം....