Friday 30 December 2016

അഭിനയിക്കുകയാണ്

ഇന്ന് വളരെ അടുത്തറിയാവുന്ന പലരെയും അവിചാരിതമായാണ് ഞാന്‍ പരിചയപ്പെടാന്‍ ഇടയായത്... ഒരു പുകമറയില്‍ ആരോ എന്നപോലെ അവ്യക്തമായിരുന്നു ആദ്യ കാഴ്ച്ചയില്‍ എനിക്കവരെല്ലാം... അരികിലേക്ക് ചെല്ലുന്തോറും മൂടല്‍മഞ്ഞിന്‍ ആവരണം നീങ്ങുന്ന പോലെ അവര്‍ കുറെക്കൂടി തെളിഞ്ഞുവന്നു... അങ്ങനെ ഓരോ അടികളായി അവരിലേക്ക് അടുക്കുന്തോറും അതുവരെയുണ്ടായിരുന്ന അവരെന്ന പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും മാറ്റി നിര്‍ത്തിച്ച് ഓരോ അത്ഭുതങ്ങളായി മാറുകയായിരുന്നു അവരെനിക്ക്... ആദ്യം കണ്ടപ്പോള്‍ ഒന്ന് ചിരിക്കാന്‍ പോലും അറിയില്ലെന്ന് തോന്നിപ്പിച്ചവര്‍ യാഥാര്‍ത്ഥ്യത്തില്‍ ചിരിക്കാനും ചിരിപ്പിക്കാനും മിടുക്കരായിരുന്നു... കാഴ്ച്ചയില്‍ ഏറ്റവും സന്തോഷമുള്ളവരായി തോന്നിയവര്‍ ശരിക്കും പ്രാരാബ്ധങ്ങളുടെയും വേദനകളുടെയും ഭാണ്ഡം പേറി നില്‍ക്കുന്നവരായിരുന്നു... ഒരു തരത്തില്‍ പറഞ്ഞാല്‍ എല്ലാവരും അഭിനയിക്കുകയാണ്... ശരിയായ തന്നെ മറ്റുള്ളവര്‍ കാണണ്ട, അറിയണ്ട എന്നൊക്കെയുള്ള ഓരോ ഉദ്ദേശത്തോടെ അഭിനയത്താല്‍ “താന്‍” എന്ന യാഥാര്‍ത്ഥ്യള്‍ക്ക് മുന്നിലായി ഒരു മറ പിടിച്ചിരിക്കുകയാണ് മിക്കവരും... അടുത്ത് നില്‍ക്കുമ്പോഴുണ്ടാകുന്ന ഒരു വിശ്വാസതയില്‍ മാത്രമാണ് അവര്‍ ആ മറകള്‍ ഒന്ന് മാറ്റുക... അവിടെ അപ്പോള്‍ കാണാം പച്ചയായ മനുഷ്യനെയും ജീവിതത്തെയും... അങ്ങനെ ഇന്നോളം ഞാന്‍ പരിചയപ്പെട്ടതും അടുത്തറിഞ്ഞതുമായ ഓരോ വ്യക്തികളും, വ്യക്തിത്വങ്ങളും തികച്ചും വ്യത്യസ്ഥങ്ങളായ ഓരോ പാഠങ്ങളാണ് എനിക്ക്... നിറവും മണവും, രുചിയും രൂപവും ഒന്നും ഒരുപോലെയല്ലാത്ത ജീവിതങ്ങള്‍... ഇങ്ങനെ അഭിനയിക്കാന്‍ കഴിവില്ലായിരുന്നെങ്കില്‍ നമുക്കാര്‍ക്കും ആരുടെ മുന്നിലും കള്ളത്തരങ്ങള്‍ കാണിക്കാന്‍ കഴിയില്ലായിരുന്നു... ഈ കഴിവ് മൃഗങ്ങള്‍ക്കുണ്ടോ എന്നറിയില്ല! “അഭിനയം” മനുഷ്യ സിദ്ധിയാണെന്ന് തോന്നുന്നു... എന്തായാലും അത് നമ്മള്‍ ശരിക്കും ഉപയോഗിക്കുന്നുണ്ട്... എല്ലാ രീതിയിലും..."

Tuesday 27 December 2016

ഹൃദയം വേദനിപ്പിച്ചു നീ പോയനാൾ

നീ എന്നെ മറന്നതെനിക്കോർമയുണ്ട്
ഞാൻ നിന്നെ മറന്നതോർമ്മയില്ല
ഞാൻ മറന്നില്ല ഓർമിക്കുവാൻ
നിന്നെയെനിക്കോർമിക്കുവാൻ നിന്റെയോർമ പോലും വേണ്ട 
മൗനം തന്നെ ധാരാളം 
മൗനം മുറിക്കുവാൻ ഒരു നോട്ടം മതിയെന്നതിനാലാവാം
നോട്ടമില്ലാതുള്ള ഇരവുകൾ പകലുകൾ 
എന്നിലെ കാഴ്ച്ചയിൽ മാത്രമായത്
എന്നോടൊരു മാപ്പു ചോദിച്ചു നീ മറഞ്ഞതോർമയുണ്ടെനിക്ക് 
തൊണ്ടയിൽ പ്രണയം കുരുങ്ങി 
ഞാൻ ചത്ത നാൾ

Wednesday 21 December 2016

വിരഹം എന്താണെന്നറിഞ്ഞത്.

സമയം സന്ധ്യയായി തുടങ്ങിയിരുന്നു... പതിവുപോലെ “നാളെ കാണാം..” എന്ന വാക്കാല്‍ യാത്രപറയാന്‍ മടിച്ച് അവള്‍ എന്നോട് ചേര്‍ന്നിരിക്കുകയായിരുന്നു... ഇനി തമ്മില്‍ കാണുമോ എന്ന ചിന്ത ആ സമയം എന്നെയും വല്ലാതെ വീര്‍പ്പുമുട്ടിച്ചു... എപ്പോഴും എവിടെയും വാചാലരായിരുന്ന ഞങ്ങള്‍ക്കിടയിലേക്ക് “മൗനം” ആദ്യമായി കടന്നു വന്ന നിമിഷങ്ങളായിരുന്നു അത്... ഇന്നലെകള്‍ എത്ര നിറമാര്‍ന്നതായിരുന്നു എന്ന തിരിച്ചറിവ് അന്നവിടെ ഞാന്‍ അറിഞ്ഞു തുടങ്ങി... എങ്ങനെയാണ് എന്തു പറഞ്ഞാണ് ഞാന്‍ അവളെ യാത്രയാക്കുക... അതെനിക്ക് അറിയില്ലായിരുന്നു... ജീവിതത്തില്‍ ആദ്യായിട്ടായിരുന്നു അങ്ങനെ ഒരു സന്ദര്‍ഭം... കാത്തുനിന്ന കൂട്ടുകാരി “_ _ _ വാ പോകാം...” എന്ന് അവളെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഹൃദയമിടിപ്പ് കൂടുന്ന പോലെ തോന്നി... ഒടുവില്‍ മടിച്ചു മടിച്ചെങ്കിലും ആ വാടിയ മുഖത്തെ കലങ്ങി ചുവന്ന ഉണ്ട കണ്ണുകളാല്‍ ഒരു യാത്രാമൊഴിയേകി അവള്‍ നടന്നകന്നു... ഹൃദയത്തില്‍ നിന്നും എന്തോ പറിച്ചെടുക്കും പോലെ, എന്തോ ഉള്ളില്‍ നിന്നും ഇറങ്ങിപോകുന്ന പോലെ ഒരു വേദന സമ്മാനിച്ചുകൊണ്ട് അവള്‍ പോയി... തുടര്‍ന്നുള്ള നാളുകളിലാണ് ഞാന്‍ വിരഹം എന്താണെന്നറിഞ്ഞത്... ഏകാന്തതയില്‍ ഓര്‍മ്മകളെ പ്രണയിക്കാനും, വിരഹഗാനങ്ങളെ അവ തരുന്ന സുഖമുള്ള നോവറിഞ്ഞ് ആസ്വദിക്കാനും ഞാന്‍ പഠിച്ചു തുടങ്ങി... യാഥാര്‍ത്യങ്ങള്‍ ഉള്‍കൊണ്ട നിമിഷം "എവിടെയും എന്തിനും 'അവസാന നിമിഷങ്ങള്‍' എന്നൊന്നുണ്ട്" എന്ന് ഞാനന്ന് ഉള്ളില്‍ കുറിച്ചിട്ടു... പിന്നീട് എന്തിനോടും അടുക്കുമ്പോള്‍, എന്തും അടുത്തുവരുമ്പോള്‍ സ്വയം ഒരു ഓര്‍മ്മപ്പെടുത്തലാകുന്നു ആ ഒരു വാചകം... വിരഹ വേദനക്ക് സ്വയം കണ്ടെത്തിയ ഒരു മരുന്നുപോലെ... ഒരു മുന്നറിയിപ്പ് പോലെ... ഒരു കരുതലിനായി..."

Sunday 18 December 2016

നിസഹായവസ്ഥകള്‍

“മറ്റുള്ളവരുടെ തെറ്റിദ്ധാരണയില്‍ പെട്ടുപോവുകയെന്നാല്‍ വല്ലാത്തൊരു അവസ്ഥയാണ്... ആ നേരത്തെ “എന്നെ ആരും  മനസ്സിലാക്കുന്നില്ലലോ?” എന്ന ചിന്ത ഒരു വേദനയും... നിനച്ചിരിക്കാതെ പലപ്പോഴും അങ്ങനെയുള്ള അവസ്ഥകള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്... പഠിക്കുന്ന കാലത്ത്.. ജോലിചെയ്യുന്നിടത്ത്.. കൂട്ടുകാര്‍ക്കിടയില്‍.. ബന്ധുക്കള്‍ക്കിടയില്‍.. അങ്ങനെ തീരെ പ്രതീക്ഷിക്കാത്ത പലയിടത്തും... കളിയായി പറഞ്ഞ കാര്യങ്ങളില്‍ പോലും കേട്ടവര്‍ കണ്ടെത്തിയ അര്‍ത്ഥങ്ങള്‍ മറ്റൊന്നാവുകയായിരുന്നു... അവിടെ അവര്‍ കാണാപുറങ്ങള്‍ കാണുകയും, എഴുതാപുറങ്ങള്‍ വായിക്കുകയും ചെയ്തപ്പോള്‍ നല്ലതിനെ കരുതി ചെയ്തതും, പറഞ്ഞതുമായ എല്ലാ കാര്യങ്ങളും തെറ്റുകളെന്ന കണക്കിലായി... ഞാന്‍ എല്ലാവര്‍ക്കും മോശക്കാരനുമായി... കുറ്റപ്പെടുത്താനും പഴിചാരാനും ഉപദേശിക്കാനും വളരെ എളുപ്പമായതുകൊണ്ട് അതിനുമാത്രം അന്നവിടെ ഒരുപാട് ആളുകളുണ്ടായിരുന്നു... ഒരു രീതിയിലും ഒന്നും തിരുത്താനോ, നിരപരാധിത്വം തെളിയിക്കാനോ കഴിയാനാവാതെ നിഷ്ക്രിയനായി നിന്നു പോയ നിമിഷങ്ങളായിരുന്നു അതെല്ലാം... ഏറെ സങ്കടം തോന്നിയ ആ നിമിഷങ്ങളില്‍ എന്നെ മനസ്സിലാക്കുന്ന ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്ലെന്ന്‍ ഞാന്‍ ആശിച്ചുപോയിട്ടുണ്ട്... ഒരിക്കലും അതുപോലൊരു സംഭവം ഇനി ഉണ്ടാവാതിരിക്കാന്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതങ്ങനെ വീണ്ടും വീണ്ടും സംഭവിക്കുകയാണ്... ജീവിതചര്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവ പോലെ...”

Saturday 17 December 2016

വീണ്ടും ഞാന്‍ എഴുതാം നിനക്കായ്

നിലാവിന്‍റെ മണമുള്ള നിന്‍റെ സാമിപ്യങ്ങള്‍ പ്രണയാര്‍ദ്രമാം നിമിഷങ്ങളായി മാറുന്നുവെങ്കിലും താമര തളിരിടും നിമിഷസുഖമായ്, പ്രണയവിരഹമായ് തേടുന്ന സ്വപ്‌നങ്ങൾ വര്‍ണമായ്, നീലാകാശത്തില്‍ നിന്നുതിരുന്ന മഴതുള്ളിയായ്...,
ഇന്നലെ വിരിഞ്ഞ പൂവിന്‍റെ സുഗന്ധമായ്‌ നീ മാറവേ... അറിയാതെ ഊറിയൊര മിഴിനീരിന്‍ ചൂടില്‍ വീണ്ടുമൊരു പൂമ്പാറ്റയായി എന്‍ മനസും... ഹൃദയക്ഷരത്തില്‍ നിനക്കായ് കുറിച്ചൊരു വര്‍ണാക്ഷരത്തില്‍ വീണ്ടും ഞാന്‍ എഴുതാം നിനക്കായ്... "
 

Friday 16 December 2016

തിരിച്ചറിവ്

"മരകൊമ്പില്‍ തലകീഴായി കിടന്ന്‍ നോക്കിയിട്ടുണ്ടോ?.. ഒരു കുരങ്ങിനെപോലെ... ഇല്ല അല്ലെ?... ആകാശം താഴെയും ഭൂമി മുകളിലായും തോന്നും...

വിജനമായ ഹൈവേയുടെ നടുവില്‍ വെറുതെ പോയിരുന്നിട്ടുണ്ടോ?.. ആ വെള്ള വര നമ്മളില്‍ നിന്നും റോഡിലേക്ക് ഇറങ്ങി പോകുന്നതു പോലെ തോന്നും...

തിരയടിക്കുന്ന കടല്‍ക്കരയില്‍ കണ്ണടച്ചു കിടന്നിട്ടുണ്ടോ?.. വേറൊരു ലോകത്തിലാണ് കിടക്കുന്നതെന്ന് തോന്നും...

സഹിക്കാന്‍ പറ്റാത്ത വേദനയോടെ ആശുപത്രിയില്‍ കിടന്നിട്ടുണ്ടോ?.. അവിടെയാണ് ദൈവം എന്നാല്‍ ഡോക്ടര്‍ ആണെന്ന് വിശ്വസിച്ചുപോകുന്നത്..

പ്രണയിച്ചിട്ടുണ്ടോ?.. സ്വയം കുറച്ചുകൂടി വൃത്തിയും ഭംഗിയും വേണമെന്ന് ആഗ്രഹിക്കുന്നത് അപ്പോഴാണ്‌...

നല്ല തണുപ്പുള്ളപ്പോള്‍ ഐസ്ക്രീം കഴിച്ചു നോക്കിയിട്ടുണ്ടോ?.. അതിന് അതുവരെ അറിയാത്ത ഒരു രുചിയും സുഖവുമുണ്ടെന്ന് അപ്പോഴറിയാം...

ആനപ്പുറത്ത് കയറിയിരുന്നിട്ടുണ്ടോ?..  നമ്മളൊന്നും ആനക്ക് ഒന്നും അല്ലെന്നു അവിടെ ഇരിക്കുമ്പോഴാണ് ശരിക്കും മനസ്സിലാകുന്നത്...

മരണം നേരില്‍ കണ്ടിട്ടുണ്ടോ?.. ഒരു ശ്വാസത്തിനും നിശ്വാസത്തിനും ഇടയിലുള്ള എന്തോ ഒന്നാണ് “ജീവന്‍” എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്...

വാഹന അപകടത്തില്‍ പെട്ടിട്ടുണ്ടോ?.. ഒരു നിമിഷമെന്ന സമയം മതി എന്തും സംഭവിക്കാന്‍ എന്ന തിരിച്ചറിവ് ഉണ്ടായത് അപ്പോഴാണ്‌...

ഭക്ഷണം രുചി അറിഞ്ഞ്, ആസ്വദിച്ച് കഴിച്ചിട്ടുണ്ടോ?.. ആ നേരത്താണ് ഭക്ഷണം മിക്കപ്പോഴും വയറിനുവേണ്ടി വിഴുങ്ങുകയാണ് പതിവെന്ന് മനസ്സിലാക്കിയത്...    കഴിഞ്ഞില്ല!
അറിയാന്‍ ഇങ്ങനെ പലതും ഇനിയുമുണ്ടാകും... അതെല്ലാം അറിയാനുള്ള ആകാംക്ഷയാണ് ഓരോ ദിവസത്തേയും ഉണര്‍വ്വ്...

ഇഷ്ട വരികൾ

കരളു നൊവുമെൻ കഥയായി
കനവു പോലെ നീ മാറുമോ
പ്രിയനേ..

താരകളെപ്പോലെ ദൂരത്തെന്നാലും
ജീവരാഗത്താളമെന്നും നീയല്ലേ
എത്രയോ ജന്മമായീ
നീയെന്റെ പ്രാണനായി

ഞങ്ങൾക്കൊന്നായി, കുഞ്ഞായി താരാട്ടാൻ
കുഞ്ഞാറ്റേ നീയും, കൂടെപ്പോരാമോ

ഹൃദയം പാടും പുതുരാഗം
നമ്മിലുണരും പ്രിയതാളം
സുഖമോ നൊമ്പരമോ......

Tuesday 13 December 2016

ഒരു നന്ദി

“നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ളതാണ് ജീവിതം... ജീവിതാനുഭവങ്ങള്‍ പലപ്പോഴും പല രൂപത്തിലും പല ഭാവത്തിലുമാണ്... അവയില്‍ ഓരോന്നും സ്വന്തം അനുഭവങ്ങളായി മാറുമ്പോള്‍ കണ്ണുകളെ ഈറനണിയിച്ചവ മുതല്‍ സന്തോഷത്തിന്‍ അതിര്‍ വരമ്പുകള്‍ താണ്ടാനായത് വരെ അതില്‍ കാണും... ആ ഓരോ അനുഭവങ്ങളും നമ്മളെ ഓരോരോ കാര്യങ്ങള്‍ പഠിപ്പിക്കും... തിരിച്ചറിവുകള്‍ ഉണ്ടാക്കും... അവിടെ നമ്മള്‍ ഓര്‍ക്കേണ്ടുന്ന ഒന്നുണ്ട് എല്ലാ അനുഭവങ്ങള്‍ക്കും  ഒരു കാരണക്കാരന്‍ അല്ലെങ്കില്‍ ഒരു കാരണക്കാരി ഉണ്ടാകും... അത് ആരുതന്നെ ആയാലും അവരോടു കുറഞ്ഞത് ഉള്ളാല്‍ ഒരു നന്ദി പറയേണ്ടതുണ്ട്... കാരണം അനുഭവങ്ങള്‍ ഇല്ലാത്ത ജീവിതം അര്‍ത്ഥ ശൂന്യമാണ്... അതുകൊണ്ടുതന്നെ ആ നന്ദി വാക്ക് മറക്കരുത്...”

Monday 12 December 2016

മ്മടെ മുത്ത് നബി സല്ലല്ലാഹു അലൈവസല്ലം

 മാതാപിതാക്കളോട് "ഛേ" എന്ന വാക്കുപോലും പറയരുതെന്ന് പഠിപ്പിച്ച സ്നേഹപ്രവാചകൻ,

 ഭർത്താവിനെ ശപിക്കരുതേ, ഭാര്യയെ നോട്ടം കൊണ്ടുപോലും വിഷമിപ്പിക്കരുതേയെന്ന് പഠിപ്പിച്ച കുടുംബനാഥൻ,

പെണ്ണിന്റെ സുരക്ഷിതത്വമാണ് സമൂഹത്തിന്റെ നിലനിൽപെന്നും,
പെൺമക്കൾ ഉള്ള കുടുംബമാണ് ഉത്തമ കുടുംബമെന്നും പഠിപ്പിച്ച പ്രവാചകൻ,

മാതാവിന്റെ കാൽചുവട്ടിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ,

അയൽവാസി പട്ടിണികിടന്നാൽ വയറു നിറക്കരുതെന്ന് കൽപ്പിച്ച്, അതിൽ ജാതി നോക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ

 കട്ടത് എന്റെ മകൾ ഫാത്തിമയാണെങ്കിലും കൈ മുറിക്കുക തന്നെ വേണമെന്ന് പറഞ്ഞ നീതിമാൻ,


പിതാവിന്റെ വിയർപ്പ് കുടുംബത്തിന്റെ നിലനിൽപ്പെന്ന് ഓർമിപ്പിച്ച പ്രവാചകൻ,

 മരണം മുന്നിൽ കണ്ടപ്പോഴും എന്റെ സമുദായം എന്നോർത്ത് കരഞ്ഞ പകരമില്ലാത്ത നേതാവ്,


 ശവമഞ്ചം വഹിച്ചു ജനം നടന്നു നീങ്ങുന്നത് കണ്ടപ്പോൾ എഴുനേറ്റുനിന്ന പ്രവാചകരോട് അത് മുസ് ലിമിന്റെതല്ല എന്ന് അനുയായി പറഞ്ഞപ്പോൾ,
അത് മനുഷ്യന്റെതാണെന്ന് പറഞ്ഞുകൊടുത്ത് ബഹുമാനിച്ച പ്രവാചകൻ,


 വെളുവെളുത്ത സൽമാൻ ഫാരിസിനെയും, കറുകറുത്ത ബിലാലിനെയും ഒരേ നിരയിൽ അണിനിരത്തി, വർണ്ണവിവേചനം അരുതെന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകൻ

വഴി തടസ്സപ്പെടുത്തി ഒരു മുള്ള് കണ്ടാൽ പോലും, ആ തടസ്സം നീക്കാതെ മുന്നോട്ട് പോവരുതെന്ന് പഠിപ്പിച്ച പ്രവാചകൻ,

 ഏറ്റവും ചിലവ് കുറഞ്ഞ വിവാഹമാണ് ഏറ്റവും മഹത്വമേറിയതെന്ന് പഠിപ്പിച്ച പ്രവാചകൻ,

സ്ത്രീയെന്നാൽ ബഹുമാനിക്കപ്പെടേണ്ടവളും, ആദരിക്കപ്പെടേണ്ടവളുമാണെന്ന് ആദ്യമേ പഠിപ്പിച്ച പ്രവാചകൻ,

Saturday 10 December 2016

കഴിഞു പോയ കാലം

"ഒരു പറവയെപോലെ പറക്കുവാനുള്ള എന്നിലെ ആഗ്രഹം വീണ്ടും ഏറുകയാണ്... ഇന്നലെ ഉറങ്ങാന്‍ കിടന്ന നേരം കേട്ട ഒരു പഴയ പാട്ട് എന്നിലെ ആ കൊതികളുണര്‍ത്തി... പണ്ടത്തെപ്പോലെ ഒരു സ്വപ്ന ജീവിയാകാന്‍... പാട്ടുകളെ പ്രണയിച്ച്, സുന്ദര സ്വപ്നങ്ങള്‍ കണ്ട്, ഉണ്ടും ഉറങ്ങിയും വിളയാടിയും നടന്ന കാലത്തിലേക്ക് ഒന്നൂടെ ഇറങ്ങി ചെല്ലാന്‍... ചെണ്ടക്കും ആനക്കും പുറകിലൂടെ പോയ ആ കാലത്തിലേക്ക്... ഒന്നിനെ കുറിച്ചും ചിന്തിക്കാനില്ലാത്ത ഭാവിയെക്കുറിച്ചുള്ള ആവലാതികള്‍ ഇല്ലാത്ത സ്വന്തം ഇഷ്ട്ടങ്ങളില്‍ മാത്രം ജീവിച്ച ആ നാളുകളിലേക്ക്... ഒന്നും വെട്ടിപിടിക്കണം, ആരെയും പുറകിലാക്കണം എന്നോന്നുമില്ലാത്ത നിഷ്കളങ്കമായ മനസ്സുണ്ടായിരുന്ന ആ പ്രായത്തിലേക്ക്... ആ മനസ്സ് തന്നെയാണ് അന്നത്തെ ഏറ്റവും വലിയ ക്വാളിറ്റി... ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അതെല്ലാം കൃത്യമായി അറിയാനാകുന്നു... അന്ന് പലരുടെയും നിര്‍ബന്ധം കൊണ്ട് പ്രിയങ്ങള്‍ ഓരോന്നും പെട്ടിയില്‍ അടച്ചുപൂട്ടിയപ്പോള്‍ അതൊരു ഘട്ടത്തിന്‍ ഒടുക്കവും മറ്റൊരു ഘട്ടത്തിന്‍ തുടക്കവുമായി... അവിടെ നിന്നും തുടങ്ങിയ മാറ്റങ്ങളോന്നും ആഗ്രഹിച്ചതോ ആശിച്ചതുപോലയോ ആയിരുന്നില്ല... സാഹചര്യങ്ങളും സമ്മര്‍ദ്ദവും തന്നെയായിരുന്നു എവിടെയും എന്നും വില്ലന്‍... അങ്ങനെയായപ്പോള്‍ കൈവിട്ടുപോയ കഴിഞ്ഞ കാലങ്ങള്‍ വിലമതിക്കാനാവത്തതും ഇന്നേറെ കൊതിപ്പിക്കുന്നതുമായി മാറി... ഹാ..അല്ലെങ്കിലും ഓര്‍മ്മകളാകുമ്പോഴാണല്ലോ എല്ലാം അമൂല്യ  സൗന്ദര്യങ്ങളായി മാറുന്നത്... വെറുതെയെങ്കിലും ഞാനിന്ന് വീണ്ടും കൊതിക്കുകയാണ് “ഇനിയും വരുമോ നീ..." യെന്ന്... എനിക്കായി... ഒരിക്കല്‍ക്കൂടി... ഒന്ന്  നീ അറിയുക ! പുറകിലേക്ക് പോകുവാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാന്‍ എന്നേ നിന്നിലേക്കെത്തിയേനെ എന്‍ പ്രിയ കാലമേ...”

Friday 9 December 2016

സ്വപ്നക്കൂട്

“കാലങ്ങളായി ആരോരുമറിയാതെ ഒരു കുഞ്ഞുപോലുമറിയാതെ ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരുപാട് ആശകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു... അടുത്തിടെ ഞാനതെലാം വാരികൂട്ടി മനസ്സില്‍ ഒരു കൊട്ടാരം ഉണ്ടാക്കി... സ്വപ്‌നങ്ങള്‍ മേഞ്ഞതിനാല്‍ ഞാനതിന് സ്വപ്നക്കൂട് എന്ന് പേരിട്ടു... എന്‍റെ ഇഷ്ട്ട നിറങ്ങളായിരുന്നു അതിന്... എനിക്ക് ഇഷ്ട്ടപ്പെട്ട മണമായിരുന്നു അവിടെയെങ്ങും... കാതോര്‍ത്താല്‍ എന്നും എപ്പോഴും പ്രിയപ്പെട്ട പാട്ടുകള്‍ കേള്‍ക്കാമായിരുന്ന ഒരിടം... എന്‍റെ  ഹൃദയത്തോട് ചേര്‍ത്തുവച്ച ആ കൊട്ടാരം ഇന്ന് തകര്‍ന്നു... ഒരു ചീട്ടുകൊട്ടാരം പോലെ കണ്മുന്നില്‍ തകര്‍ന്നടിഞ്ഞു... ആ ഒരു വലിയ വേദനയിലാണ് ഞാന്‍ ഇപ്പോ... ഒരുപക്ഷെ അതുണ്ടാക്കാന്‍ ഉപയോഗിച്ച സ്വപ്നങ്ങള്‍ക്ക് വേണ്ടത്ര  ബലമില്ലായിരുന്നിരിക്കാം... അലെങ്കില്‍ ഉണ്ടാക്കിയത്തില്‍ പിഴവുകള്‍ വന്നിരിക്കാം... അതും അലെങ്കില്‍ എല്ലാമായ വിശ്വാസം എന്ന അടിത്തറ ഇളകിയതാകാം... മറ്റൊരാളെ പഴിചാരാന്‍ എനിക്കാവില്ല... അതുകൊണ്ടുതന്നെ തകര്‍ന്നിരിക്കുന്നത് ഞാന്‍ തന്നെയാണ്... അങ്ങനെ എന്‍റെ ഉള്ളില്‍ ഒരു പതനം സംഭവിച്ചിരിക്കുന്നു... ആ വേദനയിലൂടെ എന്നില്‍ ആരോ വീണ്ടും നിശബ്ധതയിലേക്ക് മടങ്ങുകയാണ്... ആരോ എന്ന ആ സംശയം വെറുതെയാണ്... അത് ഞാന്‍ തന്നെയാണ്...”

ഇന്നലെകള്‍

“09-12-1992. ഇന്നെനിക് 24 വയസ് തികയുന്നു വര്‍ഷങ്ങള്‍ കണ്മുന്നിലൂടെ എത്രപെട്ടെന്നാ കടന്നുപോകുന്നത്... ഇന്ന് ഇവിടെവരെ എത്തി നില്‍ക്കുമ്പോള്‍ അറിയാനാകുന്നു പിന്നിട്ട ജീവിതത്തിലെ സുന്ദരമായൊരു കാലഘട്ടം അത് ആ സ്കൂളില്‍ ചിലവഴിച്ചതായിരുന്നു... പക്ഷെ ഇപ്പോഴാ അതോക്കെ ശരിക്കും മനസ്സിലാക്കുന്നത്... ജീവിതത്തില്‍ മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ക്ക് സാക്ഷിയായ ഒരിടമാണ് ആ സ്കൂള്‍... അന്നൊക്കെ പഠിക്കാനുള്ള മടികൊണ്ടു മാത്രം ഉപ്പയോടും ഉമ്മയോടും  തലവേദന, വയറുവേദന, കാലുവേദന എന്നൊക്കെ കള്ളം പറഞ്ഞ് ക്ലാസ്സില്‍ പോകാതിരുന്ന ആ ഓരോ ദിവസവും ഇന്നെനിക്ക് വലിയ നഷ്ടങ്ങളായി തോന്നുന്നു... അതങ്ങനെയാണ്‌ “ഇന്ന്” എന്നത് എന്താണെന്ന് ഇന്ന് അറിയാതെ പോയാല്‍ നാളെ ഈ ദിവസവും നഷ്ട്ടമായി തോന്നും...”

അന്ധവിശ്വാസങ്ങള്‍

കേട്ടാല്‍ ചിരിച്ചുപോകുന്ന തരത്തില്‍ കൊച്ചു കൊച്ചു വിശ്വാസങ്ങള്‍ നമ്മള്‍ മിക്കവരിലും ഉണ്ട്... ദൈവ വിശ്വാസങ്ങള്‍ക്കും മതാചാരങ്ങള്‍ക്കും അപ്പുറത്ത് വേറിട്ട് നില്‍ക്കുന്നവ... എപ്പോഴോ സ്വന്തം അനുഭവങ്ങളിലൂടേയും അടുത്തുള്ളവരിലൂടേയും ഉരുത്തിരിഞ്ഞ് നമ്മളിലേക്ക് ചേക്കേറിയവയാണ് അവയെല്ലാം... ചെറിയ പ്രായം മുതല്‍ക്കെ കണ്ടും കേട്ടും അറിഞ്ഞ അങ്ങനെയുള്ള കാര്യങ്ങള്‍ ഒട്ടനവധിയാണ്... പുസ്തകതാളുകള്‍ക്കിടയില്‍ ആകാശം കാണാതെ മയില്‍‌പീലി ഒളിപ്പിച്ചു വച്ച ആ ഒരു കൂട്ടുകാരിയില്‍ നിന്നും തുടങ്ങിയാല്‍ അതങ്ങനെ പറയാനേറെയുണ്ട്... വല്ലപ്പോഴും കാണാറുള്ള പച്ചക്കുതിരയിലും, കറുത്ത ഉറുമ്പിലും ഉണ്ടായിരുന്നു വിശ്വാസങ്ങള്‍... ആന വാലിനും, പുലി നഖത്തിനും പറയാനുണ്ടായിരുന്നു അവരോടുള്ള ഓരോരുത്തരുടെ വിശ്വാസങ്ങള്‍... കാക്കയേയും കരിമ്പൂച്ചയേയും പറ്റിയുള്ളവ വേറെ... ഒറ്റ മൈനയെ കണ്ടാല്‍ വലിയ പ്രശ്നമായിരുന്നു... അവിടേയും അവസാനിക്കുന്നില്ല ആ പട്ടിക... ഒരു കുഞ്ഞുപോലും അറിയാതെ ഉള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന വിശ്വാസങ്ങള്‍ക്ക് ഒരു കണക്കുണ്ടാകില്ലെന്നതാണ് സത്യം... ഇന്നിങ്ങനെ ഓരോന്നും പറയുമ്പോള്‍ അതെല്ലാം കുട്ടികളിലെ, കുട്ടിക്കാലത്തെ കാര്യങ്ങളല്ലെ എന്ന്‍ പലരും പറഞ്ഞേക്കാം... എന്നാല്‍ ഇന്നും അതുപോലെയൊക്കെ ഉണ്ട്.... പലപ്പോഴും അങ്ങനെയുള്ള അനുഭവങ്ങളിലൂടെ നമ്മള്‍ ഓരോ നിഗമനങ്ങളില്‍ എത്തുകയാണ്... അതുപിന്നെ ഒരു വിശ്വാസമായി മനസ്സില്‍ കുടിയിരിക്കും... മറ്റുള്ളവര്‍ കേട്ടാല്‍ കളിയാക്കും എന്ന് നമുക്കുതന്നെ ഉറപ്പുള്ള ഓരോ അന്ധവിശ്വാസങ്ങളായി... എന്നും...”

Monday 5 December 2016

നിറഞ്ഞ നന്ദിയോടെ

“എന്താണ് എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നതായ ആ ഒരു കാര്യം?” കഴിഞ്ഞ കുറച്ചുനാളുകളായുള്ള എന്‍റെ ഒരു ചിന്തയും, അന്വേഷണവുമായിരുന്നു അത്... ചോദ്യവും ഉത്തരവും എന്‍റെതുതന്നെയായിരുന്നിട്ടും കൃത്യമായ ഒരു ഉത്തരത്തിലേക്കെത്താന്‍ എത്ര ശ്രമിച്ചിട്ടും എനിക്കാവുന്നില്ലായിരുന്നു... അതിനായുള്ള തിരച്ചിലില്‍ ആദ്യം തോന്നി  സുഹൃത്തിനോടോത്തുള്ള സുന്ദര നിമിഷങ്ങളാണ് ഏറ്റവും സന്തോഷം തരുന്നതെന്നായി... മ്മയുടെ മടിയില്‍ തലവച്ചു കിടക്കുന്നതിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ അതല്ലാതെ മറ്റൊന്നല്ലെന്നായി... അവിടെയും ഉറച്ചില്ല!... കൊച്ചു കുട്ടികളുടെ നിഷ്കളങ്കമായ ആ ചിരിയാണോ?... അതോ കണ്ണെടുക്കാന്‍ തോന്നാത്ത അവരുടെ സൗന്ദര്യവും സുന്ദര ഭാവങ്ങളുമാണോ?... അതല്ല “അവള്‍” എന്ന എന്നിലെ പ്രണയമാണോ?... അതോ മറ്റുള്ളവരെ സഹായിക്കുന്നതിലാണോ?... നീണ്ട യാത്രകളാണോ?... പ്രകൃതിയെന്ന വിസ്മയക്കാഴ്ചകളാണോ?... അങ്ങനെ അങ്ങനെ ഒരു ചോദ്യത്തിന് ഉത്തരമായി തിരഞ്ഞെടുക്കാന്‍ നൂറോളം കാര്യങ്ങള്‍ മുന്നില്‍ തെളിഞ്ഞു നിന്നു... ഒന്നിലും ഉറച്ചു നില്‍ക്കാന്‍ കഴിയാതെ ഞാന്‍ എന്‍റെയുള്ളില്‍ കിടന്ന്‍ അലയുകയായിരുന്നു അപ്പോഴെല്ലാം... എനിക്കതിന് ഉത്തരം കിട്ടിയിട്ട് വേണമായിരുന്നു ഇതേ ചോദ്യം എനിക്ക് മറ്റുപലരോടും ചോദിക്കാന്‍... അങ്ങനെയിരിക്കെ ഇന്നലെ വൈകുന്നേരത്തെ ഒരു അനുഭവ നിമിഷങ്ങളില്‍ നിന്ന് ഞാനാ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തി... വിശന്നിരിക്കുന്നവരെ വിളിച്ചുകൊണ്ടുപോയി അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം കഴിക്കാന്‍ വാങ്ങി കൊടുക്കുമ്പോഴാണ് അത് സംഭവിക്കുന്നത്... വിശപ്പടങ്ങിയതിലുള്ള അവരുടെ സന്തോഷവും ആശ്വാസവും നിറഞ്ഞ നന്ദിയോടെയുള്ള ആ മുഖഭാവം സമ്മാനിക്കുന്നതിനേക്കാള്‍ വലിയൊരു സന്തോഷവും ആത്മസംതൃപ്തിയും എന്‍റെ അനുഭവങ്ങളില്‍ ഞാനിന്നുവരെ മറ്റെവിടെയും അറിഞ്ഞിട്ടില്ല!...”

Friday 2 December 2016

ഓർമകളിലൂടെ

 ഒരു പാട്ടു പാടാന്‍ വന്നപ്പോഴാണ് ഞാന്‍ അവളെ ആദ്യമായി ശ്രദ്ധിച്ചത്... അന്നത്തെ കാഴ്ച്ചയില്‍ തന്നെ ആകര്‍ഷണീയമായ എന്തോക്കെയോ പ്രത്യേകതകള്‍ ഞാന്‍ അവളില്‍ കണ്ടു... എന്നോ എവിടെയോ കണ്ട ഒരു നല്ല പരിചയം പോലെയൊക്കെയും... പക്ഷെ അന്നെന്തോ അവളെനിക്ക് എത്താ കൊമ്പിലെ ഒരു കനിയായി തോന്നിയതുകൊണ്ട് കണ്ടു മോഹിക്കാനും, എന്നെങ്കിലും ഒരിക്കല്‍ എനിക്ക് സ്വന്തമാകുമെന്ന് സ്വപ്നം കാണാനും മനസ്സ് മടിച്ചു... എനിക്കതിന് അര്‍ഹതയില്ല! എന്നതായിരുന്നു സ്വയം വിലയിരുത്തല്‍... അവള്‍ പാടുന്നത് കേട്ട് “പാട്ടില്‍ ലയിച്ചുപോയി” എന്ന് പറയും പോലെ അന്ന് അവളുടെ ആ പാട്ടും ആ കണ്ണുകളും ഒരേസമയം എന്നെ എവിടെക്കോ കൊണ്ടുപോയി... പരിസരബോധം തിരിച്ചു കിട്ടിയപ്പോഴേക്കും അവള്‍ പാടി കഴിഞ്ഞ് ആ വേദിവിട്ട് പോയിരുന്നു... അതിനുശേഷം ഞങ്ങള്‍ തമ്മില്‍ വീണ്ടും കാണുന്നത് ഏകദേശം ഒരു ഒന്നൊന്നര കൊല്ലം കഴിഞ്ഞാണ്... വേനലിനെ അവസാനിപ്പിച്ചുകൊണ്ട് ആദ്യമഴ പെയ്തിറങ്ങിയ ഒരു ദിവസം... പിന്നീടെന്നും ഒരു സഹപാഠിയായി അവളെന്‍റെ അടുത്തുതന്നെ ഉണ്ടായിരുന്നു... അന്നത്തെ സാഹചര്യങ്ങള്‍ തന്നെയാണ് അന്ന് ഞങ്ങളെ തമ്മില്‍ പരിചയപ്പെടുത്തിയതും, കൂടുതല്‍ അടുപ്പിച്ചതും... ആദ്യത്തെ ഒരു ആകര്‍ഷണം പിന്നെ സൗഹൃദമായി അതുപിന്നെ പ്രിയപ്പെട്ട ഒരാളാക്കി ഒടുവില്‍ അത് പ്രണയമായി... പ്രണയിനിയായപ്പോള്‍ അവള്‍ എന്നില്‍ നിറങ്ങളായി... നിലാവായി... മഴയായി... സംഗീതമായി... സൗന്ദര്യമായി.. സ്വപ്നങ്ങളായി... അങ്ങനെ എനിക്ക് എല്ലാമെല്ലാമായി... ഒന്നും ഒരു പ്രതീക്ഷയോടെയോ മനപൂര്‍വ്വ  ശ്രമങ്ങളിലൂടെയോ ആയിരുന്നില്ല എല്ലാം അങ്ങനെയൊക്കെ സംഭവിക്കുകയായിരുന്നു.................

ഇന്നലെ രാത്രി മാനം നോക്കി കിടക്കുമ്പോള്‍ കൂടെയുള്ള ആരോ അവിടിരുന്ന് പ്രണയത്തെകുറിച്ച് സംസാരിക്കുന്നത് കേട്ടു... അതിനിടയില്‍ അവരില്‍ നിന്നും എനിക്കുനേരെവന്ന ഒരു ചോദ്യത്തിന് മറുപടിയെന്നോണം ഞാനെന്‍റെ പ്രണയത്തിന്‍ ഓര്‍മ്മകളിലൂടെ ഇങ്ങനെ വാചാലനാവുകയായിരുന്നു... കാലമെത്ര കഴിഞ്ഞാലും ആ ഓര്‍മ്മകള്‍ക്കിന്നും എന്താ ഒരു സുഗന്ധം... ചില രാത്രികളില്‍ മുറ്റത്തേക്കിറങ്ങുമ്പോള്‍ കുളിര്‍കാറ്റില്‍ വരുന്ന വിരിഞ്ഞു തുടങ്ങുന്ന മുല്ലപൂവിന്‍റെ നറുമണം പോലെ..."

എന്തിന് മടി കാണിക്കണം

എന്താടാ ഇന്ന്
പതിവില്ലാതെ .
ഓള് വീട്ടില്‍ ഇല്ലേ ...''

ചിരിയോടെ പുട്ടും
ചെറുപയറും അവന്റെ
മുമ്പില്‍ വെച്ച് കരീംക്ക
ചോദിച്ചു ..

''ഹെയ് ഒന്നൂല്ല ഇക്കാ ..
അവൾക്ക് സുഖമില്ല അതാണ് ..
പുട്ടിലേക്ക് കറി ഒഴിച്ച് കൊണ്ട്
അവന്‍ പറഞ്ഞു .

ഗർഭിണിയാണവൾ
അതിന്റെ അസ്വസ്ഥതയാവാം
എഴുന്നേൽക്കാൻ വൈകിയതും
തനിക്ക് പണിക്ക് പോവാന്‍
സമയം ആയിട്ടും
ഇന്ന് ചായയും കടിയും ഒന്നും
ആയിട്ടില്ല .
അത് കൊണ്ട് അവളുടെ
വാക്കുകള്‍ക്ക് ചെവി കൊടുക്കാത
ഇറങ്ങി പോന്നതാണ്
ഹോട്ടലില്‍ നിന്ന് കഴിച്ചോളാം
എന്ന് പറഞ്ഞ് .

''കരീംക്കാ രണ്ട് പേർക്കുളള
ദോശയും കറിയും പാർസൽ
എടുത്തോളീ ..''
തന്റെ ടേബിളിൽ വന്നിരുന്ന്
ഭക്ഷണത്തിന് ഓർഡർ ചെയ്ത
റെഫീഖിനെ അപ്പോഴാണ്‌
അവന്‍ ശ്രദ്ധിച്ചത് .

''എന്താണ്ടാ ഈ നിന്റെ മുഖം
വല്ലാതെ .
ഉറങ്ങിയില്ലേ രാത്രി ..

''അതല്ലെടാ ..
നിനക്കറിയാലോ നിന്റെ
പെണ്ണിനെ പോലെ തന്നെ
അവളും ഗർഭിണിയാ . ഇന്നലെ
രാത്രിയില്‍ അവള്‍ ഉറങ്ങിയിട്ടില്ല
വയറ് വേദന . വയർ തടവി
കൊടുത്തും ആശ്വസിപ്പിച്ചും
അങ്ങിനെ ഞങ്ങള്‍ കാലത്ത്
എപ്പോഴോ ആണ് ഉറങ്ങിയത് .

എനിക്ക് ഒരു ജലദോഷ പനി
വന്നാല്‍ പോലും ഉറങ്ങാതെ
കൂട്ടിരിക്കുന്നവളാ ..
ഗർഭിണി ആകുന്നത് തൊട്ട്
പ്രസവിച്ച് കുട്ടികള്‍ ഒന്ന്
വലുതാകുന്നത് വരെ അവർ
അനുഭവിക്കുന്നത് വെച്ച്
നോക്കുമ്പോള്‍ ഈ ഉറക്കം
ഒഴിക്കലൊന്നും ഒന്നുമല്ല .

''അവളോട് രാവിലെ അടുക്കളയില്‍
കേറണ്ടാ എന്ന് പറഞ്ഞാ ഞാന്‍
പോന്നതാ . അതാണ് എനിക്ക്
ഉളളത് കൂടെ പാർസൽ
വാങ്ങി പോകുന്നത്
ഒരുമിച്ചിരുന്ന് കഴിക്കാലോ .

ചിരിയോടെ കാശും കൊടുത്ത്
പാർസലും വാങ്ങി റഫീഖ്
പോയപ്പോള്‍ കഴിക്കാന്‍
എടുത്ത പുട്ട് പ്ലേറ്റിലേക്ക് തന്നെ
ഇട്ട് അവന്‍ എഴുന്നേറ്റു .

""കരീംക്ക എനിക്കും രണ്ട്
പാർസൽ താ ...
കൈ കഴുകുമ്പോൾ അവന്‍
വിളിച്ച് പറഞ്ഞു .

പാർസൽ വാങ്ങി വീട്ടിലേക്ക്
നടക്കുമ്പോള്‍ അവനോർത്തു
എത്ര രാത്രികളില്‍ അവൾ
തന്റെ കൈ എടുത്ത് അവളുടെ
വയറിൽ വെച്ച് പറഞ്ഞിട്ടുണ്ട്
''എനിക്ക് വയർ വേദനിക്കുന്നു
ഇക്കാ ..'' എന്ന്

''ഇതൊക്കെ സാധാരണ അല്ലേ
മരുന്നൊന്നും ഇല്ലല്ലോ
മാറിക്കോളും ''
എന്നും പറഞ്ഞു തിരിഞ്ഞു
കിടന്ന് ഉറങ്ങാറല്ലേ തന്റെ പതിവ്
അവൾ എത്ര കൊതിച്ചിട്ടുണ്ടാവും
തന്റെ ഒരു തലോടലും
സ്വാന്തനവും ..

ഭക്ഷണവും കൊണ്ട് നേരെ
അടുക്കളയിലേക്ക് കയറി
ചെന്നപ്പോള്‍ അവൾ ഒരു ഗ്ലാസ്
ചായയും കുടിച്ച് കൊണ്ടിരിക്കുന്നു

''നീ ഒന്നും ഉണ്ടാക്കിയിട്ടില്ലല്ലോ
പ്ലേറ്റ് എടുത്ത് വെക്ക്
നമുക്ക് ഇത് കഴിക്കാം .

അത്ഭുതത്തോടെ അവനെ
നോക്കി ഒന്നും പറയാതെ അവൾ
പ്ലേറ്റ് എടുത്ത് നിരത്തി .

''നിനക്ക് എങ്ങനെ ഉണ്ട്
ഇപ്പോള്‍ . വയറ് വേദന
മാറിയോ ..''
അവളുടെ അടുത്തിരുന്ന്
കഴിക്കുമ്പോൾ
പതിവില്ലാതെ വിധം അവളുടെ
വയറിൽ തൊട്ട് അവന്‍
ചോദിച്ചു .

ഒന്നും മിണ്ടാതെ അവൾ
തല താഴ്ത്തി ഇരുന്ന് കഴിച്ചു

''എന്തെ നീ മിണ്ടാത്തേ ..
അവന്‍ അവളുടെ മുഖം പിടിച്ച്
ഉയർത്താൻ നോക്കി .
അവൾ ബലം പിടിച്ചെങ്കിലും
അവന്‍ അവളുടെ മുഖം
പിടിച്ച് തന്റെ നേരെ തിരിച്ചു .

അവളുടെ കണ്ണുകള്‍ നിറഞ്ഞ്
കവിളിലൂടെ പ്ലേറ്റിലേക്ക്
ഇറ്റി വീണു . എന്തോ സങ്കടത്തിൽ
അവളുടെ ചുണ്ടുകള്‍ വിറ
കൊണ്ടു .

""ഹെയ് എന്തിനാ കരയണേ ..
നീ അത് കഴിക്ക് . അതില്‍
ഉപ്പ് കൂട്ടണ്ടാ ..

""അപ്പോ ഇക്ക എന്തിനാ
കരയുന്നേ ..
കണ്ണീരിനിടയിലും ഒരു
പുഞ്ചിരിയോടെ അവൾ ചോദിച്ചു .

തന്റെ കണ്ണുകള്‍ നിറഞ്ഞ്
ആ കാഴ്ചകൾ മങ്ങുന്നത് അപ്പോ
അവനറിയുന്നുണ്ടായിരുന്നു ..!!


നാട്ടിലെയും വീട്ടിലെയും. വിരുന്നു കാർ

ഇരുട്ടിൽ തിളങ്ങുന്ന കെട്ടിടങ്ങൾ അതിൽ എവിടെയൊക്കയോ ഉണ്ട് ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും മനസ്സിലൊതുക്കി ഞാനും നീയും ഉൾക്കൊള്ളുന്ന പ്രവാസികൾ.
ആഗ്രഹങ്ങളും ആവശ്യങ്ങളും ഇഷ്ടങ്ങളും സഫലീകരിക്കാൻവേണ്ടി നെട്ടോട്ടമോടുന്നവർ.
മതവും ജാതിയും നോക്കാതെ ദുഖത്തിലും സന്തോഷത്തിലും പങ്ക് ചേരുന്ന സൗഹൃദങ്ങൾ
എല്ലാവരും നാടിനും കുടുംബത്തിനും വേണ്ടി സ്വന്തം നാട് വെടിഞ്ഞ് നാട്ടിലെയും വീട്ടിലെയും വിരുന്നുകാരായവർ..

യാത്ര മൊഴി

മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിലിത്തിരി നേരമിരിക്കണേ...
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍ .
ഒടുവിലായകത്തേക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ .
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതേ നിന്‍മുഖം മുങ്ങിക്കിടക്കുവാന്‍.
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികള്‍ നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍.
അറിവുമോര്‍മയും കത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛസ്മരണകള്‍ പെയ്യുവാന്‍.
അധരമാം ചുംബനത്തിന്റെ മുറിവു നിന്‍
മധുരനാമജപത്തിനാല്‍ കൂടുവാന്‍.
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍
വഴികളോര്‍ത്തെന്റെ പാദം തണുക്കുവാന്‍.
അതു മതി ഉടല്‍ മൂടിയ മണ്ണില്‍നി-
ന്നിവനു പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍.



പറയാതെ

നിറങ്ങള്‍ ചിതറി കിടക്കുന്ന ചെമ്പകത്തിന്‍ ചുവട്ടില്‍ ,ചുവപ്പ് വിരിയിട്ട മോഹങ്ങള്‍ക്ക് നടുവില്‍ കാത്തിരുപ്പുണ്ടെന്റെ പ്രണയം ...
"മിഴികളില്‍ നനവ്‌ പടര്‍ത്തു ന്ന എന്റെ പ്രണയമേ , നിനവുകള്‍ പോലും നിന്റെ ഓര്‍മകളില്‍ ചിരി തൂകട്ടെ "
നീയെന്ന മുല്ലമൊട്ടിനെ ഇഷ്ടമാണ് ,
നീ കൊരുത്തു തന്ന മുല്ലമാല അതിലേറെ പ്രിയമാണ് ,
നിന്നോടെനിക്കുള്ള ഇഷ്ടം ,
പറയാതെ ഞാന്‍ ബാക്കി വച്ച എന്റെ പ്രണയമാണ് ...
ഒരുനാള്‍ നീയറിയുവാന്‍ വേണ്ടി ഞാന്‍ മാറ്റി വച്ച എന്റേത് മാത്രമായ പ്രണയം
            

Wednesday 30 November 2016

എന്നെ വേദനിപ്പിക്കുന്നത്

കൂടെ ഉണ്ടായപ്പോഴൊക്കെ എന്നെ ഇരുട്ടിലാക്കുന്നതായിരുന്നു നിന്‍റെ സന്തോഷം...
എന്നെ മറന്നു നീ പോയപ്പോള്‍ അണഞ്ഞ് പോയത് നീ എന്നില്‍ തെളിയീച്ച പ്രതീക്ഷകളുടെ ദീപമായിരുന്നു.... നനവുതിര്‍ക്കുന്ന എന്‍റെ മിഴിപീലികള്‍ നീയെന്ന സ്വപ്നനത്തെ ഉണര്‍ത്തുന്നു.... എന്നെക്കാളേറെ നിന്നെ ഞാന്‍ സ്നേഹിച്ചു എന്ന വാക്ക് മതിയാവില്ല എനിക്ക് നിന്നോടുള്ള സ്നേഹം വ്യക്തമാക്കാന്‍. അറിയാതെ പോയ് നീ,
എന്‍റെ നീയെന്ന മോഹം.....
മുന്‍പില്‍ തെളിയുന്ന അനന്തമായ വഴികള്‍...
നീ എന്നെ പിരിഞ്ഞു എന്നതിലേറെ എന്നെ വേദനിപ്പിക്കുന്നത് നീ എന്നെ സ്നേഹിച്ചിരുന്നു എന്ന നിന്‍റെ മൊഴികളാണ്....
 

ഞാന്‍ തെന്നനം പാടി നടന്നു

തുലാവര്‍ഷമേഘം മണ്ണില്‍
തുള്ളി തുളുമ്പിയെത്തി
തുടികൊട്ടി മനമെന്‍റെ
മധുമാരിവില്ലേഴയകുപോല്‍

കണികണ്ടുണര്‍ന്നു ഞാന്‍
കരകവിഞ്ഞ തോടും പുഴയും
തളിരിട്ടു തോടിനീളെ
തുമ്പയും തുളസിക്കതിരും

പുതുമഞ്ഞു വീണൊരു മണ്ണില്‍
മലര്‍മുല്ല പൂത്തുചിരിച്ചു
മലര്‍വാടി മാടിവിളിച്ചു
കരിവണ്ടുകള്‍ മൂളി നടന്നു

വസന്തത്തിന്‍ വരവോടെ
സുഗന്ധം നിറഞ്ഞു നീളേ
കളമൊഴി കിളിനാദം
കരഘോഷമായ്  വന്നെത്തി

പനനീര്‍ പൂവിതളില്‍ വീണൊരു
തൂമഞ്ഞായ് മാറി മെല്ലേ
തെന്നലിന്‍ കുളിരില്‍ ഞാന്‍
തെന്നനം പാടി നടന്നു!

എന്തെ ഞാനിന്ന് ഇങ്ങനെയൊക്കെ എഴുതുന്നു

“ഒരുകാലത്ത് പുസ്തകങ്ങളോട് എനിക്ക് വല്ലാത്തൊരു വെറുപ്പായിരുന്നു... എഴുത്തുകാരോട് നല്ല പുച്ഛവും... അവരില്‍ പ്രശസ്തരെപോലും അറിയില്ലെന്ന അവസ്ഥ! അതറിയണം എന്നതൊരു ആവശ്യമായി അന്നെനിക്ക് തോന്നിയിരുന്നില്ല... എഴുതുന്നതിനേക്കാള്‍ ആസ്വാദ്യമായ വേറെയെന്തെല്ലാം കാര്യങ്ങളുണ്ട് എന്നതായിരുന്നു അന്നത്തെ ചിന്ത... പുസ്തകങ്ങള്‍ ബോറന്മാര്‍ക്കുള്ളതാണ്, അതെല്ലാം വായിക്കുന്നവര്‍ ബുജികളാണ് എന്നൊക്കെയായിരുന്നു അന്നത്തെ കാഴ്ച്ചപ്പാടുകള്‍... അത് വെറുതെയല്ല! അന്നെല്ലാം നാട്ടില്‍ “പുസ്തകമേള” കള്‍ നടക്കുമ്പോള്‍ അവിടെ കാണാമായിരുന്നു കണ്ണടവച്ച ഗൗരവ മുഖഭാവമുള്ള കുറേയേറെ ബുജി രൂപികളെ... ഓരോ കെട്ട് പുസ്തകവുമായി മടങ്ങുന്ന അവര്‍ക്കൊന്നും ഒന്ന് ചിരിക്കാന്‍പോലും അറിയില്ലെന്നുവരെ എനിക്ക് തോന്നിയിട്ടുണ്ട്... ഊണും ഉറക്കവും പുസ്തകത്തിലാണെന്ന് പറയാവുന്നവര്‍... എനിക്കാണെങ്കില്‍ പുസ്തങ്ങള്‍ ഒന്ന് വെറുതെ വായിച്ചു തുടങ്ങിയാലെ ഉറക്കം വരുമായിരുന്നു... ആ ഒരു സ്ഥിതിയില്‍ നിന്നും പുസ്തകം കണ്ടാലേ ഉറക്കം വരുമെന്ന ഒരു അവസ്ഥയിലേക്ക് ഞാനെത്തിയത് വളരെ വേഗത്തിലാണ്... അതെന്‍റെ പഠിപ്പിനെ ബാധിച്ചു എന്നൊന്നും പറയാന്‍ പറ്റില്ല! കാരണം അതിന് അതിനേക്കാള്‍ നല്ല കാരണങ്ങള്‍ വേറെയുണ്ടായിരുന്നു... ഞാന്‍ പുസ്തകങ്ങള്‍ കയ്യിലെടുത്തിരുന്നത് അതിലെ പടങ്ങള്‍ നോക്കാനും, ഉഷ്ണിക്കുമ്പോള്‍  ഒരാശ്വാസത്തിനായി വീശാനുമായിരുന്നു... അതുകൊണ്ടുതന്നെ നിറങ്ങള്‍ ഇല്ലാത്തതും, പടങ്ങള്‍ ഇല്ലാത്തതും, കനം കൂടിയതുമായ പുസ്തകങ്ങളോടോന്നും തീരെ താല്‍പ്പര്യം ഇല്ലായിരുന്നു... ഇന്നും ആ കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചതായി പറയാനില്ല... കനം കൂടിയ പുസ്തകങ്ങള്‍ എവിടെ കണ്ടാലും ഇന്നും മുഖമൊന്നു ചുളിയും... അവയൊന്നു തൊടാന്‍ പോലും തോന്നിക്കാറില്ല!... എവിടെയെങ്കിലും എന്തെങ്കിലും എഴുതിയത് കണ്ടാല്‍ അത് കുറെയേറെ വായിക്കാനില്ല എന്ന്‍ ഉറപ്പ് വരുത്തിയശേഷം മാത്രേമേ ഞാനതൊന്ന് വായിക്കാന്‍ തുനിയാറുള്ളൂ... എന്നിലെ മടിയും, കാലത്തിന് വേഗത കൂടിയപ്പോള്‍ ഒന്നിനും നേരമില്ലാതെയായതും, ക്ഷമയെന്നില്‍ കാര്യമായി കുറഞ്ഞതുമാണ് അതിന് കാരണം... ഞാന്‍ ഇങ്ങനെയൊക്കെയായിരുന്നിട്ടും എന്തെ ഞാനിന്ന് ഇങ്ങനെയൊക്കെ എഴുതുന്നു എന്നതെനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല!.. ഹാ... ഭ്രാന്തുകള്‍ പല രൂപത്തില്‍ ആണലോ... അല്ലെ?..”

Monday 28 November 2016

അതി സുന്ദരം തന്നെ അവരടുത്തുള്ള ആ നിമിഷങ്ങള്‍

ഉറ്റ സുഹൃത്തിനോടൊപ്പം ചിലവഴിക്കുന്ന സമയങ്ങളില്‍ ഈ ലോകം വളരെ ചെറുതാണെന്ന് എനിക്ക് തോന്നാറുണ്ട്... ലോകം മുഴുവനായും ഞങ്ങള്‍ക്കിടയില്‍ ഒതുങ്ങി നില്‍ക്കുന്നതായി തോന്നും... അവരോടെന്ന പോലെ എന്തിനെക്കുറിച്ചും എന്തും എങ്ങനെയും പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് വേറെ എവിടെയും കിട്ടിയിട്ടില്ല!.. അതുകൊണ്ടുതന്നെ നാളിന്നുവരെ ഒന്ന് മനസ്സുതുറന്ന് സംസാരിക്കാനായിട്ടുള്ളത് അവരോടു മാത്രമാണ്... അവന്മാരെ കാണുമ്പോഴേ ഉള്ളിന്‍റെയുള്ളില്‍ നിന്നും ഒരു ചിരി വന്നു തുടങ്ങും... അവര്‍ക്കു മുന്നില്‍ നിമിഷനേരം മതി സ്വയം ഒരു കുട്ടിയായി മാറാന്‍... ആ കുട്ടിയില്‍ നിന്നും ബാല്യ കൗമാര യൗവനത്തിലൂടെ ഒരു യാത്ര പോകാന്‍... കളിയായും ചിരിയായും എല്ലാം എന്നിലേക്ക് മടങ്ങിവരാന്‍... പഴയ മണ്ടത്തരങ്ങളും കുസൃതികളും കള്ളത്തരങ്ങളും ഓര്‍മ്മകളിലൂടെ പുനര്‍ജനിക്കുന്ന നിമിഷങ്ങള്‍... കാലം മായ്ച്ചു തുടങ്ങിയ പഴയ ഓരോ മുഖങ്ങള്‍ വീണ്ടും തെളിയുന്നത് അപ്പോഴാണ്‌... മറന്നുതുടങ്ങിയ പേരുകള്‍ ഓര്‍ത്തെടുത്ത് അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കുന്ന നേരം... എല്ലാംകൊണ്ടും അതി സുന്ദരം തന്നെ അവരടുത്തുള്ള ആ നിമിഷങ്ങള്‍...”

Saturday 26 November 2016

മരണങ്ങള്‍

“അവിശ്വസനീയമാകുന്നു മരണങ്ങള്‍... കുഞ്ഞുപ്രായം മുതല്‍ കണ്ടു തുടങ്ങിയവര്‍... ജീവിത പാഠങ്ങള്‍ ഓരോന്നായി പഠിപ്പിച്ചു തന്നവര്‍... വിവേക വിചാരങ്ങള്‍ പകര്‍ന്നു തന്നവര്‍... കാണാ കാഴ്ച്ചകളിലേക്ക് കൈപിടിച്ചു കൊണ്ടുപോയവര്‍... എന്നും ഉമ്മയെപോലെ സ്നേഹിച്ചവര്‍... സംരക്ഷിച്ചവര്‍... സ്വന്തമല്ലെങ്കിലും സ്വന്തമെന്നപോലെ ആരൊക്കെയോ ആണെന്ന്‍ തോന്നിപ്പിച്ചവര്‍... മനസ്സില്‍ നല്ലൊരിടം പിടിച്ചുപറ്റിയ പ്രിയപ്പെട്ടവര്‍... അങ്ങനെ ജീവിതത്തോട് വളരെ അടുത്തു നിന്നിരുന്ന പലരും ഇന്നില്ലെന്ന സത്യം ഒട്ടുംതന്നെ ഉള്‍ക്കൊള്ളാനാവുന്നില്ല... പലരും അങ്ങനെ പോയ്മറഞ്ഞുവെന്ന വിവരം ഏറെ ദൂരെ ഈ  അന്യരാജ്യത്തിരുന്നാണ് ഞാന്‍ കേട്ടറിഞ്ഞത്... ഒരുപക്ഷെ ആ സമയത്ത് അവിടെ ഇല്ലാതിരുന്നതുകൊണ്ടും, അതൊന്നും നേരില്‍ കണ്ടില്ലെന്നതുകൊണ്ടുമാകാം ആ ഒരു വിശ്വാസക്കുറവ്... ഇന്നും വീട്ടിലേക്ക് വിളിക്കുമ്പോള്‍, കൂട്ടുകാരെ വിളിക്കുമ്പോള്‍ അവരെകുറിച്ചെല്ലാം ഞാന്‍ അറിയാതെ ചോദിച്ചു പോകുന്നു... അവരുടെ വിശേഷങ്ങള്‍ തിരക്കിപോകുന്നു... അപ്പോഴുള്ള മറുപടിയിലാണ് “അവരൊന്നും ഇന്നില്ല! ഇനിയില്ല!” എന്ന സത്യം വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തലാകുന്നത്... പ്രത്യക്ഷത്തില്‍ നമ്മള്‍ ഒരു വരിയിലാണെന്ന് തോന്നുന്നിലെങ്കിലും എല്ലാവരും മരണത്തിന്‍ ക്യൂവിലാണ് നില്‍ക്കുന്നത്... അവിടെ ഊഴമെത്തിയവര്‍ ഓരോരുത്തരായി വിടപറഞ്ഞ് അവസാനിക്കുമ്പോള്‍ ഇനിയും കേള്‍ക്കാനുണ്ടാകും ഉള്‍ക്കൊള്ളാനാവാത്ത മരണ വാര്‍ത്തകള്‍... അന്നും വേദനയോടെ, നിശബ്ദതയോടെ അവിശ്വസനീയതയില്‍ നിന്നേക്കാം... എല്ലാം  ഇങ്ങനെ സ്വന്തം മരണം വരെയുള്ള ഒരു തുടര്‍ച്ച...”

പ്രവാസം ഇനിയും ഇങ്ങനെ എത്രനാള്‍

“കാലങ്ങളായുള്ള സ്വന്തം കാഴ്ച്ചപ്പാടുകളുടെ തിരുത്തായിരുന്നു എനിക്ക് പ്രവാസം... അന്ന് സ്വപ്നങ്ങള്‍ക്ക് ചിറകുവച്ച് ഇവിടേക്ക് പറന്നിറങ്ങിയനാളില്‍ എന്നെ ആദ്യം വരവേറ്റത് ഒരു നല്ല ചൂട് കാറ്റായിരുന്നു... ഇന്നും ഞാന്‍ മറന്നിട്ടില്ല അന്ന് മുഖത്തടിച്ച ആ കാറ്റിന്‍റെ ചൂട്... സ്വപ്നങ്ങള്‍ അന്നേ വാടി തുടങ്ങിയിരുന്നിരിക്കണം... കാണാത്ത ലോകം കാണാനുള്ള ആവേശവും അതെല്ലാം കാണുമ്പോഴുള്ള കൗതുകവും അന്ന് കൂടെയുണ്ടായിരുന്നുവെങ്കിലും അതെല്ലാം അതിവേഗത്തില്‍ കെട്ടടങ്ങി... അതോടെ കാലം പിന്നെ പതിയെ ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായി... അങ്ങനെ പിന്നിട്ട ദിവസങ്ങള്‍... മാസങ്ങള്‍... വര്‍ഷങ്ങള്‍... ഇന്നങ്ങനെ വര്‍ഷങ്ങളുടെ കണക്ക് പറയാനുണ്ടെന്നായപ്പോള്‍ എല്ലാംകൊണ്ടും, എല്ലാരീതിയിലും എന്നെ ഭ്രാന്ത് പിടിപ്പിച്ചിരിന്നു ഈ പ്രവാസ ജീവിതം... ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് എന്‍റെ ഉള്ളില്‍ കഴിഞ്ഞ കാലം ചങ്ങലയില്‍ ബന്ധിച്ചിട്ട ഒരു ഭ്രാന്തനുണ്ടെന്ന്... ആ ഭ്രാന്തന് ഗള്‍ഫ് എന്ന് കേള്‍ക്കുമ്പോള്‍ മടിയും തളര്‍ച്ചയും തോന്നുന്നു.... വിമാനയാത്രയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അവനവിടെക്കിടന്ന് അലറുന്നു... അട്ടഹസിക്കുന്നു... കരയുന്നു... പ്രവാസം തരുന്ന കൂലിയാണ് മുടങ്ങാത ഒരു മരുന്നുപോലെ ആ ഭ്രാന്തനെ ചികിത്സിച്ചു കൊണ്ടിരിക്കുന്നത്... അല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ അവനെന്നേ മോചിതനായേനെ... ഈ ബോറന്‍ ജീവിതം ഉണ്ടാകുന്ന വെറുപ്പ് കണ്ടില്ലെന്ന് നടിച്ചുകൊണ്ട്‌ ഇനിയും ഇങ്ങനെ എത്രനാള്‍........ എനിക്കറിയില്ല...”

Friday 25 November 2016

വേദനിപ്പിക്കരുതേ ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ

സുബഹി നമസ്കാരം കഴിഞ്ഞ ശേഷം ഉസ്താദ്‌ ജനലിലൂടെ പള്ളിക്കാട്ടിലേക്ക്‌ നോക്കിയപ്പോൾ ആരോ അവിടെ നിൽക്കുന്നതായ്‌ കണ്ടു..
പെട്ടന്ന് പോയി നോക്കിയപ്പോൾ അഹമ്മദ്‌ ന്റെ മകനാണെന്ന് മനസ്സിലായി..

"മോനെ അസ്സലാമു അലയ്ക്കും ന്താ ഇവിടെ രാവിലെ തന്നെ.."
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,
കാടു പിടിച്ച്‌ പന്തലിച്ച ഒരു ഖബറിലെ ചെടികളെല്ലാം വകഞ്ഞു മാറ്റികൊണ്ട്‌ അവൻ പറഞ്ഞു:

"ന്റെ ഉമ്മാന്റെ ഖബറാ ഉസ്താദേ ഇത്‌,ഞാൻ ഇന്ന് പത്ത്‌ മണിക്ക്‌ ഗൾഫിലേക്ക്‌ പോവാണു,ഉമ്മാനോട്‌ ആ കാര്യം പറയാൻ വന്നതാ.."

വിറയ്ക്കുന്ന ചുണ്ടുകളാൽ അവൻ പറഞ്ഞു നിർത്തി..
"ഉപ്പാക്ക്‌ സുഖം തന്നല്ലേ മോനെ ഒരു സലാം കൊടുക്കണേ.."
"കൊടുക്കാ ഉസ്താ,ന്റെ ഉമ്മാന്റെ ഖബറിൽ നെറച്ചും കാട്‌ പൊടിച്ചുക്ക്ണൂ ല്ലെ ഞാനതൊക്കെ വൃത്തി ആക്കേനൂ "
"അയിനെന്താ മോനെ അന്റെ ഉമ്മാക്ക്‌ പെരുത്ത്‌ സന്തോഷം ആയിക്കാണും ഇപ്പോ, സ്വന്തം മോനല്ലെ അരികത്ത്‌ ഉള്ളത്‌.."
"ഹ്മ്മ് "
അവൻ തല താഴ്ത്തി...

"ന്തേ മോനെ വല്ലാണ്ട്‌ മുഖത്ത്‌ സങ്കടം,എന്ത മോനെ കാര്യം.."
"അതു ഉസ്താ ഞാൻ..."
അവൻ വിക്കി വിക്കി പറഞ്ഞു..
"പറ മോനെ പടച്ചോന്റെ മലായിക്കത്തുകൾ ദുനിയാവിലേക്ക്‌ വരുന്ന ഈ സുബഹി സമയത്ത്‌ ആരേം പേടിക്കണ്ട പറ.."

"ഉസ്താ ഞാൻ എന്റെ ഉമ്മാനെ പലപ്പോഴും  ചീത്ത പറഞ്ഞിട്ടുണ്ട്‌, പറഞ്ഞാൽ കേൾക്കാതിരിന്നുട്ടുണ്ട്‌, ഒരുപാട്‌ തവണ ഭക്ഷണം കഴിക്കാതെ പിണങ്ങിയിട്ടുണ്ട്‌,എനിക്ക്‌ മനസ്സിനകത്ത്‌ എന്തോ വേജാർ പോലെ എന്റെ ഉമ്മ എന്നോട്‌ പൊറുത്തു തരോന്ന്.."

ഉസ്താദ്‌ തോളിൽ തട്ടി പറഞ്ഞു:
"മോനെ,പത്തു മാസം നിന്നെ ചുമന്നു നടന്ന് ഭക്ഷണം മര്യാദക്ക്‌ കഴിക്കാൻ കഴിയാതെ,ഒന്നു വിസർജിക്കാൻ പറ്റാതെ,സുഖമായൊന്ന് ഉറങ്ങാൻ കഴിയാതെ കൊണ്ടു നടക്കുകയും,
ഒടുക്കം മരണ വേദനയുടെ പാതി സഹിച്ച്‌ നിന്നെ പ്രസവിച്ച്‌ ശേഷം നിന്നോട്‌ ഉമ്മാക്ക്‌ വെറുപ്പും ദേഷ്യവും അല്ലല്ലോ വന്നത്‌,പകരം നിന്റെ ഈ നെറ്റിയിൽ ഒരു മുത്തം അല്ലെ തന്നത്‌,
അപ്പോ അന്റെ ഉമ്മാക്ക്‌ അന്നോട്‌ ഒരു ദേഷ്യവും കണൂല മോനെ.."

അതു കേട്ടപ്പോ അവൻ കരയാൻ തുടങ്ങി..
ഉമ്മാന്റെ ഖബറിലേക്ക്‌ നോക്കി
"ഉമ്മാ ഉമ്മാന്റെ മോനോട്‌ പൊറുക്ക്‌ ഉമ്മാ, എനിക്ക്‌ ഉമ്മാനെ കാണാഞ്ഞിട്ട്‌ ഉറക്കം വരണില്ല ഉമ്മ.."

ഒരു കൊച്ചു കുട്ടിയെ പോലെ അവൻ കരഞ്ഞപ്പോൾ ഉസ്താദ്‌ പറഞ്ഞു;
"പാടില്ല മോനെ ക്ഷെമിക്കാൻ പഠിക്കണം,നീയിപ്പോ കരഞ്ഞാ ദേ ഈ ഖബറും കരയും,അത്‌ ഉമ്മാക്ക്‌ സഹിക്കൂല,മോൻ നന്നായി വരും സന്തോഷത്തോടെ പൊയ്ക്കോ ട്ടോ.."

"ഉസ്താ ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ വസിയത്തോടെ "
"ഹ്മ്മ് പറ മോനെ.."
"ഞാൻ ഗൾഫിന്നെങ്ങാനും മരിച്ചാൽ എന്റെ മയ്യത്ത്‌ എങ്ങനെയെങ്കിലും നാട്ടിൽ മറവാക്കണം അതും ഉമ്മാന്റെ ചാരത്ത്‌.."

ചെയ്തുപോയ തെറ്റുകൾ അവരുടെ അസാന്നിദ്ധ്യത്തിൽ അതെത്രത്തോളം മനസ്സ്‌ വേദനിക്കുന്നതായിരുന്നു എന്ന് മനസ്സിലാക്കിയ ഒരു മകനെ ആയിരുന്നു അവിടെ കണ്ടത്‌..
ഏതു നിമിഷവും നമ്മെ വിട്ട്‌ പോയേക്കാവുന്ന വിലപ്പെട്ട നിധികൾ..

വേദനിപ്പിക്കരുതേ ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ,
ഇനി ചെയ്തു എങ്കിൽ പോയി പൊരുത്തം ചോദിച്ചേക്കണേ,
ഇല്ലെങ്കിൽ ചിലപ്പോ ആ മീസാൻ കല്ലുകളിൽ തൊട്ടാൽ ഖൽബ്‌ പൊട്ടിക്കീറും...ആ നീറ്റൽ മാറ്റാൻ ഈ ആയുസ്സ്‌ മതിയായെന്ന് വരില്ല...

സത്യം ഇത് എന്റെ വാക്കാണ്

ഇന്ന് ആദ്യമായി അവളുടെ കണ്ണുനിറയുന്നത് കണ്ടു ..............!

എന്റെ വാക്കുകൾ അവളെ ഇത്ര  വേദനിപ്പിക്കുമെന്ന് അറിഞ്ഞില്ല ............!

പെണ്ണേ ... നിന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞ ഓരോ കണ്ണുനീർ തുള്ളികൾക്ക് പകരം വെക്കാൻ ഇന്നെന്റെ കൈയ്യിൽ ഈ ജീവിതമേ ബാക്കിയുള്ളൂ ...............!

ഞാൻ ഇന്നോളം സ്നേഹിച്ച ഈ പൂർണ നിലാവിനെ സാക്ഷിയായി പറയുവാ .............,  
ഇനി നിന്റെ കണ്ണുകളെ നനയുവാൻ ഞാൻ സമ്മതിക്കില്ല ................!!!

നിന്റെ ചുണ്ടുകളെ നക്ഷത്രങ്ങളെ പോലെ ഞാൻ പ്രകാശിപ്പിക്കും. ..........!!!


മാതൃത്വം

കുഞ്ഞിനെ ഉറക്കി കിടത്തി എഴുന്നേൽക്കുന്ന മാതാവ് ചെയ്യുന്ന പമ്മലും പതുങ്ങലുമൊന്നും ഒരു കള്ളനും തന്റെ
ജീവിതത്തിൽ ചെയ്തിട്ടുണ്ടാവില്ല !

അത്രയും സ്ലോമോഷനൊന്നും ഒരു സിനിമയിലും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല !

അത്രയും ത്യാഗമൊന്നും ഒരു ഉഗ്രം ഉജ്ജ്വലം പരിപാടിയിലും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല !

കുഞ്ഞിനെ പതുക്കെ കിടത്തി, കൂട്ടിനു വെച്ച് കൊടുക്കുന്ന തലയിണക്ക് മാതൃത്വം പകുത്തി നൽകി കയ്യെടുക്കുംമ്പോൾ കാണിക്കുന്ന സൂക്ഷ്മത.....
അപ്പോൾ കൈകൾ കൊണ്ട് വായുവിൽ കാണിക്കുന്ന ആഗ്യം, ഇതൊന്നും ഒരു മജീഷ്യനും ചെയ്തിട്ടുണ്ടാവില്ല  !

ഇത്രയൊക്കെ ചെയ്തിട്ടും കുഞ്ഞു ഉണർന്നാൽ മാതാവിന്റെ മുഖത്തുണ്ടാകുന്ന തോൽവി ഒരു സ്ഥാനാർത്ഥിയും ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാവില്ല !

അതിനെയെല്ലാം അതിജീവിച്ച് വിജയശ്രീലാളിയാകുന്ന മാതാവിന്റെ കഴിവ്.. അതാണു നമ്മളോരോരുത്തരും അനുഭവിച്ച മാതൃത്വം...

എപ്പോഴും എന്തിനും ഏതിനും നാം അമ്മയോട്‌  വഴക്കിടാറുണ്ടോ..

ജീവിച്ചിരിക്കുമ്പോൾ നമുക്ക്‌ അമ്മയുടെ സ്ഥാനം ചിലപ്പോൾ മനസ്സിലാകണമെന്നില്ല..

അമ്മാ എന്നു  വിളിച്ചു വീട്ടിലേക്ക്‌ കയറി ചെല്ലാൻ കഴിയുന്നത്‌ തന്നെ ഒരു ഭാഗ്യമല്ലേ...

നാം വീടു വിട്ട്‌ പുറത്തു പോകുമ്പോൾ അൽപ്പം താമസിച്ചാൽ അമ്മയുടെ വിളി എത്ര വിലപ്പെട്ടതാണെന്നു നാം ചിന്തിച്ചിട്ടുണ്ടോ...

ഇല്ല അമ്മ ജീവിച്ചിരിക്കുമ്പോൾ ഒരു പക്ഷേ നമുക്കത്‌ മനസ്സിലാവണമെന്നില്ല...

ചിലപ്പോ നിനക്ക്‌ ഭാര്യയെ കിട്ടിയപ്പോ അമ്മയുടെ സ്നേഹം മനസ്സിലാക്കാൻ കഴിയുന്നുണ്ടാവില്ല...

അച്ഛനോട്‌ നമുക്ക്‌ പറയാൻ കഴിയാത്ത നമ്മുടെ ആവശ്യങ്ങൾ ആ പാവം എത്ര യോ തവണ നിനക്ക്‌ നിറവേറ്റി തന്നിട്ടുണ്ടാകും..

ആ സ്നേഹത്തിനു പകരം നൽകാൻ നിന്റെ കയ്യിൽ എന്താണു ഉള്ളത്‌..

നമ്മുടെ അമ്മയുടെ അനുഗ്രഹം കിട്ടാതെ നമ്മൾ എത്ര നന്മ ചെയ്തിട്ടും വല്ല കാര്യവുമുണ്ടോ...

10 മാസം വയറ്റിൽ ചുമന്ന് നൊന്തു പ്രസവിച്ച അമ്മയെ നാം മനസ്സറിഞ്ഞ്‌    സ്നേഹിക്കാൻ ഒരിക്കലും മറന്നു പോകരുത്‌..

എന്നിട്ടും എത്രയോ സഹോദരങ്ങൾ അനാഥ മന്ദിരത്തിൽ അവർക്കു വേണ്ടി അഡ്മിഷൻ എടുക്കുന്നു..

 നമ്മളും നാളെ ഒരു രക്ഷിതാവാണെന്ന് നമ്മൾ മറന്നു പോകരുത്‌...

അമ്മയില്ലാത്ത്‌ വീട്‌ ഒരു വീടേ അല്ല..
അടുക്കളയിൽ ഉണ്ടാകും ആ പാവം, നാം ഭക്ഷണം കഴിക്കാതെ ആ പാവം ഒരിക്കലും വയറു നിറച്ചിട്ടുണ്ടാകില്ല...

അച്ഛൻ കൊണ്ട്‌ വരുന്ന പലഹാരം തികയാതെ വരുമ്പോൾ അമ്മക്ക്‌ പലഹാരം ഇഷ്ടമല്ലാ എന്നു പറഞ്ഞ്‌ മക്കൾക്ക്‌ വീതം വെച്ചു സന്തോഷിച്ച ആ അമ്മയുടെ മനസ്സ്‌ എത്ര വലുതായിരിക്കുമല്ലേ...

ഭാര്യയുടെ വാക്ക്‌ കേട്ട്‌ അമ്മയുടെ കൂടെ ജീവിക്കുന്നത്‌ ഇഷ്ടമില്ലാതെ പുതിയ വീട്‌ വെച്ച്‌ താമസം മാറുന്ന എത്രയോ സഹോദരങ്ങൾ..

വളർത്തി വലുതാക്കി നിനക്ക്‌ ഒരു ഭാര്യയെ തന്നപ്പോൾ അമ്മയുടെ സ്നേഹം നിനക്ക്‌ വേണ്ടല്ലേ....

ഭാര്യയില്ലാത്ത നിന്റെ കുഞ്ഞു നാളുകൾ നീ ഒന്നു ചിന്തിച്ച്‌ നോക്കിയേ....

വിലമതിക്കാനാകുമോ നിനക്ക്‌..

എത്ര നന്മകൾ ചെയ്താലും ആ പാവത്തിനോട്‌ നമ്മൾക്ക്‌ കുറ്റം പറച്ചിൽ മാത്രം ല്ലേ...

നീ വൈകി വീട്ടിൽ വരുമ്പോൾ ഉറങ്ങാതെ നിന്നെയും കാത്ത്‌  എത്രയോ തവണ നിനക്ക്‌ വേണ്ടി കാത്തിരുന്നിട്ടുണ്ടായിരിക്കും....

പ്രായം കൂടിയപ്പോൾ അമ്മ യെയും കൊണ്ട്‌ പുറത്ത്‌ പോകാൻ നിനക്ക്‌ ചിലപ്പോ മടിയായിരിക്കും ല്ലേ...

കഷ്ടതകൾ അനുഭവിച്ച്‌ നിന്റെ നന്മകൾക്ക്‌ വേണ്ടി സംസാരിച്ച അമ്മ യായിരിക്കും നിനക്ക്‌ തെറ്റുകാരി...

നാളെ അമ്മയുടെ മരണ ശേഷം നിനക്ക്‌ ചിലപ്പൊ ഒന്നു കൂടെ സ്നേഹിക്കാൻ തോന്നി യേക്കാം...

 ഇല്ല നിനക്ക്‌ അതിനു കഴിയില്ല ഓർത്തു കണ്ണീർ  പൊഴിക്കാനായിരിക്കും നിനക്കു വിധി....

നഷ്ടമാകുമ്പോഴേ നിനക്ക്‌ മനസ്സിലാകൂ ആ സ്നേഹത്തിന്റെ മഹത്വം.......

Thursday 24 November 2016

ഞാൻ പോലും അറിയാതെ

"എന്റെ നിഴലിൽ നടക്കാൻ കൊതിച്ച പെൺകുട്ടി......
എന്റെ ഒരു വിളിക്കായി എന്നും കാത്തു നിന്നവൾ......
മിഴികളിൽ സ്വപ്നങ്ങളും ചുണ്ടുകളിൽ പുഞ്ചിരിയുമായി അവൾ എന്നെ കാണാൻ വന്നു......
അവളുടെ പാദസര കിലുക്കത്തിൽ ഞാൻ കേട്ടത് എന്റെ ഹൃദയത്തിൻ ശബ്ദമാണ്.....
അവളുടെ കണ്ണുകളിൽ ഞാൻ കണ്ടത് എന്നോടുള്ള നിലയ്ക്കാത്ത സ്നേഹമാണ്....
മൗനത്തിനു പോലും ഇത്ര മനോഹാരിത ഉണ്ടെന്ന് മനസിലായത് അവളെ കണ്ടപ്പോഴാണ്....
എന്നും എന്നോടൊപ്പം നടന്ന് അവൾ നിശബ്ദയായി എനിക്ക് പറഞ്ഞു തരികയായിരുന്നു, അവൾ എന്റെ പ്രണയമാണെന്ന്.......
ഞാൻ പോലും അറിയാതെ എന്നിൽ വന്നു നിറഞ്ഞ എന്റെ പ്രണയം..........
 

Wednesday 23 November 2016

കടല്‍

തിരയൊരു തീരം
തേടുന്നുണ്ട് ,പക്ഷേ
തീരം പുണരാത്ത തിരകള്‍
തിരിച്ചുപോകുന്നുണ്ട് നിരാശയില്‍
ഓളങ്ങള്‍ തിരമനസിന്‍
തേങ്ങലാവാം
അതുകൊണ്ടാവാം തിര
ഇനിയും അടങ്ങാത്ത ആശയാല്‍
വീണ്ടും തീരംതേടുന്നത്
ആര്‍ത്തിരമ്പിയെത്തുന്ന തിരകള്‍ക്ക്
തിരമനമറിയാത്ത തീരത്തോടുളള
ഈര്‍ഷ്യമാവാം
തീരാത്ത ആശകളുടെ
തീര്‍ത്താല്‍ തീരാത്ത
തിരയിളക്കമാണ് കടല്‍ !!.

അവള്‍

"പുഞ്ചിരിയുടെ ഒരു വസന്തകാലം എനിക്ക്
സമ്മാനിച്ച് എന്നിലേക്ക് വന്നിറങ്ങിയ ഒരു
വസന്തം ആയിരുന്നു അവള്‍
. എന്നിലെ സ്നേഹത്തെ എനിക്ക് കാട്ടിത്തന്ന
എന്റെ പെണ്ണ് .എനിക്ക് കിട്ടിയ വില പറയാന്‍ കഴിയാത്ത ഒരു നിധി .

മറക്കില്ല

അന്ന് കാണാൻ കൊതിച്ചത് നിന്റെ മുഖമാണെങ്കിൽ
ഇന്ന് എഴുതാൻ പഠിച്ചത് ആ ഓർമ്മകളാണ്
എഴുതിയ വരികൾക്ക് ഓർമ്മകളോളം പഴക്കം ഉണ്ടെങ്കിൽ മറക്കില്ല നീ തന്ന ഓർമ്മകൾ ഞാൻ
മണ്ണടിയുംവരെ

എന്നുമെൻ കലാലയം

ഓർമ്മതൻ കലാലയത്തിൽ
ഒരുമിച്ചോരു യാത്ര പോകാം
പതിയെ നാം നോമ്പരങ്ങൾ
ഒരു നുലിൽ കൊല്ലത്തേടുക്കാം

പുളിമാവിൻ ചൊട്ടിലിരുന്ന്
ഹ്യദയങ്ങൾ പങ്കുവെക്കാം
പല സ്വപ്നം കൂട്ടിവെച്ച്
ഒരു സ്വർഗകൂടൊരുക്കാം
വിരിയുന്നോരുപൂക്കൾ തേടാം
അതിലോരു നിറമായി നാം മാറാം
തെളിയുന്നോരു അമ്പിളിയെ നാം കൈ കുമ്പിൾ ചേർത്ത് പിടിക്കാം...........

ഓർമകൾ തിരയുവതാരേ
മൊഞ്ചുള്ളൊരു മിഴികളെയാണോ
ഹൃദയം അത് പിടയുവതെന്തെ
കാലം പിറകിൽ പോകാനോ?.
ഗുരുവചനം തന്നുടെ അരികിൽ ഒരു മാൻ കിടാവായിമാറി
വീഴുന്ന മോഹങ്ങൾക്ക്
ചിറകേറെ മുളപ്പിച്ചന്ന്

നിറയുന്നു എന്നും മനസിൽ
അമ്യതമായി കലാലയം
എന്നും എൻ ജീവിത വഴിയിൽ സുഖ്യതമായി കലാലയം

ഓർമതൻ കലാലയത്തിൽ
ഒരുമിച്ചോരു യാത്ര പോകാം
പതിയെ നാം നോമ്പരങ്ങൾ
ഒരുനൂലിൽ കൊർത്തെടുക്കാം

അന്നാ ഇടവഴികളിലായി
നാം ചെയ്തു പല കുസൃതികളും
അന്നൊരു മനമായി നാം മാറി
കഥനങ്ങൾ കവിതകളായി

ഇനിയും ഒരു ജന്മം വരുമോ
ഒരുമിച്ചീ കലാലയത്തിൽ
ഇനിയും ഒരു ബാല്യം തരുമോ
ഒരുനൂറു സ്വപ്നം കാണാൻ
ഒർമയായി മാറിയതെന്തെ
എന്നുമെൻ കലാലയം
ഒരുനിനവായി എന്നും നിൽപ്പൂ
എന്നുമെൻ കലാലയം



Monday 21 November 2016

അയാള്‍ എന്റെ മനസ്സിന് തന്ന മുറിവ് ഇപ്പോഴും മാറിയിട്ടില്ല....

രണ്ട് ദിവസം മുന്പ് .. അവിടെന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു..  അപ്പോഴാണ് താടിയല്ലാം നരച്ച മെലിഞ്ഞ വയസ്സനായ ഒരാള്‍ അങ്ങോട്ട്‌ കയറി വന്നത്..  കണ്ടാലേ അറിയാം അയാള്‍ നല്ല ക്ഷീണിതനാണന്നു.. അയാളുടെ കയ്യില്‍ ചെറിയ ഒരു ഭാണ്ടവും ഉണ്ടായിരുന്നു.. അയാള്‍ എന്റെ അപ്പുറത്തെ സൈഡിലെ ബഞ്ചില്‍ ഭക്ഷണം കഴിക്കാനായ് ഇരുന്നു..
ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളംമ്പാനായ് തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു... എത്രയാ ഊണിനു?
ചേട്ടന്‍ മറുപടി പറഞ്ഞു.. മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ..

അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..
 "ഇതേ ഉള്ളു എന്റ കയ്യില്‍.. അതിനുള്ളത് തന്നാല്‍ മതീ.. വെറും ചോറായാലും കുഴപ്പമില്ല.. വിശപ്പ്‌ മാറിയാല്‍ മതീ .. ഇന്നലെ ഉച്ചക്ക് മുതല്‍ ഒന്നും കഴിച്ചിട്ടില്ല... " അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു..

ഹോട്ടലിലെ ചേട്ടന്‍ മീന്‍ അല്ലാത്ത എല്ലാം അയാള്‍ക്ക് വിളമ്പി...

 ഞാന്‍ അയാള്‍ കഴിക്കുന്നത് നോക്കി ഇരുന്നു... അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ചെറുതായ് പൊടിയുന്നുണ്ടായിരുന്നു..അത് തുടച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അയാള്‍ പതുക്കെ കഴിക്കുന്നത് കണ്ടപ്പോള്‍ അടുത്തിരുന്ന ആള്‍ ചോദിച്ചു... എന്തിനാ കരയുന്നത്?
അയാള്‍ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ... എന്റെ കഴിഞ്ഞു പോയ ജീവിതം ഓര്‍ത്തു കരഞ്ഞു പോയതാ..  മൂന്നു മക്കളാ എനിക്ക് 2 ആണും1 പെണ്ണും.. മൂന്നു പേര്‍ക്കും നല്ല ജോലിയുണ്ട്... എനിക്ക് കിട്ടാതെ പോയ എല്ലാ സൌഭാഗ്യങ്ങളും ഞാന്‍ അവര്‍ക്ക് നല്‍കി... അതിനായ് ഞാന്‍ നഷ്ടപെടുത്തിയത് എന്റ്റെ                      യവ്വ നമായിരുന്നു... 28 വര്‍ഷത്തെ പ്രവാസ ജീവിതം.....
എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവള്‍ നേരത്തെ എന്നേ തനിച്ചാക്കി അങ്ങ് പോയ്‌.... വീട് ഭാഗം വെക്കും വരെ എന്നെ വലിയ കാര്യമായിരുന്നു മക്കള്‍ക്കും മരു മക്കള്‍ക്കും... ഭാഗം വെക്കല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഭാരമാകാന്‍ തുടങ്ങി ... തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപെടുത്തും.. ഞാന്‍ ഒരു വയസ്സനല്ലേ ആ പരിഗണന തന്നു കൂടെ??? തന്നില്ല...  അവര്‍ എല്ലാവരും ഉണ്ടിട്ടെ ഞാന്‍ ഉണ്ണാന്‍ ഇരിക്കൂ.. എന്നാലും ഞാന്‍ കേള്‍ക്കെ കുറ്റം പറയും.. ഭക്ഷണമെല്ലാം കണ്ണ്‍ നീര്‍ വീണു ഉപ്പുരസമായിട്ടുണ്ടാകും കഴിക്കുമ്പോള്‍.. പേര കുട്ടികള്‍ വരെ എന്നോട് മിണ്ടാന്‍ വരില്ല...  കാരണം മിണ്ടുന്നത് കണ്ടാല്‍ മക്കള്‍ അവരോട് ദേശ്യപെടും... എപ്പോഴും അവര്‍ പറയും എങ്ങോട്ടങ്ങിലും ഇറങ്ങി പോയ്കൂടെ എന്ന്...  മരുഭൂമിയില്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശില്‍ ഉണ്ണാതെയും ഉറങ്ങാതെയും ഞാനും അവളും മിച്ചം വെച്ച കാശ് കൊണ്ട് ഉണ്ടാക്കിയ വീടാ.. അവളുടെ ഓര്‍മകള്‍ ഉറങ്ങി കിടക്കുന്നത് ആ വീട്ടിലാണ്.. ഇട്ടു പോകാന്‍ മനസ്സ് സമ്മതിച്ചിരുന്നില്ല.. പക്ഷെ ഇന്നലെ ഇറങ്ങി പോന്നു... മരുമകളുടെ മാല ഞാന്‍ മോഷ്ടിച്ചന്നു പറഞ്ഞു മകന്‍ എന്നോട് ചൂടായി.. തല്ലിയില്ല എന്നെ ഉള്ളു.. പക്ഷെ ഇനിയും അവിടെ നിന്നാല്‍ അതും ഉണ്ടാകും.  "അച്ഛനെ തല്ലിയ മകന്‍ " എന്ന പേര് ദോഷം അവനു ഉണ്ടാകെണ്ടല്ലോ ... മരിക്കാന്‍ ഭയമില്ല... അല്ലങ്കിലും ഇനി ആര്‍ക്കു വേണ്ടിയാ ജീവിക്കേണ്ടത്!

അയാള്‍ ഭക്ഷണം മുഴുവനായ് കഴിക്കാതെ എണീറ്റ്ു ... തന്റെ കയ്യിലെ പത്തു രൂപ ചേട്ടന് നേരേ നീട്ടി.
 ചേട്ടന്‍ പറഞ്ഞു വേണ്ട കയ്യില്‍ വെച്ച് കൊള്ളു... എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം... നിങ്ങള്‍ക്കുള്ള ഭക്ഷണം ഇവിടെ ഉണ്ടാകും..

പക്ഷെ അയാള്‍ ആ പത്തു രൂപ അവിടെ വെച്ച് കൊണ്ട് പറഞ്ഞു .... നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്.... വെറുതെ കഴിച്ചു പരിചയമില്ല...  ഒന്നും കരുതരുത്.... വരട്ടെ ഇനിയും കാണാം എന്നും പറഞ്ഞു അയാളുടെ ഭാണ്ഡം എടുത്ത് എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു പോയ്‌...


യാത്ര തുടരുകയാണ്

നാട്ടിലേക്കുള്ള ബസ് പുറപ്പെട്ടിട്ട് ഏകദേശം  ഇപ്പോൾ ഒരു മണിക്കുറായിരിക്കുന്നു, ഇനി എത്ര ദൂരം വേണം വിടെത്താൻ ,  തന്റെ തലയിൽ തലചാഴ്ച്ച് കിടക്കുകയാണ് അഭിരാമി...

ഇടക്കിടെ ചേർത്ത് പിടിച്ച തന്റെ വലം കൈ ഒന്നുകൂടെ പിടിമുറുക്കുന്നുണ്ടൾ, ഭയം ഇനിയും അവളെ വിട്ടകന്നിട്ടില്ലെന്ന് മനസിലായി....

ഉറങ്ങുകയാണോ അതോ കണ്ണടച്ചു കരയുകയാണോ എന്നറിയില്ല...

താൻ രാവിലെ ക്ഷേത്രത്തിൽ വച്ചു കെട്ടിയ താലി മുറുകെ പിടിച്ചിട്ടുണ്ടവൾ,

താൻ നൽകിയ സുരക്ഷിതത്തിന്റെ താലി നഷ്ടപ്പെടാതിരിക്കാനാവണം അതവൾ മുറുകെ പിടിച്ചത്.

ആശിച്ച് കിട്ടിയ ജോലിയിൽ പ്രവേശിച്ച് കിട്ടിയ ആദൃത്തെ പ്രോജക്ട്‌ ആയിരുന്നു അവളുടെ നാട്ടിലേത്...

വല്ലപ്പോഴുമുള്ള ബസിലെ തിരക്കൊഴിവാക്കാൻ കമ്പനി മാനേജറാണ് ഒരു ബൈക്ക് സംഘടിപ്പിച്ചു നൽകിയത്...

അതിലായിരുന്നു പിന്നിടുള്ള യാത്ര...
അങ്ങനെയുള്ള യാത്രയിലാണ് അന്നാദൃമായി ഇവളെ കണ്ടത്. ❤

താൻ സ്വപ്നങ്ങളിൽ നിന്നും പറിച്ചെടുത്ത് മനസിൽ പ്രതിഷ്ംടിച്ച അതേ മുഖം തന്നെയായിരുന്നു ഇവൾക്ക്.💕

തുടർന്നങ്ങോട്ട്  ഇവളെ കാണാനായിരുന്നു തന്റെ യാത്രയൊക്കെ.....💓

ഒന്നു രണ്ട് തവണ തന്റെ ഇഷ്ടം  തുറന്നുപറഞ്ഞെങ്കിലും മറുപടി ഒരുനോട്ടത്തിൽ മാത്രം അവൾ ഒതുക്കി നിർത്തിയിരുന്നു. എങ്കിലും ഓരോ നോട്ടത്തിലും തീഷ്ണ്ത കുറഞ്ഞിരുന്നു.

ഒരുക്കം മറുപടി കിട്ടിയേ തിരൂ എന്ന വാശിയിൽ അവളെ  വഴി തടഞ്ഞു നിർത്തിയപ്പോഴായിരുന്നു, ഹൃദയം നൊന്ത ആ സതൃം തിരിച്ചറിഞ്ഞത്...

സംസാരിക്കാൻ വയ്യാത്ത ഒരു മിണ്ടാപ്രാണിയായിരുന്നു അവൾ, പോരാത്തതിന് അഛൻ, അമ്മ നഷ്ട്പ്പെട്ട് അകന്ന ഒരു ബന്ധു വിട്ടിലാണ് താമസം....... ആ വിട്ടിലെ ഗൃഹനാഥൻ ഒഴികെ ബാക്കി എല്ലാവരും ആ വിട്ടിലെ വേലക്കാരി ആയിട്ടാണ് ഇവളെ കണ്ടത്.

എന്തും തുറന്നുപറഞ്ഞിരുന്ന അമ്മയോട് ഇവളെ പറ്റിയും പറഞ്ഞിരുന്നു.....

"മിണ്ടാപ്രാണിയാണമ്മേ.... കെട്ടിക്കൊണ്ടുവന്നാൽ   പൊന്നുപോലെ നോക്കാൻ പറ്റുമോ?"

എന്നേ അമ്മയോട് ചോദിച്ചുള്ളു...

എത്രയും പെട്ടെന്ന് അവളെ കുട്ടിച്ചെല്ലാനായിരുന്നു അമ്മയുടെ ഓർഡർ.....

ഓഫിസിലുള്ള അചഛന്റെ പ്രായമുള്ള രാമേട്ടനെയും കൂട്ടി പെണ്ണനേഷിക്കാൻ പോയെങ്കിലും  ആ വിട്ടുകാർക്ക് വേലക്കാരിയെ വിവാഹം കഴിപ്പിച്ചയക്കാൻ താൽപരിയമില്ലായിരുന്നു...

ഒടുക്കം പ്രൊജക്ട് വർക്ക് തിരുന്നതിന്റെ തലേന്നാൾ വീണ്ടും കണ്ടു , എന്നെ ഇഷ്ടമാണെങ്കിൽ ഇറങ്ങിവരാൻ തയ്യാറെങ്കിൽ ജീവിതാവസാനം വരെ പൊന്നുപോലെ നോക്കാമെന്ന് വാക്കു നൽകി. ആണെങ്കിൽ നാളെ അംമ്പലത്തിൽ രാവിലെ വരാനും പറഞ്ഞു.

കുടെ വർക്ക് ചെയ്തിരുന്ന മുഴുവൻ പേരും അംമ്പലത്തിൽ വന്നെങ്കിലും എല്ലാവർക്കും ആകാംക്ഷമായിരുന്നു. എന്നാൽ എനിക്ക് അവൾ വരുമെന്ന് തന്നെ അറിയാമായിരുന്നു. അത് പോലെ തന്നെ സംഭവിച്ചെങ്കിലും, ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവളോടപ്പം  ആ വീട്ടിലെ ഗൃഹനാഥനും ഉണ്ടായിരുന്നു.

അദ്ദേഹമായിരുന്നു അവളെ തന്റെ കൈയിലേല് പിച്ചത്.

ഇന്നിപ്പോൾ ഇവൾ എനിക്ക് സ്വന്തമാണ്. ടൗണെത്തിയാൽ ഇവൾക്ക് കുറച്ച് വസ്ത്രങ്ങളെടുക്കണം,പിന്നെ ഇവളെ കാത്തിരിക്കുന്ന  എന്റെ അമ്മയുടെ അരികിലെത്തിക്കണം..... അമ്മയേ ഏൽപിക്കണം ഇവളെ, വേലക്കാരിയിൽ നിന്ന് നല്ലൊരു മരുമകളായി മാറ്റണം, ആലോചന ഇങ്ങനെ നീണ്ടുപോകുന്നു, സമയം വളരുന്തോറും  ദൂരം ചെറുതായിക്കൊണ്ടിരുന്നു.

 ആാാാാ കൈക്ക് വേദനിച്ചിട്ട് നോക്കുംബോൾ അഭിരാമി ചിരിക്കുകയായിരുന്നു, ആലോചനയ്ക്ക് ഇടയ്ക്ക് ചില  തോണ്ടലുകൾ കിട്ടിയെങ്കിലും ഞാൻ മൈറ്റ്  ചെയ് തിരുന്നില്ല, അത് കൊണ്ടാണ്  തന്നെ വിളിക്കാൻ  പുതിയ  മാർഗം സീ കരിച്ചതാണവൾ..

"കടിക്കുക"  എന്നിട്ട് അവിടം തടവി തരുക... പാവത്തിനെ വീണ്ടും നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട്  യാത്ര തുടരുകയാണ്

Saturday 19 November 2016

എല്ലാകാര്യങ്ങളും എന്നും വളരെ വൈകിയാണ്

ഒന്ന് ശ്രദ്ധിച്ചാല്‍ കാണാം നമ്മുടെ കൂട്ടത്തില്‍നിന്നും വേറിട്ട് നില്‍ക്കുന്ന ഒരാളെയെങ്കിലും... അവര്‍ക്ക് എല്ലാം അവരുതന്നെയാണ്... തനിച്ചു നില്‍ക്കുന്ന ഒറ്റമരത്തെ കണ്ടിട്ടിലെ? അതു പോലെ ആരെയും ശല്യം ചെയ്യാതെ മറ്റാരുടെയും കാര്യങ്ങളില്‍ ഇടപെടാതെ അങ്ങനെ ഒറ്റക്കുനില്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നവര്‍... സ്വതവേയുള്ള അവരുടെ ശാന്ത സ്വഭാവത്താല്‍ അവര്‍ നിശബ്ദതയോടെ അവരുടേതായ ചിന്തകളിലൂടെ സഞ്ചരിച്ച് എപ്പോഴും എന്തെങ്കിലുമൊക്കെ കുത്തികുറിച്ചിരിക്കുന്നത് കാണാം... ഞാന്‍ പഠിക്കാന്‍ പോയിട്ടുള്ള സ്ഥലങ്ങളിലെല്ലാം അങ്ങനെ ഓരോരുത്തര്‍ ഉണ്ടായിരുന്നു... അവരില്‍ ഒരാളെ ഞാനിന്നു വെറുതെ ഓര്‍ക്കാനിടയായി... അന്ന് ആ കാലത്ത് കൂടെ പഠിക്കുന്ന ഒരാളെയും അവള്‍ ശ്രദ്ധിച്ചിരുന്നില്ല... ഞങ്ങള്‍ അവളെയും ശ്രദ്ധിക്കാറുണ്ടായിരുന്നില്ല... തൊലി വെളുപ്പും, കണ്ണും, ചിരിയും, ചന്തവും മാത്രമായിരുന്നു അന്ന് നോട്ടം... അത്തരം സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ഭംഗിയായുള്ളവരുടെയും അതല്ലെങ്കില്‍ അവളുടെ കൂടെ നടക്കും തോഴിമാരുടെയും പുറകെയായിരുന്നു എല്ലാവരും... സഹിക്കാന്‍ പറ്റാത്ത അവളുമാരുടെ ജാഡ സഹിച്ചങ്ങനെ പുറകെ നടന്നക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് ആ ഒറ്റമരതണലെന്ന് അന്നേ എനിക്ക് പലതവണ തോന്നിയിരുന്നു... എന്നാല്‍ ഡിമാന്‍ഡ്  ഇല്ലാത്തതിന്‍റെ പുറകെപോകാന്‍ മനുഷ്യമനസ്സ് ഒട്ടും താല്‍പര്യം കാണിക്കാറില്ലലോ... ഇനി കാണിച്ചാല്‍ തന്നെ കളിയാക്കാന്‍ കൂടെയുള്ളവര്‍തന്നെയുണ്ടാകും എന്ന ഉറപ്പില്‍ ഞാന്‍ അതിന് മടിച്ചു... പിന്നീട് കാലം മിനുക്കിയപ്പോഴാണ് ഞാന്‍ ഉള്‍പ്പടെയുള്ള സകലരും തിരിച്ചറിഞ്ഞത് കുറവുകളാല്‍ ആരും ശ്രദ്ധിക്കാതെ പൊടി മൂടി കിടന്ന വിലയേറിയ പവിഴങ്ങളായിരുന്നു “ഒറ്റമരങ്ങള്‍” എന്ന് വിശേഷിപ്പിച്ചവരെല്ലാം... “എല്ലാവരും ശ്രദ്ധിക്കുന്നതില്‍ മാത്രമല്ല ശ്രദ്ധിക്കേണ്ടത്” എന്ന് അന്ന് ഞാന്‍ മനസ്സിലാക്കി... ഇക്കാര്യത്തില്‍ മാത്രല്ല ഒട്ടുമിക്ക കാര്യത്തിലും അതങ്ങനെയാണ് വേണ്ടത്... വൈകിയുണ്ടായ തിരിച്ചറിവുകളില്‍ ഒന്നായിരുന്നു അത്... അല്ലെങ്കിലും എന്നില്‍ എല്ലാകാര്യങ്ങളും എന്നും വളരെ വൈകിയാണ്... ഒന്നും നേരാംവണ്ണം നേരത്തിനും കാലത്തിനും തോന്നിയിട്ടില്ല!...”

Thursday 17 November 2016

അര്‍ഹതയുള്ളവള്‍

“ആരും വരുവാനില്ലെന്നറിയാമായിരുന്നു എന്നിട്ടും ഹൃദയ വാതില്‍ പൂട്ടാതെ, ഒന്നു ചാരുകപോലും ചെയ്യാതെ ഞാനെന്നും തുറന്നിട്ടു... അത് കണ്ടുകൊണ്ടാകാം അതിലേ പോയ പലരും ഒരു ചോദ്യമോ പറച്ചിലോ ഇല്ലാതെ ഹൃദയത്തിലേക്ക് കയറി വന്നത്... അതില്‍ ചിലര്‍ അവിടെയെല്ലാം വെറുതെ ഒന്ന് വീക്ഷിച്ച് വന്നപോലെ തിരിച്ചുപോയി... മറ്റു ചിലര്‍ അവിടത്തെ പോരായ്മകള്‍ പറഞ്ഞിറങ്ങിപോയി... ഒരിക്കലും ഞാന്‍ നിന്നെ ഉപേക്ഷിച്ചു പോകില്ലെന്നും പറഞ്ഞുവന്നവരുണ്ടായിരുന്നു അവര്‍ ഒരുവാക്കുപോലും പറയാതെ പോയ്കളഞ്ഞു... പിന്നീടൊരുനാള്‍ എന്നിലേക്ക് പ്രണയമായ് വന്നവള്‍ അവിടെയെല്ലാം തൂത്ത് തുടച്ച് വൃത്തിയാക്കി താമസിക്കാന്‍ ഒരുങ്ങിയപ്പോള്‍ സാഹചര്യങ്ങള്‍ അവളെ അവിടെനിന്നും പോകാന്‍ നിര്‍ബന്ധിതയാക്കി... അന്ന് മനസ്സില്ലാമനസ്സോടെ കലങ്ങി ചുവന്ന കണ്ണുകളോടെ അവളും പോയി... പിന്നെ കുറേകാലം ആരും തിരിഞ്ഞുനോക്കാനില്ലാതെ, ആര്‍ക്കും വേണ്ടാത്തൊരിടം പോലെ അവിടെയാകെ പൊടിയും മാറാലയും മൂടി കിടന്നു... അതങ്ങനെ ആ കോലത്തില്‍ മറ്റാരും കാണേണ്ടെന്നു കരുതിയാണ് ഞാനാ വാതിലുകള്‍ അന്ന് അടച്ചുപൂട്ടിയത്... പിന്നെ പലപ്പോഴായി അവിടെവരെ വന്നവരെല്ലാം അതിന്‍റെ പുറം മോടിയില്‍ ആകൃഷ്ട്ടരായി വന്നവരായിരുന്നു... ഒന്ന് ഉള്ളിലേക്ക് കയറാന്‍ അവര്‍ ആ വാതില്‍ക്കല്‍ നിന്ന് ഏറെനേരം മുട്ടിവിളിച്ചു... “ഇനിയാര്‍ക്കും പ്രവേശനമില്ല!” എന്നുറപ്പിച്ച ഹൃദയം ആ വിളികള്‍ കേള്‍ക്കാനോ, ആ വാതിലുകള്‍ തുറന്നുകൊടുക്കാനോ തുനിഞ്ഞില്ല... പണ്ട് സ്വയം ഒരു അധികാരം കാണിച്ചുകൊണ്ട്, ഏറെ പ്രതീക്ഷയോടെ ഒരു ആകര്‍ഷണീയത അല്ലെങ്കില്‍ ഒരിഷ്ട്ടം തോന്നിയ ഹൃദയത്തിലേക്ക് ഞാനും കയറിചെല്ലാന്‍ ശ്രമിച്ചിട്ടുണ്ട്... അതിന് സാധിക്കാതെയാകുമ്പോഴുള്ള മാനസ്സികാവസ്ഥ എന്തായിരിക്കും എങ്ങനെയായിരിക്കും എന്നൊക്കെ നല്ലപോലെ അറിയാവുന്നതുകൊണ്ടുതന്നെ മുട്ടിവിളിച്ചവരെ കുറ്റപ്പെടുത്താനോ അവരോട് ദേഷ്യം കാണിക്കാനോ എനിക്കാവുന്നില്ലായിരുന്നു... അവരെ തെല്ലും ശ്രദ്ധിക്കാതിരുന്നതും, അവര്‍ക്കു മുന്നില്‍ പാലിച്ച മൗനത്താലും അവിടെ നിന്ന്‍ നിരാശരായി മടങ്ങിയവരില്‍ പലരും എന്‍റെ ഹൃദയത്തിന് മനസാക്ഷിയില്ലാത്തവന്‍റെയും ഒരു വല്ല്യ ജാടക്കാരന്‍റെയും പരിവേഷമേകി... അതിലൊരു മാറ്റമില്ലാതെ കാലം കടന്നു പോയി... അങ്ങനെ ഒരു ദിവസം നന്മയുടെ ദീപവുമായി ഒരുവള്‍ ആ വാതില്‍ക്കല്‍ വന്നുനിന്നു... ഒന്ന് മുട്ടിവിളിക്കാന്‍ നില്‍ക്കാതെ, എന്‍റെ അനുവാദത്തിനു പോലും കാത്തുനില്‍ക്കാതെ ഒരു തക്കോലിനാല്‍ അവള്‍ ആ വാതില്‍ തുറന്ന് അകത്തുകയറി കുറ്റിയിട്ടു... ഇനി മറ്റാര്‍ക്കും പ്രവേശനമില്ലെന്നപോലെ... നാളുകള്‍ പിന്നിട്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കി അത് അതിന് അര്‍ഹതയുള്ളവളുടെ അധികാരമായിരുന്നു...”

ആ സാരി

എന്റെ ചങ്ങായി സന്ദീപ്, അവന്റെ കല്ല്യാണത്തിന്  ഡ്രസ്സെടുക്കാൻ കൂടെ  ചെല്ലണമെന്ന് പറഞ്ഞ് ഒരേ നിർബന്ധം...

എനിക്ക് തീരെ താൽപ്പര്യമില്ലായിരുന്നു.. എന്നാലും അവൻ വിളിച്ചതല്ലേ പോവാതിരിക്കാൻ പറ്റില്ലല്ലോ..

ഞാനും, അവനും, അവന്റെ അമ്മയും, പെങ്ങളും കുറച്ച് കുടുമ്പക്കാരും കൂടി രാവിലെ തന്നെ  അവിടെയെത്തി...

പെണ്ണുങ്ങളുടെ കൂടെ തുണിയെടുക്കാൻ പോകുന്നത് വെറുപ്പിക്കലാണെന്ന് ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...

അവരു പറയുന്നതെല്ലാം ഒരു മടിയും കൂടാതെ കടക്കാരൻ വലിച്ചിട്ട് കൊടുത്തു, അത്കണ്ടിട്ട്  അവർക്ക് ആവേഷവും കൂടി.. എത്ര സെലക്ട് ചെയ്തിട്ടും അവർക്കൊന്നും ഇഷ്ടാവുന്നില്ല.....

ഇങ്ങനായാൽ രാത്രിയായാലും  പോകാനാവില്ലാന്ന് അറിയാവുന്നതുകൊണ്ട്,

അവരുടെ കൂടെ ഞാനും കൂടി...

അവർക്കിഷ്ടപ്പെടാത്ത സാരികൾ കുന്നുകൂട്ടിയിട്ടടെത്തുന്ന് ഒരു സാരി എനിക്ക് വല്ലാതങ്ങ് ഇഷ്ടായീ... ഞാനതും പൊക്കി പിടിച്ച് എല്ലാരെടുത്തും പോയി, പക്ഷേ ആർക്കും അത് ഇഷ്ടായില്ല...

ഇതെല്ലാം കണ്ട്  സന്ദീപ് എന്റെടുത്തേക്ക് വന്ന്, ആ സാരീ വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട് എന്നോട് പറഞ്ഞു..

"ഡാ ഇതിന് വിലകൂടുതലാ.. നീ ഇത് ആ മൂലക്ക് തെന്നെ വച്ചേക്ക് "...

അവൻ പറഞ്ഞതനുസരിച്ച് ഞാനത് അവിടത്തന്നെ വച്ചു.. പക്ഷേ എനിക്കെന്തോ ആ സാരി ഒരുപാട് ഇഷ്ടായീ..

പക്ഷേ, എന്ത് ചെയ്യാം.. ഞാനത് വാങ്ങീട്ട് ഒരു കാര്യവുമില്ല..

ആ ടൈപ്പ് സാരിയൊന്നും അമ്മ ഉടുക്കൂല, പിന്നെ പെങ്ങൾ.അവൾക്ക് സാരീയേക്കാളും ഇഷ്ടം ചുരിദാറാ.ഞാനത് വാങ്ങി അവൾക്ക് കൊടുത്താൽ പിറ്റേ ദിവസം തന്നെ അവളത് മാറ്റി ചുരിദാറെടുക്കും..

ആ സാരി അവിടെ വച്ചിട്ട് പോരാന്ന് വിചാരിച്ചാൽ മനസ്സും സമ്മതിക്കുന്നില്ല..

എന്തായാലും അമ്മയെ സോപ്പിട്ട് പതപ്പിച്ച് ഈ സാരി ഉടുപ്പിക്കണം,... ആൺമക്കളുടെ സോപ്പിൽ പതയാത്ത അമ്മമാരുണ്ടോ... പക്ഷേ, ഡ്രസ്സിന്റെ കാര്യമായതുകൊണ്ടാരു സംശയം ഇല്ലാതില്ല...

അങ്ങനെ ഞങ്ങൾ, തുണിയൊക്കെയെടുത്ത് അവിടുന്നിറങ്ങി .... അവരുകൂടെ തുണിയെടുക്കാൻ പോയതുകൊണ്ട് ഒരു ദിവസമങ്ങ് പോയിക്കിട്ടി... ഒരു ദിവസം പോയലെന്താ ആ സാരി സ്വന്തമാക്കാൻ കഴിഞ്ഞല്ലോ...

വീട്ടിലെത്തിയപാടെ സാരിയുള്ള കവറെടുത്ത്  അമ്മക്ക് കൊടുത്തു... സന്തോഷത്തോടെ അമ്മ ആ കവർ തുറന്ന് സാരി പുറത്തെടുത്തു,..പക്ഷേ ആ മുഖത്തെ മാറ്റം ഞാൻ ശ്രദ്ധിച്ചു.. അമ്മക്ക് സാരി അത്ര ബോധിച്ചില്ലാന്ന് മുഖം കണ്ടാലറിയാം..
അമ്മ എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിന് മുമ്പേ ഞാൻ പറഞ്ഞു...

 " അമ്മക്ക് ഇഷ്ടായാലും ഇല്ലെങ്കിലും, ഈ സാരിയാണ് സന്ദീപിന്റെ കല്ല്യാണത്തിന് ഉടുക്കേണ്ടത്..."

ഉടുക്കാമെന്ന് പറഞ്ഞ് അമ്മ സാരിയുമെടുത്ത് അകത്തേക്ക് പോയി....

പിറ്റേ ദിവസം അമ്മ എന്റെടുത്തുവന്നിട്ട് പറഞ്ഞു..

"എടാ.. ഇന്നലെ നീ എടുത്ത സാരീ ഞാൻ പോയി മാറ്റി വേറെയെടുത്തു,അതിന്റെ ബില്ല് ആ കവറിലുണ്ടായിരുന്നു... ആ സാരിയൊക്കെ ഇപ്പോഴത്തെ പെൺകുട്ടികളുടുക്കുന്നതല്ലേ. ഞാൻ അതുപോലെത്തെ സാരിയൊന്നും ഉടുക്കാറില്ലന്ന് നിനക്കറിയാലോ.."

അതു കേട്ടപ്പോൾ എനിക്ക് വല്ലാതായീ....
അമ്മ പറഞ്ഞതും ശരിയാ, അതൊക്കെ ഈ തലമുറയിലെ പെൺകുട്ടികളുടുക്കുന്ന സാരിയാ.. ശ്ശോ.. ആഗ്രഹിച്ചു വാങ്ങിയതായിരുന്നു... ഹാ അതുപോട്ടേ.. എന്തായാലും അമ്മക്കിഷ്ടമുള്ളത് കിട്ടിയല്ലോ അതുമതി....

സമയമെത്ര കഴിഞ്ഞിട്ടും ആ സാരി മനസ്സിൽ നിന്ന് പോകുന്നില്ല ...ഞാനും സാരിയുമായി എന്തോരടുപ്പം പോലെ...... പിന്നെ ഒന്നും നോക്കിയില്ല നേരെ സാരിയെടുത്ത കടയിലേക്ക് പോയി.... ഭാഗ്യത്തിന് അതവിടത്തന്നെയുണ്ടായിരുന്നു... അങ്ങനെ വീണ്ടും അതും വാങ്ങി, എന്തോ നേടിയവനെ പോലെ സന്തോഷവാനായി വീട്ടിലേക്ക് നടന്നു....

ഇപ്പോഴും ആ സാരി ആരും കാണാതെ എന്റെ കബോഡിൽ ഒളിഞ്ഞിരിപ്പുണ്ട്... അതിഷ്ട്ടപ്പെടുന്ന ഒരാൾ വരുമെന്ന പ്രതീക്ഷയോടെ...

Wednesday 16 November 2016

എന്നിട്ടും നീ

വിഴുങ്ങിയതെന്നെയാണെന്ന
തിരിച്ചറിവിലേക്കെത്താൻ ;
ഇനിയുമൊരു പേമാരി വരണം...
കടുത്തവേനലിൽ വിണ്ടുകീറിയ
മണ്ണിനോപോലുംആർത്തി
ഒരിറ്റുനീരല്ലായിരുന്നു,
എൻ ഭാരമേറിയ ശരീരമായിരുന്നു.
ആത്മാവ് ശൂന്യമായ -
ഹൃദയമപ്രത്യക്ഷമായ ശരീരം...
ഒരു നോവിലൊടുങ്ങിയതാണെങ്കിൽ,
അവയ്ക്കു തെല്ലും
ക്ഷീണമാകില്ലായിരുന്നു...
എന്നാൽ,
സഹസ്രവര്ഷങ്ങളായി
ഒടുങ്ങാത്ത വേദനത്തിന്ന ഹൃദയം
നീ അറുത്തെടുത്തത് ,
മറ്റൊരാളുടെ ദാഹമകറ്റാനാണെന്ന
സത്യം ,
എന്നെ ഒടുവില മണ്ണിലേക്ക്
ജീവനോടെ ആഴ്ത്തുമ്പോഴും
എന്റെ മിഴികൾ നിന്റെ -
അലിവിനായി കേണിട്ടും നീ............   .

ഞാനിന്നേറെ സ്നേഹിക്കുന്നത്
ഞാനൊടുവിൽ പുണർന്ന ആ -
മണ്ണിനെയാണ്..
വിശന്നു ചുരുണ്ടുണങ്ങിയ
ആ മണ്ണിനെ..
എന്റെ രണത്തെ അവ -
ആർത്തിയോടെ നുകർന്നപ്പോൾ
നിന്നോടുള്ള അടങ്ങാത്ത പ്രണയമെന്നെ -
ഒരിക്കലുമുണരാത്തവണ്ണം തളർത്തി..... 

ഒരിലയുടെ വേദന

ഉണങ്ങി വേരുകളവശേഷിച്ച,
ഒരിലയുടെ വേദന -
ഞരമ്പുകൾ മരവിച്ച,
മാംസമഴുകിയ നീറ്റലറിഞ്ഞ
ജന്മം.....
ഒരു വരൾച്ച സൃഷ്ടിച്ചെന്ന,
സത്യത്തിനു സാക്ഷി....
ഓരോ മണൽത്തരികളും
സ്നേഹം നുകരുമ്പോൾ -
ഒരു നേർത്തകാറ്റിൻ -
കരസ്പർശമാഗ്രഹിച്ച,
അതിമോഹി.....
ചില്ലയിൽ കിളിർത്ത,
ആ നനുത്ത ഹരിതപ്രഭയിൽ -
അവളുടെ ബാല്യമൊടുങ്ങിയപ്പോൾ,
തണ്ടിലാഹംങ്കരിച്ച അവളുടെ -
യവ്വനവും വെറും സാക്ഷിയായി....
എണ്ണമിട്ടതെല്ലാം നൈമിഷികമെന്നു -
തിരിച്ചറിയാൻ ;
ഇന്നീ വരണ്ട ഞരമ്പുകൾ -
വേണ്ടിവന്നു....
പഴുത്തുതുടങ്ങിയ,
അവളുടെ ശരീരത്തിൻ -
സ്വർണ്ണനിറത്തിൽ ഞെളിഞ്ഞതിൻ
പ്രീതിഫലമാണി നീറിയ ജന്മം...
ഒടുവിൽ ഞെട്ടറ്റുലഞ്ഞു ഉലഞ്ഞു -
ഭൂമിയിൽ തൊടാനൊരുങ്ങുമ്പോൾ ;
സപ്രമഞ്ചത്തിലിരുന്ന അവളുടെ -
ഭൂതകാലത്തിൻ അഹങ്കാരമാണീ,
കരിഞ്ഞ ശരീരവും -
വലനെയ്ത ഞരമ്പുകളും.....


നീ, കൊതിച്ചയെൻ സ്നേഹം

മുൻപേ പറന്ന വസന്തത്തിന്റെ -
ഓർമയ്ക്ക് മുന്നിൽ,
മൂന്നുകണ്ണിട്ട കുടമുടച്ചു
ചിതകൊളുത്തിയപ്പോൾ -
ആ നേർത്ത കാറ്റിന്റെ,
ഈണത്തിൽ അലിഞ്ഞു,
നിൻ മിഴിനീർ
തുടയ്ക്കാനാകാത്തവണ്ണം,
കത്തിയമർന്നപ്പോൾ,
പറന്നുയർന്ന പുകയ്ക്കൊപ്പം
ഒത്തിരി ഒത്തിരി,
മുകളിലേയ്ക്കു പറന്നു,
ഒരു നൂറുതുള്ളി -
വർഷമായി പൊഴിഞ്ഞപ്പോൾ -
അതിലുമാലിഞ്ഞു നിൻ,
മിഴിനീർ........
ഒരുമിച്ചു നെയ്ത സ്വപ്നങ്ങൾ,
കാണാമറയത് -
ഒളിച്ചിരുന്നു പരിഹസിച്ചപ്പോൾ -
ഉറക്കം മരിച്ച കണ്ണുകളിൽ,
തളംകെട്ടിയതു സ്നേഹമായിരുന്നു...
നൂറു ജന്മം നിന്നോട് -
ചേർത്തുനിർത്താൻ നീ,
കൊതിച്ചയെൻ സ്നേഹം...   

ഇനിയുന്ന ഉണ്ട്

തോരാ മഴപെയ്തു കുതിരാതെ നിൻ നിഴൽ പാഞ്ഞപ്പോൾ,
ദൂരെ നനഞ്ഞു കുതിർന്നു വിറയാർന്നു നിൽക്കുകയായിരുന്നു ഞാൻ....
മൃതിയെന്ന മധു എനിക്കു സമ്മാനിച്ചപ്പോൾ,
സന്തോഷപൂർവം ഞാനതും നുകർന്നു.....
അന്ന് നീ നുണയുടെ പളുങ്കുകൊട്ടാരം എന്റെ മുന്നിൽ കെട്ടിപ്പടുത്തിയപ്പോൾ ,
എന്റെ നിശ്വാസത്തിനൊപ്പം അതും തകർന്നു...
അതിന്റെ ചീളുകൊണ്ടു മുറിഞ്ഞത് -
കെട്ടിപ്പടുത്തിയ നിന്റെ കൈകളല്ലായിരുന്നു......
വിശ്വാസമെന്ന ലോകം നിന്നിലർപ്പിച്ച എന്റെ ഹൃദയമായിരുന്നു.....
ഓരോ മുറിവുകളും ഓരോ കൊടിയേറ്റങ്ങളാണ്.....
അർദ്ധത്തെ സ്വന്തമാക്കാൻ ആർത്തിപൂണ്ട മുറിവുകൾ.....   അവ കാർന്നു തിന്നുക മാറാല പിടിച്ച ആത്മാവിനെയാണ്... എന്റെ കണ്ണുകളിലേയ്ക്ക് നോക്കരുത് , അവയിലാണെന്റെ ആത്മാവ് നിദ്രപൂണ്ടത്.. അതു ഉണരണമെങ്കിൽ അവയ്ക്കു നിന്റെ പ്രാണന്റെ ഗന്ധം വേണം !!
മരവിപ്പിക്കുന്ന മത്തുപിടിപ്പിക്കുന്ന നിന്റെ പ്രാണന്റെ ഗന്ധം !!

ഇന്നൊരോർമ മാത്രം

വരണ്ട മണ്ണിനോടുള്ള ആകാശത്തിന്റെ പ്രണയമാണ് മഴ, ഒരായിരം ഓർമകൾ തരുന്ന ഒരനുഭൂതി...  ഇടയ്ക്ക് എനിക്കു തോന്നും അവയ്ക്കെന്നോട് എന്തോ പകയുണ്ടെന്നു. എന്നെ വേദനിപ്പിച്ചുകൊണ്ടു   പെയ്യുമ്പോൾ ഉള്ളിലെ തീയെ അവയ്ക്കു ഒരിക്കലും അണയ്ക്കാൻ സാധിച്ചിട്ടില്ല...  അവ നിസ്സഹായരായി എന്റെ മേൽ പെയ്തിറങ്ങാറേ ഉള്ളു.                          മഴയിൽ കുതിർന്ന ഒരു സന്ധ്യക്ക് നമ്മളോരുമിച്ചു സാക്ഷിയായത് ഇന്നും ഓർമ്മയിൽ വരും.....  അന്ന് ആ മഴയ്ക്കുണ്ടായിരുന്ന താളവും സൗന്ദര്യവും പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല... നാണത്തോടെ അവ നമ്മുക്കുമേലെ പെയ്തിറങ്ങിയപ്പോൾ ഇരുണ്ടുകൂടിയ കാർമേഘങ്ങളും  അവയെ പിളർന്ന മിന്നല്പിണരുകളും എന്തിനൊക്കെയോ മറയൊരുക്കും പോലെ !! ഓരോ മഴത്തുള്ളിയും അസൂയയോടെ പെയ്തപ്പോൾ അവയ്‌ക്കോരോന്നിനും ഒരായിരം കഥ പറയാനുണ്ടായിരുന്നു.....  മണ്ണിൽ നിന്നു പൊന്തി വന്ന രണ്ടുരൂപങ്ങൾ പോലേ അന്ന് മഴയിൽ അലിഞ്ഞതും ഒടുവിൽ മണ്ണിനെ പുണർന്നതുമെല്ലാം ഇന്നൊരോർമ മാത്രം....
 

ആത്മാവുപോലും എന്നോട് പിണങ്ങിയ നിമിഷങ്ങൾ

മോഹങ്ങളല്ലാതെ സ്വന്തമായി എനിക്കെന്താണുള്ളത് ??? ഈ കണ്ണിലെ സൗന്ദര്യമോ !!!!!! നിനക്കു തെറ്റി.....  നിറഞ്ഞു തുളുമ്പാറായ കണ്ണീരിനോടുള്ള വെയിൽനാളത്തിൻ  പ്രണയമാകാം മഴവില്ലായി നിനക്കു തോന്നിയത് !!!
വിളറിയയീ മുഖം ഒരിക്കൽക്കൂടി നോക്കാൻ നിനക്കെങ്ങനെ സാധിക്കുന്നു !??? ഓർമയും മോഹവും മറവിയും എല്ലാം എന്നെ വരിഞ്ഞുമുറുക്കുമ്പോഴും നിന്റെ പ്രണയം മാത്രമായിരുന്നു എന്നെ ശ്വാസം മുട്ടിച്ചത്...   ചില സമയങ്ങളിൽ പിശാചിന്റെ പ്രതിരൂപമായി നീ കാണപ്പെട്ടു... ആ അട്ടഹാസമെന്നെ വല്ലാത്ത ഭയത്തിലാഴ്ത്തി.... ഒരു കൂത്തുപാവപോലെ നിന്റെ നിയന്ത്രണത്തിൽ എന്റെ ഹൃദയമിടിച്ചു.... ഉള്ളിലെ ആത്മാവുപോലും എന്നോട് പിണങ്ങിയ നിമിഷങ്ങൾ.... അതെ,  ജീവിക്കുന്നതിനു മുൻപ് തന്നെ ഞാനാ ശ്മശാനത്തിലടക്കപ്പെട്ടിരുന്നു......... 

ഞാനുണ്ട്

 കിനാവിലെ സ്വർഗം വെറും മറയുന്ന നിഴൽ മാത്രമായിരുന്നു ! മഴയിൽ ഒലിച്ചിറഞ്ഞിയ മുഖത്തെ ചായം നിന്റെ കാൽച്ചുവട്ടിൽ വീഴുമ്പോൾ-  അവിടെനിന്നു കിളിർത്തുവന്ന ചുവന്ന രക്തപുഷ്പങ്ങൾക്ക് നീ എന്റെ പേര് നൽകിയത് ഒരായുസ്സിൽ നിനക്കു തന്ന സ്നേഹത്തിന്റെ പ്രതിഫലം മാത്രമാണെന്ന് ഞാൻ തിരിച്ചറിയാൻ വൈകിപ്പോയതെന്തേ?
ദേവാങ്കണങ്ങൾ പോലും അസൂയപൂണ്ട നിന്റെ സ്നേഹത്തിനു സാക്ഷിയാക്കപ്പെട്ട എന്റെ സഹയാത്രികയ്ക്കും നീ അതു പകുത്തു നൽകിയപ്പോൾ,  അതിന്റെ കയ്പറിഞ്ഞത് എന്റെ ഹൃദയമായിരുന്നു....  വാവിട്ടു കരയേണ്ട,  ഒരിറ്റു കണ്ണുനീർ എനിക്കായ് പൊഴിക്കുമെന്ന അതിമോഹം ,  അതെന്നെ തളർത്തി....  എങ്കിലും നിനക്കിഷ്ടപ്പെട്ട ആ നിലാമഴയിൽ പോക്കുവെയിലിൽ ആദ്യകിരണത്തിൽ ഞാനുണ്ട്.... നീ പങ്കുവെച്ച ആ സ്നേഹത്തിനു തോളോട് തോൾ ചേർന്നു !

ആരും അറിയാത്ത ഒരു സത്യം

രാവും പകലും തമ്മിലുള്ള ആരും കാണാത്ത,, അറിയാത്ത ആ കാന്തികശക്തിയെ കുറിച്ചപ്പോഴെലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ???  വെളിച്ചം പിൻവാങ്ങുമ്പോൾ ഭൂമിയുടെ മടിത്തട്ടിലേക്ക് ഇരുട്ടു വലിച്ചടുപ്പിക്കപ്പെടുകയാണുണ്ടാകുന്നത്  !! ഒടുവിൽ  രാവിന്റെ നിലാവ് നിശാഗന്ധിയുടെ തേൻ നുകരുമ്പോൾ സൂര്യകാന്തി വെളിച്ചത്തിനായി തപസിരുന്നു !! അവയൊരിക്കലും തമ്മിൽ കണ്ടിട്ടില്ലെന്ന് പറയാനാകില്ല,  കാരണം അവയുടെ സംഗമമാണ് "സന്ധ്യ "....  പോക്കുവെയിലിൽ വെളിച്ചവും നിലാവും അവരുടെ സ്വപ്നങ്ങൾ കൈമാറും, സ്വകാര്യം പങ്കുവെയ്ക്കും..  അവരുടെ പ്രണയസംഗമത്തിനു പശ്ചാത്തലസംഗീതമൊരുക്കി നാണത്തോടെ കിളികൾ കൂടുകളിലേയ്ക്ക് ചേക്കേറും ! അവർ നിഴലുകളിലൂടെ ഒളിച്ചു കളിക്കും, നൃത്തം ചെയ്യും,  ചുംബിക്കും, ഒടുവിൽ നിലാവ് വിരഹിണിയായി ഭൂമിയുടെ മാറിലേയ്ക് കണ്ണീരായി മഞ്ഞുപൊഴിക്കും....  ഒടുവിൽ വെളിച്ചത്തിന്റെ പുനർജന്മത്തിനായ് അവൾ സ്വയം മരണം വരിക്കുകയാണുണ്ടാകുന്നത് !!! 

തോന്നലുകൾ

 നിമിഷങ്ങൾ  നിലാച്ചോ  !! അതോ  എന്നെ  കളിയാക്കുവാണോ ?? അറിയില്ല  ... ഒന്നുമറിയില്ല  ... ചുറ്റുമുള്ളതൊന്നും  കാണാതെ  ജീവിക്കുന്നത്  ഇതാദ്യമാണ് .. ഓരോ  വ്യക്തിയുടെ  മൂളൽ  പോലും  ശ്രദ്ധിച്ച  എനിക്കിന്ന്  എന്റെ നിശ്വാസം പോലും  സ്വന്തമല്ലാത്ത  പോലെയൊരു  അവസ്ഥ !! എന്തൊക്കെയോ  ശബ്ദങ്ങൾ  ചുറ്റും  കേൾക്കുന്നുണ്ടെന്നല്ലാതെ  അവയൊക്കെ  എന്താണെന്ന്  തിരിച്ചറിയാനുള്ള  ഒരു  കഴിവുപോലും  എനിക്കില്ലാണ്ടായി  .. കണ്ണുതുറന്നു  കാതുകൂർപ്പിച്ചു  ജീവിച്ച  ഞാൻ  എന്ന  വ്യക്തി  ഇന്നില്ലെന്ന  തിരിച്ചറിവാണ്   എനിക്കിപ്പോളുള്ളത് ... ചിലപ്പോൾ ഇതെല്ലാം  മിഥ്യ  ആകാം  .. എന്നെ  കബളിപ്പിക്കുന്ന വെറും തോന്നലുകൾ !!!  സത്യത്തെ പോലും തിരിച്ചറിയാനാകുന്നില്ല...                          ചായം തേച്ചു വേദിയിൽ ആരുടെയൊക്കെയോ ആസ്വാദനത്തിനു വേണ്ടി ആടി തിമിർക്കുമ്പോളും ക്ഷീണമില്ലാതത്ത്‌ ഒപ്പം ആടാൻ നീയുമുണ്ടെന്ന വിശ്വാസത്തിലാണ് !! വിശ്വാസമല്ല, സത്യമാണ്....  നീയും നന്നായി അഭിനയിക്കുന്നുണ്ട്....  ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും എന്നെ നീ ഏറെ സന്തോഷിപ്പിക്കുന്നു !! കടപ്പാടാണ് എനിക്കു നിന്നോട് ജീവിക്കാൻ പഠിപ്പിച്ചതിനു, പൊരുതാൻ പഠിപ്പിച്ചതിനു, ശ്വസിക്കുന്നത് എന്റെ അവകാശമാണെന്ന് പഠിപ്പിച്ചതിനു  !!! ഒരുനാൾ രണ്ടു വെട്ടിത്തളിക്കപെട്ട പാതിയിലേയ്ക്ക് തിരിയും നമ്മൾ... അന്നും ഈ തേയ്ച്ച ചായം കണ്ണീരിൽ അഴിയാണ്ട് സൂക്ഷിക്കണം.... മികച്ച നടനം കാഴ്ചവെക്കണം !! മത്സരിക്കണം... പക്ഷെ വിജയമെന്നും കാണികൾക്കു മാത്രമാകും !

Tuesday 15 November 2016

പ്രണയം ഒരു തിരിച്ചറിവാണ്

ഹൃദയസത്യത്തില്‍ ഊന്നി ഉള്ള രണ്ട് ആദര്‍ശങ്ങളുടെ സമന്വയം....കാഴ്ചപ്പാടുകള്‍ മാറിയാലും നീയും ... ഞാനുംഎന്ന പരസ്പര വിശ്വാസങ്ങള്‍ക്ക് മാറ്റം ഉണ്ടാവില്ല എന്ന തിരിച്ചറിവ് ....നിമിഷാര്‍ദ്ധങ്ങളുടെ ആയുസ്സുള്ള വാക്കുകള്‍ക്ക് മാറ്റമുണ്ടായാലും ....ആന്തരിക സത്യത്തെ മൂടി നില്ക്കുന്ന വികാരങ്ങള്‍ക്ക്മാറ്റമുണ്ടാവില്ല എന്ന തിരിച്ചറിവ് ...........ഈ തിരിച്ചറിവിന്റെ ആത്മാവിനെ തേടിയുള്ള യാത്രകള്‍ദിനംപ്രതി ശക്തിയാര്‍ജ്ജിക്കുന്നു ....ഭൂലോകത്തിന്റെ യാത്രപോലെ ഒരിക്കലുംനിലയ്ക്കാത്തതും ആകുന്നു ...." വിരസമാം രാത്രിതന്‍ പാതി വഴികളില്‍കണ്ണടച്ചണയുവാന്‍ ഞാന്‍ നോക്കവേഒരു തുള്ളി പനിനീരിന്‍ നറു ഗന്ധം നല്‍കുമാ -ഉണര്‍വ്വ് പോല്‍ നിന്‍ ചിത്രം വന്നത്തെവേ ..."അതെ.... പ്രണയം ഒരു അനുഭവവും ആണ് ...ഒരു തരത്തില്‍ അലിഞ്ഞു ചേരലാണ് ....ഒരു പക്ഷെ ആ പ്രണയത്തിലേക്ക് അടുക്കുന്നത് വേദനയിലൂടെയും ആകാം ... എന്നാല്‍ ആവേദനയും അനുഭവമാണ് ... ഹൃദയതാളം ക്രമാനുഗതമായി മുന്നിലേക്ക് ... !!!ഒരു നിശബ്ദതയുടെ മുന്നില്‍ നിന്നുകൊണ്ട് ഇപ്പോഴും ഓര്‍ത്തുപോകുന്നു അവളെ....മനസിലാകുക എന്നതോ ... മനസിലാക്കിപ്പിക്കുക എന്നതോ.. അതോമനസിനെ അറിയുക എന്നതോ ... എന്തോ....ഒന്നും പറയുവാന്‍ പറ്റാത്ത....സുഖമെന്ന ഈ അവസ്ഥ ശാന്തതയിലേക്ക് നീളുന്ന ഈ നിമിയില്‍ ....ഹൃദയം കെട്ടിപ്പൊക്കിയ വികാര സൗധങ്ങളുടെ മട്ടുപ്പാവില്‍ നില്‍ക്കവേ ,ഒരു പ്രഹേളികയായി തന്നെ നിലനില്ക്കുന്ന പ്രണയം എന്ന സത്യം യഥാര്‍ത്ഥത്തില്‍ എന്താണ് ....ചോദിച്ചു പോകുന്നു അന്തരാത്മാവ് ....." ഒരു കൈത്തലമകലം മാത്രം നിന്നുകോണ്ടെന്‍ സഖി നിന്നെക്കാണാന്‍ഇരു മിഴിയിണകൊണ്ടെന്‍ ഇരുളാം അഴല്‍ നീക്കും നിന്‍ മെയ്യെ പൂട്ടിയിടാന്‍ഒരു മാത്ര മുന്പ് എങ്കില്‍ ഒരു മാത്ര ..പതിയെ നിന്‍ ആത്മഗതം അറിയുവാന്‍കൊതിക്കുന്നു ഞാനാം വിഹായുസ്സെന്‍ കുഞ്ഞു മേഘമേ

പുതുവസന്തമായ്

ഇന്നീ കരിനിഴൽ പടർന്ന താഴ്വരകളിൽ 
തേടി ഞാൻ നിന്നെയീ അന്ധകാരങ്ങളിൽ 
വീ ണ്ടും തളിർക്കുമോ കൊഴിഞ്ഞൊ രീ 
പാഴ് മരങ്ങളും 
ജന്മങ്ങളേറെ കാത്തു വെച്ചൊ രെൻ 
സ്വപ്നവും 
മൂകമാ മീ താഴ്വവരയിൽ 
നിഴലുകൾ മാത്രമെ ൻ കൂട്ടിനായ് 
വന്നുവോ 
മരങ്ങളും പെയ്യുമീ ശരത്കാല രാവുകൾ 
ദൂരെയാസ്വപ്നത്തിൻ 
ചിറകടികേട്ടുവോ 
എന്റെ കൺകോണുകൾ 
മിഴിനീർ മറയ്ക്കുമ്പോൾ 
പുഞ്ചിരിക്കുമോ നീയെന്നിൽ വീണ്ടു° 
ഒരു പുതുവസന്തമായ്

Monday 14 November 2016

നീയാണ്

ഒരിക്കലും ഞാന്‍ നിന്നെ പ്രണയിക്കാനായി ജനിച്ചതല്ല....
എന്‍റെ ഈ ജന്മത്തിലെ ഏതോ ഒരു നിമിഷത്തില്‍ തോന്നിയ വികാരമായിരിന്നു അത്....
എങ്കിലും അത് ഒരിക്കലും ഒരു തമാശയായിക്കാണാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല.....
നിന്‍റെ ദുഃഖത്തിനു കാരണമാകണമെന്നും ആഗ്രഹിച്ചിരുന്നില്ല...
ആ ഒരു നിമിഷം മുതല്‍ എന്‍റെ ഈ ജന്മത്തിലെ അവസാന നിമിഷം വരെ നീയാണ് എന്‍റെ ഹ്യദയമിടിപ്പിന്‍റെ താളം...
ആ താളം നിലയ്ക്കാന്‍ ഒരിക്കലും ഞാനൊരു കാരണമാകില്ല......
എത്രയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും
ആ താളം എനിക്കു മറക്കാന്‍ സാധിക്കുകയുമില്ല.
 

പഴയ ഓര്‍മ്മകള്‍

കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കു  മുന്നേ അവിചാരിതമായി ഒരു പഴയ കൂട്ടുകാരനെ കാണാനിടയായി... ഒരേ പ്രായവും, ഒരുമിച്ച് പഠിച്ചവരുമാണ് ഞങ്ങള്‍... കഴിഞ്ഞകാലം വരുത്തിയ മാറ്റങ്ങള്‍ തീര്‍ത്ത തിരിച്ചറിവിന്‍ സംശയങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ നിന്നും നീങ്ങിയ നിമിഷം അവന്‍റെ മുഖത്ത്‌ ഞാന്‍ കണ്ട സന്തോഷത്തിന്‍ ഭാവങ്ങള്‍ മനോഹരവും ആകര്‍ഷണീയവുമായിരുന്നു... ഒരുപക്ഷെ എന്‍റെ മുഖത്തും അതുപോലെ അല്ലെങ്കില്‍ അതിലേറെയായി അവനും അതങ്ങനെ കണ്ടുകാണും... “അളിയാ... നീ... ഇവിടെ...” ആ വിളിയിലും, ആ ചോദ്യത്തിലും നിഷ്കളങ്കമായ ആ പഴയ സ്നേഹം നിറഞ്ഞുനിന്നിരുന്നു... പഴയ സുഹൃത്തിനെ കാണുമ്പോള്‍ അവനെ മാത്രമല്ല കൂടെ ഒരുപാട് പഴയ കാര്യങ്ങളും മനസ്സില്‍ കാണാനാകും... അങ്ങനെ വീണ്ടും തമ്മില്‍ കണ്ട സന്തോഷത്തോടെ കാന്‍റീനിലിരുന്ന് ചായകുടിക്കുമ്പോള്‍ പരസ്പരം പങ്കുവച്ച പഴയ ഓര്‍മ്മകള്‍ക്ക് ആ ചായയെക്കാളും മധുരമായിരുന്നു... പുതിയ വിശേഷങ്ങളേക്കാള്‍ കൂടുതല്‍ പറഞ്ഞതും കേട്ടതും പഴയ കാര്യങ്ങള്‍ തന്നെ... അതിനിടെ ആ കാലത്തെ ഓരോ മുഖങ്ങളും പേരുകളും ഞാനും ഓര്‍ത്തെടുത്തു... അവരെകുറിച്ചുള്ള അറിവുകള്‍ പങ്കുവച്ചു... അങ്ങനെ സംസാരിച്ചു തീര്‍ത്ത കുറേ നല്ല നിമിഷങ്ങള്‍ക്കുശേഷം ഇന്ന് ചെയ്തു തീര്‍ക്കേണ്ടുന്ന ജോലിക്കാര്യങ്ങളും, തിരക്കും പറഞ്ഞുകൊണ്ട് അവന്‍ പോകാനൊരുങ്ങി... “നീ ഫ്രീയാകുമ്പോള്‍ വിളിക്കൂ...” എന്ന വാക്കുകളാല്‍ അവന്‍റെ വിസിറ്റിംഗ് കാര്‍ഡ് എനിക്കവന്‍ തന്നു... “ശരി മച്ചാ... അപ്പോ വീണ്ടും കാണാം... അല്ലടാ ഞാന്‍ ചോദിക്കാന്‍ വിട്ടുപോയി... അവള്‍ (പേര്) ഇപ്പോ എവിടെയാ?... നിങ്ങള്‍ തമ്മില്‍ ഇപ്പോഴും കോണ്ടാക്ട്ട് ഉണ്ടോ?...” ആ കാലഘട്ടത്തിലെ പരിചയമുള്ള ആരുകണ്ടാലും എന്നോട് തിരക്കാറുള്ള ആ കാര്യം ഇവനും മറന്നില്ലല്ലോ എന്നു ഞാന്‍ ഓര്‍ത്തുപോയി... ഒരു കുഞ്ഞു ചിരിയോടെ അവളെ കുറിച്ചറിയാവുന്ന കാര്യങ്ങള്‍ അവനോട് പറഞ്ഞു... എന്നാല്‍ ആ കേട്ടതില്‍ ഒരു വിശ്വാസകുറവെന്നപോലെ ഒരു കള്ളചിരിയോടെ അവന്‍ വീണ്ടും യാത്രപറഞ്ഞു... കാലപഴക്കം ചെന്ന ഓര്‍മ്മകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ എന്നെ അവളെന്ന പ്രണയത്തിന്‍ ഓര്‍മ്മകളിലേക്ക് തള്ളിയിട്ട് അവന്‍ നടന്നകന്നു...

Sunday 13 November 2016

സ്നേഹിക്കണം

ചിരിക്കുന്ന മുഖത്തിനുള്ളിൽ കരയുന്നൊരു മനസ്സുണ്ട്..... ആ മനസ്സുകാണാൻ... മനസ്സറിഞ്ഞു
സ്നേഹിക്കണം..............

ആഗ്രഹങ്ങള്‍ക്ക് അവസാനമില്ല

 ആഗ്രഹങ്ങള്‍ എന്നും ആഗ്രഹങ്ങളായി തന്നെ കൊണ്ടു നടക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... അതെങ്ങാനും സാധിച്ചാല്‍ ആ പ്രതീക്ഷയും അതിനായുള്ള കാത്തിരിപ്പും അവിടെ അവസാനിക്കും... അതൊരു ചെറിയ വിഷമം തരും... എന്നും രാവിലെ എഴുനേല്‍ക്കാനുള്ള ഒരു പ്രചോദനമായി എന്തെങ്കിലും ഒന്ന് വേണം എന്നത് അനിവാര്യമാണ്... എന്നാല്‍ മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്ക് അവസാനമില്ല എന്ന തിരിച്ചറിവ് മനസ്സിലാക്കി തരുന്നു “വിഷമിക്കണ്ടാ ഒന്ന് കഴിയുമ്പോ അടുത്തത് താനേ വരും... അത് എവിടെന്നെങ്കിലും ഏതെങ്കിലും രൂപത്തില്‍ വരും... വന്നിരിക്കും!” എന്ന്...”

ആരോ ഒരാളെ

“തോന്നുമ്പോഴെല്ലാം വെറുതെ അങ്ങനെ തല്ലുപിടിക്കാനും... ശല്യം ചെയ്യാനും... ദേഷ്യം പിടിപ്പിക്കാനും പറ്റിയ ഒരാളു വേണം... ഞാന്‍ എന്നും എവിടെയും തിരയാറുണ്ട് അങ്ങനെ ഒരാളെ... അതിലൊരു സുഖമുണ്ട്... ഒരു സന്തോഷമുണ്ട്... ആ സാന്നിദ്ധ്യം തരുന്ന ഒരു പോസിറ്റീവ് എനര്‍ജിയുണ്ട്... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അങ്ങനെ ഒരാളെ ഞാന്‍ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ... ചിലപ്പോ അത് എന്‍റെ നിഴലിനെയാകാം... അതലെങ്കില്‍ എന്‍റെ ഹൃദയം കവര്‍ന്നവളെയാകാം... അതുമല്ലെങ്കില്‍ പിന്നെ വേറെ ആരോ ഒരാളെ...”

ആ മഴ

“അന്നും ഇതുപോലെ മഴയായിരുന്നു... ആ മഴയില്‍ കുളിച്ച് അതി സുന്ദരിയായ കടലും... അവിടെ കാറ്റില്‍ ഒരുപോലെ നൃത്തം ചെയ്ത കാറ്റാടി മരങ്ങളും... കാലുകളെ തഴുകി തിരികെ പോയ തിരമാലകളും... മണ്ണിനെ ചുംബിക്കാനെത്തിയ മഴത്തുള്ളികളും... കുളിരായ് തലോടി മറഞ്ഞ കാറ്റും... കുതിര്‍ന്ന മണലില്‍ പതിഞ്ഞ കാല്‍പ്പാടുകളും അന്നെന്‍റെ പ്രണയത്തിന് സാക്ഷികളായിരുന്നു... അവിടെ “അവള്‍” എനിക്ക് ഏറെ പ്രിയങ്കരിയായ ആ മഴ തന്നെയായിരുന്നു...”

വിമാനം

കുട്ടികാലത്ത് എനിക്ക് ഏറ്റവും സന്തോഷം തന്നിരുന്ന കാഴ്ച്ചകളില്‍ ഒന്നായിരുന്നു ആകാശത്തിലൂടെ പറന്നു പോകുന്ന ചെറിയ “വിമാനം”... വളര്‍ന്നപ്പോ അത് നേരെ തിരിച്ചായി... ഇന്ന് ആ കാഴ്ച്ച എന്നില്‍ നിരാശയുടെ ദീര്‍ഘനിശ്വാസം നിറക്കുന്നു... പ്രവാസം സമ്മാനിച്ച നഷ്ട്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ പോലെ... അതുകൊണ്ടുതന്നെ ഞാന്‍ അതിപ്പോ ശ്രദ്ധിക്കാറെ ഇല്ല!.. എങ്കിലും ആ ശബ്ദം ഇന്നും കാതിലെത്തുമ്പോ വീണ്ടും ഞാനൊരു കൊച്ചു കുട്ടിയായിപോകുന്നു... എന്നില്‍ വീണ്ടും ഒരു കൗതുകം ജനിക്കുന്നു... ആ പറക്കല്‍ ഒരിക്കല്‍ക്കൂടി ഒന്ന്  കാണാന്‍ ഒരു ആശതോന്നുന്നു... ആ നിമിഷങ്ങളില്‍ “വേണ്ടാ!” എന്ന് സ്വയം ശാസിക്കും... അതിന് പുറകെ വരുന്ന ആ വലിയ നിരാശ ഒഴിവാക്കാന്‍...”

രോഗങ്ങള്‍ക്ക് മണമുണ്ടോ??”

ആശുപത്രികള്‍ക്ക് ഒരു മണമുണ്ട്... എന്തിന്‍റെ എന്ന് ചോദിച്ചാല്‍ അതിപ്പോഴും എനിക്ക് കൃത്യമായി പറയാനാവുന്നില്ല... ഫിനോയിലിന്‍റെ... സ്പിരിറ്റിന്‍റെ... മരുന്നുകളുടെ... അതുമല്ലെങ്കില്‍ ഇതെല്ലാം കൂടി ചേര്‍ന്ന ഒരു മണം... ഇന്ന് കയറിചെന്നപ്പോഴും അതവിടെ നിറഞ്ഞു നിന്നിരുന്നു... കൂടെ ഇടയ്ക്കിടെ ചോരയുടെ മണവും... അതങ്ങനെ എന്നെ കൂടുതല്‍ അസ്വസ്ഥനാക്കിയ നിമിഷങ്ങളില്‍ ഇത് രോഗങ്ങളുടെ മണമാണോ എന്നൊരു ചിന്ത എന്നിലൂടെ കടന്നുപോയി... 

അവളെ ആദ്യമായി കണ്ടൂ

“രാവിലെ ആ വരാന്തയില്‍ നിന്നുകൊണ്ട്  പുതുമഴയെ വെറുതെ അങ്ങനെ നോക്കി നില്‍ക്കവേ... ആ നനുത്ത മഴത്തുള്ളികള്‍ക്കിടയിലൂടെ അന്ന് ഞാന്‍ അവളെ ആദ്യമായി കണ്ടൂ... കൂട്ടുകാരിക്കൊപ്പം ഒരു കുടകീഴില്‍ മഴ നനയാതെ വരികയായിരുന്നു അവള്‍... ആ നിമിഷങ്ങളില്‍ ആരോരുമറിയാതെ, ഞാന്‍ പോലുമറിയാതെ ഒരു രാത്രിമഴ പോല്‍ അന്നവള്‍ എന്നില്‍ പെയ്തിറങ്ങി... പിന്നെ അവളെ കാണാന്‍ വേണ്ടിയായിരുന്നു എന്‍റെ ഓരോ പകലും...”

മറ്റാരുമറിയാതെ

 കാണുമ്പോള്‍ പറയാന്‍ ഒരുകൂട്ടം ഞാന്‍ എന്‍റെ ഉള്ളില്‍ കരുതിവച്ചു... എന്നാല്‍ തമ്മില്‍ കണ്ട് സംസാരിച്ചപ്പോഴെല്ലാം അതുമാത്രം ഞാന്‍ അവളോട് പറയാന്‍ മടിച്ചു... പിന്നെയും അടുത്തുകണ്ട ഏതോ നിമിഷങ്ങളില്‍ കണ്ണുകള്‍ തമ്മില്‍ പറഞ്ഞു എല്ലാം... അതങ്ങനെ മറ്റാരുമറിയാതെ... എല്ലാം... എല്ലാം... ”

കൗമാരം

മനസ്സിലെ നിറങ്ങള്‍ക്കെല്ലാം നിറം കൂടുന്ന, എല്ലാ ശബ്ദവും സംഗീതമാകുന്ന കാലം... ഈ മനസ്സിലെ ഇഷ്ട്ടം എന്നു പറയുന്നത് സായിപ്പ് പറയും പോലെ “ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്” ഒന്നൊല്ലാ... കളികൂട്ടുകാരായ ആണ്‍കുട്ടിയും പെണ്‍ക്കുട്ടിയും പതിയെ തിരിച്ചറിയുകയാണ് ഒരാള്‍ക്ക് മറ്റെയാളിനോടുള്ള കൗതുകം അത് പിന്നെ ഇഷ്ട്ടമാകുന്നു... ഒടുവില്‍ കാലം അതിനെ അനുരാഗം എന്ന അനുഭൂതിയാക്കി മാറ്റുന്നു...”

വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും ബസ്സില്‍ കയറിയത്..

 കാലങ്ങള്‍ക്കു ശേഷമാണ് ഇന്നൊരു യാത്രയുടെ ഭാഗമായി വീണ്ടും ബസ്സില്‍ കയറിയത്... സ്റ്റോപ്പില്‍നിന്നും പതിയെ ഓടിതുടങ്ങിയ ബസ്സില്‍ നിലയുറപ്പിക്കാന്‍ അവിടവിടെ പിടിച്ചുകൊണ്ട് ആളൊഴിഞ്ഞൊരു സൈഡ് സീറ്റില്‍ ചെന്നിരുന്നപ്പൊ ഞാനോര്‍ത്തു “എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും ഈ ഒരു അനുഭവം...”

കാറ്റും വെളിച്ചവും അറിഞ്ഞുകൊണ്ടുള്ള ആ യാത്ര ശരിക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തി... മുന്നിലൂടെയും പിന്നിലൂടെയും ഹോണ്‍ മുഴക്കിയെത്തുന്ന വാഹനങ്ങളെ പേടിച്ചും, വളവും തിരിവും, കുണ്ടും കുഴിയും സിഗ്നലുകളും ശ്രദ്ധിച്ച് കണ്ച്ചിന്മാതെയുള്ള സെല്‍ഫ് ഡ്രൈവിങ്ങില്‍നിന്നും ഒരു മോചനം! അത് തന്നെ വലിയ ആശ്വാസമായി തോന്നി...

സ്വതന്ത്രനായിരുന്ന്‍ കാഴ്ച്ചകള്‍ കാണാനും, ചിന്തിക്കാനും, പാട്ടുകേള്‍ക്കാനും, പകല്‍കിനാവുള്‍ കാണ്ടാസ്വദിക്കാനും, ഏറെ അനുയോജ്യമായതുകൊണ്ടുതന്നെ ബസ്സ്‌യാത്രകള്‍ പണ്ടും ആസ്വാദ്യമായിരുന്നു...  തനിച്ച് യാത്ര ചെയ്തത് സ്കൂളില്‍ പഠിക്കുന്ന കാലത്തും, “ഒന്ന് ഒതുങ്ങി നില്ക്ക്... അങ്ങട്ട് കേറി നില്ക്ക്” എന്നീ ശകാരങ്ങള്‍ അന്ന് സ്ഥിരം കേട്ടിരുന്നു...

തോള്ളില്‍ ബാഗും തൂക്കിയിട്ട് ഓരോ സീറ്റിലെയും പുറകിലെ കമ്പികളില്‍ രണ്ടു കൈയ്യും മുറുകെ പിടിച്ചു നില്‍ക്കുമ്പോള്‍ മുകളില്‍ കാണുന്ന വലിയ കമ്പി അന്ന് കൈയെത്താ ദൂരത്തെ ഒരു ലക്ഷ്യമായിരുന്നു... “എന്നാ വലിയ ആളുകളെപോലെ അതില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാ... അതിനിയെന്നാ...” എന്ന ചിന്തകള്‍ അന്നെല്ലാം ഒരു ദീര്‍ഘ നിശ്വാസത്തിലാണ് അവസാനിച്ചിരുന്നത്...

പിന്നെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളില്‍ പഠിക്കാനും ജോലിക്കായും വേണ്ട യാത്രകള്‍ക്കായി എന്നും ആശ്രയിച്ചിരുന്ന ബസ്സുകള്‍... അതിന്‍റെ സമയം നോക്കി ഓടിപിടഞ്ഞ്‌ സ്റ്റോപ്പിലെത്തുബോള്‍ എന്നും കാണാറുള്ള മുഖങ്ങള്‍... അവിടെ ബസ്സിന്‍റെ വരവും പ്രതീക്ഷിച്ചുള്ള കാത്തുനില്‍പ്പ്... നേരം കഴിഞ്ഞും കാണാതാകുമ്പോള്‍ തോന്നിയിരുന്നൊരു ടെന്‍ഷന്‍... അകലേന്നു വരുന്നുണ്ടോ എന്നറിയാനായി ആ ശബ്ദത്തിനായുള്ള കാതോര്‍ക്കല്‍... ദൂരെ ബസ്സിന്‍റെ മുഖം കണ്ടുതുടങ്ങുബോള്‍ തോന്നുന്ന ഒരു ഉണര്‍വും അതില്‍ കയറാനുള്ള തയ്യാറെടുപ്പും... ആ ശീലങ്ങളെല്ലാം ജീവിതത്തില്‍നിന്ന് മാഞ്ഞുപോയിരിക്കുന്നു...
മാറ്റങ്ങള്‍ എന്ന ഒറ്റ കാരണത്താല്‍ ഇങ്ങനെ ഓരോ കാലഘട്ടങ്ങളിലായി അനുഭവിച്ചറിഞ്ഞ പലകാര്യങ്ങളും ഒരു ഒഴുക്കിലെന്നപോലെ അകന്നുപോയിട്ടുണ്ട്... അതില്‍ പലതും ഒരിക്കലും തിരിച്ചു വരാത്തവിധം ഏറെ പുറകിലേക്ക് പോയികഴിഞ്ഞിരിക്കുന്നു... ഒരു കാലഘട്ടത്തിന്‍റെ ഭാഗമായി ഇനി ശേഷിക്കുന്ന ഓര്‍മ്മകളെന്നപോലെ എല്ലാം ചെറിയ ഓര്‍മ്മകള്‍ മാത്രമാക്കികൊണ്ട് അങ്ങു ദൂരെക്ക്...


എന്റെ സന്തോഷം അവന്റെ ഓർമകളാണ്

ഞാൻ +2 പഠിക്കുന്ന കാലം. വീട്ടിൽ നിന്നും 20 മിനിറ്റ് നടന്നാൽ ബസ് സ്റ്റോപ് .അവിടെ വെച്ചാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്.

ആംഗ്യ ഭാഷയിൽ കൂട്ടുകാരോട് എന്തൊക്കെയോ സംസാരിക്കുന്നു. കൗതുകം കൊണ്ടാണോ എന്തോ ഞാനവനെ തന്നെ നോക്കി നിന്നു.പെട്ടന്നവൻ സംസാരം നിർത്തി. ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് അവന് മനസിലായി.

"ശ്ശെ വേണ്ടായിരുന്നു അവൻ എന്തു വിചാരിച്ചോ എന്തോ ".

പിന്നീടുള്ള എല്ലാ ദിവസങ്ങളിലും ഞാനവനെ കാണാറുണ്ടായിരുന്നു.

സ്പെഷ്യൽ ക്ലാസ് ഉള്ളതിനാൽ ഏറെ വൈകിയാണ് ഞാനന്ന് സ്കൂളിൽ നിന്ന് ഇറങ്ങിയത്.ബസ് ഇറങ്ങിയപ്പോൾ തുടങ്ങിയ മഴയാണ് കയ്യിൽ കുടയും ഇല്ല. മഴ കുറഞ്ഞാലോ എന്ന് കരുതി സ്റ്റോപ്പിൽ തന്നെ അൽപസമയം നിന്നു. മഴ കുറയുന്ന ലക്ഷണമില്ല.

സമയം ഇപ്പോൾ തന്നെ വൈകിയിരിക്കുന്നു. ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല ഞാൻ രണ്ടും കൽപ്പിച്ച് മഴയത്തിറങ്ങി നടന്നു....... ഇനിയും ഉണ്ട് വീടെത്താൻ ഒരു 15 മിനിറ്റ്

പെട്ടന്നാണ് ആരോ എനിക്ക് കുട ചൂടി തന്നത്  അതാരാണെന്നറിയാൻ ഞാൻ തലയുയർത്തി.അതെ അതവനായിരുന്നു. എന്റെ മുഖത്തേക്ക് അവനൊന്ന് നോക്കിയതുപോലുമില്ല. ഞങ്ങൾ രണ്ടു പേരും നടത്തം തുടർന്നു. എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു....

എനിക്കെന്തോ വല്ലാതെ ശ്വസം മുട്ടുന്ന പോലെ.... ആ മഴയത്തും ഞാൻ വിയർക്കുന്നുണ്ടായിരുന്നു. വീടെത്തിയപ്പോൾ ഞാൻ നിന്നു, "Thanks " താഴെ നോക്കിയാണ് ഞാനിത് പറഞ്ഞത്.പിന്നെ ഗെയിറ്റ് തുറന്ന് ഒരൊറ്റ നടത്തമായിരുന്നു. അവനെ ഞാനൊന്ന് തിരിഞ്ഞു നോക്കിയതുപോലുമില്ല.

രാത്രി കിടക്കാൻ നേരം അവനെ കുറിച്ചായിരുന്നു ചിന്ത.ഞാൻ "Thanks പറഞ്ഞത് അവന് മനസിലായിക്കാണുമോ? ശ്ശെ ഞാനെന്തു വിഢിയാ!.. ഉം... കഴപ്പമില്ല നാളെ അവന്റെ ഭാഷയിൽ Thanks പറഞ്ഞാൽ പോരെ... " Sign language ൽ Thanks പറയുന്നത് എങ്ങനാന് ഗൂഗിൾ ൽ നോക്കി പഠിച്ചു.

രാവിലെ നല്ല സന്തോഷത്തോടെയാ ഞാൻ ബസ് സ്റ്റോപ്പിലേക്ക് പോയത്. പതിവുപോലെ അവനവിടെ നിൽപുണ്ടായിരുന്നു. ഞാൻ അവന്റെ ഭാഷയിൽ Thank you എന്ന് ആഗ്യം കാണിച്ചു.പെട്ടന്നവന്റെ മുഖം വാടി."

ഈശ്വരാ! ഞാൻ ഇനി Thanku ന് അല്ലെ കാണിച്ചെ ,അർഥം മാറിപ്പോയോ" ഇനി എന്ത് ചെയ്യും എന്ന് വിചാരിച്ച് നിൽക്കുമ്പോഴാണ് ഒരു കടലാസ് കഷ്ണം അവൻ എനിക്ക നേരെ നീട്ടിയത് . അതിൽ ഇങ്ങനെ എഴുതിയിരുന്നു

" എനിക്ക് സംസാരിക്കാൻ മാത്രമാണ് കഴിയാത്തത് കേൾക്കാൻ കഴിയും."

അപ്പോൾ തന്നെ അവന്റെ ബസ് വന്ന് അവനതിൽ കയറി പോയി. അന്ന് വൈകുന്നേരം സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ ഞങ്ങൾ തമ്മിൽ വീണ്ടും കണ്ടു. എന്നും ഇതേ സമയത്താണോ പോവുന്നത് എന്ന എന്റെ ചോദ്യത്തിന് മറുപടിയെന്നോണം അവൻ തലയാട്ടി. പിന്നീടങ്ങോട്ട് എല്ലാ വൈകുന്നേരങ്ങളിലും ഞാനവനോട് സംസാരിക്കാൻ തുടങ്ങി.

ആംഗ്യങ്ങളിലൂടെയായിരുന്ന അവൻ എന്നോട് സംസാരിച്ചിരുന്നത്. എനിക്ക് മനസിലാകാത്തത് പേപ്പറിൽ എഴുതി കാണിച്ചും. അവനോട് സംസാരിക്കുന്ന ഓരോ നിമിഷവും ഞാൻ എന്നെ തന്നെ മറക്കാൻ തുടങ്ങി.

എന്നെ അവനിലേക്കടുപ്പിക്കുന്ന വല്ലാത്ത എന്തോ ഒരു ആകർഷണീയത അവന്റെ ഓരോ ചലനങ്ങൾക്കുമുണ്ടായിരുന്നു. എനിക്കറിയില്ല ... എനിക്കവനോട് തോന്നിയിരുന്നത് വെറും സിംപതിമാത്രം ആയിരുന്നോ എന്ന്.

ഒരു ദിവസം ഞാനവനോട് എന്തോ ചോദിച്ചു അതിനുള്ള മറുപടി അവൻ എഴുതിയത് പേപ്പറിൽ ആയിരുന്നില്ല, പകരം എന്റെ കയ്യിൽ ആയിരുന്നു.

പെട്ടന്നവനെന്റെ കയ്യിൽ പിടിച്ചപ്പോൾ എനിക്ക് എന്തോ ഷോക്ക് അടിച്ച പോലെയാ എനിക്ക് തോന്നിയെ . അവന്റെ കൈകൾക്ക് നല്ല ചൂടുണ്ടായിരുന്നു. ആ സമയം എന്റെ ഹൃദയമിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

പിന്നീടെല്ലായിപ്പോഴും എന്റെ കയ്യായിരുന്നു അവന്റെ പേപ്പർ.

ഓരോ ദിവസം കഴിയുന്തോറും എനിക്കവനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു.ഞായറാഴ്ചകൾ പോലും ആ വഴിയരുകിൽ ഞങ്ങൾ കണ്ടുമുട്ടാറുണ്ടായിരുന്നു. പക്ഷെ ഒരിക്കൽ പോലും ഞങ്ങൾ മനസിലെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നില്ല.....

അങ്ങനെ ആ വർഷം കടന്നു പോയി. ഒരു ഡോക്ടർ ആവുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഒരു Entrance couching Center ഞാൻ ചേർന്നു.പിന്നീടങ്ങോട്ട് മടുപ്പിക്കുന്ന ഹോസ്റ്റൽ ജീവിതം.... ദിവസവും ക്ലാസ് കഴിഞ്ഞ് വന്നാൽ 15 മിനിറ്റ് ഫോൺ ഉപയോഗിക്കാം. ഫോൺ കയ്യിൽ കിട്ടിയാൽ ആദ്യം നോക്കുന്നത് അവന്റെ മെസേജ് ആയിരുന്നു. മെസേജുകളിലൂടെ മാത്രമായിരുന്നു ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നത്.

അന്നും പതിവുപോലെ ഞാൻ ഫോണെടുത്തു, പക്ഷേ അവന്റെ മെസേജ് ഒന്നും ഉണ്ടായിരുന്നില്ല. പിറ്റേ ദിവസവും അവന്റെ മെസേജിനായി ഞാൻ കാത്തിരുന്നു..... പക്ഷെ......

ഒരാഴ്ച.... ഒരു മാസം... ദിവസങ്ങൾ കടന്നു പോയി.. അവനെക്കുറിച്ച് യാതൊരു വിവരവുമില്ല. എന്നോട് ഒരു ദിവസം പോലും സംസാരിക്കാതിക്കാൻ അവന് കഴിയില്ല.... പിന്നെന്താ ഇപ്പോൾ ഇങ്ങനെ....?

ഇനിയും അവനോട് സംസാരിക്കാതിരുന്നാൽ എനിക്ക് വട്ടു പിടിക്കുo.ഏതു നേരവും അവനെക്കുറിച്ചുള്ള ചിന്തകളാണ് മനസിൽ. ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല... ഇവിടെ ആരോടും ഞാൻ സംസാരിക്കാതെയായി...വീട്ടിലേക്കു വിളിച്ചിട്ട് ദിവസങ്ങളായി..... അവന്റെ ഓർമകൾ മാത്രമാണ് മനസിൽ.

ഇന്നലെ വൈകുന്നേരം ഞാൻ വീട്ടില്‍ വന്നു കയറിയപ്പോൾ തുടങ്ങിയ മഴയാ, നേരം പുലർന്നു ഇതുവരെ തോർന്നില്ല... മഴ കാണുമ്പോൾ ആ ദിവസമാണ് മനസിലേക്ക് ഓടിയെത്തുന്നത്.

വീട്ടിലേക്കു വരുമ്പോൾ ഒന്നേ ഉണ്ടായിരുന്നുള്ളൂ മനസിൽ, എങ്ങനെയെങ്കിലും അവനെ കാണണം. 2 മാസമായി തമ്മിൽ സംസാരിച്ചിട്ട്.. എന്തിനാണ് അവൻ എന്നെ ഒഴിവാക്കിയത് എന്നറിയണം. എന്റെ ഇഷ്ടം അവനോട് തുറന്നു പറയണം, അവനില്ലാതെ എനിക്ക് ജീവിക്കാനാവില്ലെന്ന് പറയണം.....

"മോളെ " അമ്മയുടെ വിളി കേട്ടാണ്  ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. ഒരുപാടു നാളുകൾക്കു ശേഷം ഞാൻ വന്നതിന്റെ സന്തോഷത്തിലാണ് പാവം എന്റമ്മ . എനിക്കിഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കി വെച്ചിട്ട് കഴിക്കാൻ വിളിക്കുകയാണ് .എന്റെ മനസ് നീറി പുകയുകയാണെന്ന് അമ്മക്കറിയില്ലല്ലോ.

അമ്മയെ സമാദാനിപ്പിക്കാനായി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി. പുറത്ത് പൂച്ചക്കുട്ടികൾ കരയുന്നത് കേൾക്കുന്നുണ്ടായിരുന്നു.... അപ്പോഴാ അവൻ സമ്മാനിച്ച പൂച്ചക്കുട്ടിയുടെ ചിത്രം ഓർമ വന്നത്.

റൂമ്മിൽ കുറേ തിരഞ്ഞു, പക്ഷെ കിട്ടിയില്ല. അമ്മയോട് ചോദിച്ചപ്പോൾ സ്റ്റോറൂമ്മിൽ കാണുമെന്നു പറഞ്ഞു. അവിടെ വെച്ചാണ് ഞാനാ പത്ര വാർത്ത കാണുന്നത്. പഴയ ഒരു ന്യൂസ്പേപ്പർ, അവന്റെ ഫോട്ടോയും ഉണ്ടതിൽ. ആദ്യത്തെ വരിയെ ഞാൻ വായിച്ചുള്ളൂ, അപ്പോഴേക്കും ശരീരമാകെ മരവിച്ചതു പോലെ തോന്നി. ഞാനാ പേപ്പർ കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ടിട്ടാവണം അമ്മ പറഞ്ഞത്

" പാവം പയ്യനായിരുന്നു, വീട്ടിലേക്ക് മടങ്ങുന്ന വഴിയാ സംഭവം.കാറോ മറ്റോ തട്ടിയതാ, ദൈവം സംസാരശേഷി കൊടുക്കാത്തതു കൊണ്ട് അതിന് ഒന്നുറക്കെ കരയാനും പറ്റിയില്ല. ഓരോരുത്തരുടെ വിധി. "

ആ വിധി സ്വന്തം മകളുടെയാണെന്ന് അമ്മക്കറിയില്ലല്ലോ.... മനസിൽ താലോലിച്ച സ്വപ്പങ്ങളെല്ലാം ഒരു നിമിഷം കൊണ്ടാണ് എന്നിൽ നിന്നും അകന്നുപോയത്. എന്നെ ഇവിടെ തനിച്ചാക്കി ......... ഇല്ല.... ഒരിക്കലും അവന് എന്നെ വിട്ട് പോവാൻ കഴിയില്ല.

മുറിയിൽ എത്തുന്നതു വരെ എങ്ങനെയാ കരച്ചിൽ അടക്കിപിടിച്ചത് എന്ന് എനിക്കറിയില്ല. അവന്റെ മുഖം മാത്രമാണ് മനസിൽ, ഇനി ഒരിക്കലും ആ മുഖം കാണാനാവില്ലെന്ന് എനിക്ക് ഓർക്കാൻ പോലും കഴിയുന്നില്ല...

കരഞ്ഞ് തളർന്ന് എങ്ങനെയോ ഉറങ്ങി പോയി, അച്ഛൻ വന്ന് വിളിച്ചപ്പോഴാണ് ഉണർന്നത്. നേരം ഇരിട്ടിയിരിക്കുന്നു .മുഖമെന്തേ വല്ലാതിരിക്കുന്നത് എന്ന ചോദ്യത്തിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

അവനു റോഡരുകിൽ കിടന്ന് കരയുന്നുണ്ടെന്ന് എന്റെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു. അതെ... അവനവിടെ തന്നെയുണ്ട്...... പുറകിൽ നിന്നുമുള്ള വിളികളൊന്നും കേൾക്കാതെ ഇരുട്ടിലേക്ക് ഞാൻ ഓടി മറഞ്ഞു.

രാവിലെ കണ്ണുതുറന്നപ്പോൾ കണ്ടത് - അച്ഛന്റെയും അമ്മയുടേയും നിറഞ്ഞ കണ്ണുകളാണ്. എനിക്കെന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല.

" എന്താ മോളെ, എന്റെ പൊന്നുമോൾക്ക് എന്താ പറ്റിയത്... ഇന്നലെ നീ എവിടേക്കാ ഇറങ്ങി ഓടിയത്''

അമ്മയുടെ ചോദ്യങ്ങൾക്ക് എന്ത് ഉത്തരമാണ് നൽകേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. ഒന്നും പറയാനാവാതെ.... ഞാൻ ..........

" നീ ഇപ്പൊ ഒന്നും ചോദിച്ച് വിഷമിപ്പിക്കണ്ട, കുറച്ചു നേരം കൂടെ അവൾ തനിച്ചിരുന്നോട്ടെ "അച്ഛനാണ് അതുപറഞ്ഞത് .ഇപ്പോൾ മുറിയിൽ ഞാൻ തനിച്ചാണ് ... അവന്റെ ഓർമകൾ മാത്രം എന്നെ വിട്ടു പോയില്ല.

നിലവിളിച്ചു കൊണ്ടാണ് അമ്മ മുറിയിലേക്ക് കയറി വന്നത്. കാരണം ഞാൻ ബ്ലെയ്ഡ് കൊണ്ട് എന്റെ ഉള്ളംകൈ കീറി മുറിക്കുകയായിരുന്നു. ഇനി എന്റെ കയ്യിൽ എഴുതാനും ഇക്കിളി കൂട്ടാനും അവനില്ല.....

******************************************
എല്ലാവരുടേയും മുൻപിൽ ഞാനിപ്പോൾ ഒരു ഭ്രാന്തിയാണ്. കഴിഞ്ഞ ദിവസം എന്നെ ഒരു psychiatrist നെ കാണിച്ചു. എന്നോട് എന്തൊക്കെയോ ചോദിച്ചു. പക്ഷെ ഞാൻ മനസ് തുറന്നില്ല.

എന്നെ ഭ്രാന്താശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ തീരുമാനിച്ചു.. അവിടേക്ക് പോകുന്നതിന് കുറച്ചു ദിവസം മുൻപ് ഞാൻ അച്ഛനോട് എന്റെ ഒരാഗ്രഹം പറഞ്ഞു. മറ്റൊന്നുമല്ല.... എനിക്കൊന്ന് സ്കൂളിൽ പോണം, പഴയ പോലെ +2 യൂണിഫോം ഇട്ട്....

അച്ഛൻ എതിർത്തില്ല. പക്ഷെ അച്ഛന്റെ കണ്ണു നിറഞ്ഞത് ഞാൻ കണ്ടു.

ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ യൂണിഫോം എടുത്ത് ഇട്ടത്.എത്ര ഒരുങ്ങിയിട്ടും മതിയാകുന്നില്ല. ഒരുപാട് ദിവസങ്ങൾക്ക് ശേഷം അവനെ കാണാൻ പോവുകയാണ്.. എനിക്കുറപ്പുണ്ട് ബസ് സ്റ്റോപ്പിൽ അവനുണ്ടാവും... ഇതെന്റെ വിശ്വാസമാണ്....

റോഡിലൂടെ നടക്കുമ്പോൾ അവനായിരുന്നു മനസിൽ. ഓടിച്ചെന്ന് കെട്ടിപ്പിടിക്കണം എന്നിട്ട് തന്റെ ഇഷ്ടം തുറന്ന് പറയണം. സന്തോഷം കൊണ്ട് മനസ് തുള്ളിച്ചാടുകയാണ്.

എന്റെ കണ്ണുകൾ അവനെ തിരഞ്ഞു.... അവനെവിടെ...?

ഇവിടെ വച്ചാണ് ഞാനാദ്യമായവനെ കാണുന്നത്. എന്നെ കാണാൻ വരാതിരിക്കാൻ അവന് കഴിയില്ല.എല്ലാവരോടും ഞാനവനെ അന്വേഷിച്ചു. അവരുടെ സഹതാപം നിറഞ്ഞ നോട്ടത്തിൽ നിന്നും അവനൊരിക്കലും എന്റെ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് മനസിലായി...........

എന്നെ സ്കൂളിൽ കാണാത്തതുകൊണ്ടാവണം , അച്ഛൻ എന്നെ തിരഞ്ഞ് ബസ്റ്റോപ്പിൽ എത്തിയത്.ആ സമയം ഞാനൊരു ഭ്രാന്തിയെ പോലെ നിന്ന് കരയുകയായിരുന്നു. ആരുടെയൊക്കെയോ സഹായത്താൽ അച്ഛൻ എന്നെ വീട്ടിൽ എത്തിച്ചു.......

2 മാസത്തോളം ആ ഇരുട്ടിന്റെ തടവറയിൽ................................ ആരെയും കാണാതെ..... ഒന്നും മിണ്ടാനാവാതെ.... ഒരു ജീവശവത്തെ പോലെ ആ നാലു ചുവരുകൾക്കുള്ളിൽ ഞാനൊതുങ്ങിക്കൂടി.

ദിവസങ്ങൾ കഴിയുന്തോറും യാഥാർത്യങ്ങളെ തിരിച്ചറിയാൻ തുടങ്ങി. ഇനി എന്റെ ജീവിതത്തിൽ അവനൊരിക്കലും ഉണ്ടാകില്ല എന്ന യാഥാർത്യം ഞാനുൾക്കൊണ്ടു.........

**************************
ഇന്ന് ഞാൻ ആശുപത്രി വിടുകയാണ്.
പുറത്ത് അച്ഛനും അമ്മയും കാത്തു നിൽക്കുന്നുണ്ട്. അവർ ഒരുപാട് സന്തോഷത്തിലാണ് ഞാനും, ഇപ്പോൾ എന്റെ സന്തോഷം അവന്റെ ഓർമകളാണ്, ആ ഓർമകൾ നൽകുന്ന സന്തോഷം മതി എനിക്കീ ജീവിതം ജീവിച്ചു തീർക്കാൻ..

ഇപ്പോൾ ഞാൻ തനിച്ചല്ല... ഞാൻ നിന്നെ കുറിച്ചോർക്കുന്ന നിമിഷം ഞാൻ തനിച്ചല്ലാതാകുന്നു.............

ഞങ്ങളുടെ പ്രണയം

വളരെ യാദ്രിശ്ചികമായാണ് ഞാന്‍ അവളെ ആ അമ്പലമുറ്റത്ത് കണ്ടത്.. ഒരു പട്ടു പാവാടയുടുത്ത് നെറ്റിയില്‍ ഒരു ചന്ദന കുറിയുമായി വെള്ളത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന മുടിയിഴകളില്‍ ഒരു തുളസി കതിരും ചൂടി ഒരു ശാലീന സുന്ദരി...

ആരും ഒന്ന് നോക്കി പോകും ആ സൌന്ദര്യത്തെ.. തനി നാടന്‍ പെണ്ണ്...കണ്ട മാത്രയില്‍ തന്നെ അവളെ എന്തോ ഒരുപാട് ഇഷ്ടായി...

അമ്പലത്തില്‍ സാധാരണ അങ്ങനപോകാത്ത ഞാന്‍ അവളെ കാണാന്‍ വേണ്ടി അവിടെ വരാന്‍ തുടങ്ങി... അമ്പലമുറ്റത്തെ ആ ആല്‍മരത്തിന്റെ ചുവട്ടില്‍ അവളെയും കാത്തു ഞാന്‍ നിന്നു... അവള്‍ വരുമ്പോഴും പോകുമ്പോഴും ഞാന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി...

ഞാന്‍ ശ്രദ്ധിക്കുന്നത് മനസ്സിലായത്‌ കൊണ്ടായിരിക്കാം അവള്‍ക്കു എന്നെ കാണുമ്പോള്‍ ഒരു ചെറിയ നാണവും പരിഭ്രമവും... നടത്തത്തിനും അല്പം വേഗതയും കൂടുന്നു... എങ്കിലും ഞാന്‍ അവളെ തന്നെ നോക്കി  കൊണ്ടേയിരുന്നു .... അവളുടെ സൌന്ദര്യം ഞാന്‍ ആസ്വദിച്ചു..

ദിവസങ്ങള്‍ കഴിയും തോറും അവളില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി... എന്നെ കാണുമ്പോള്‍ പേടിച്ച മാനിനെ പോലെ ഓടിയിരുന്ന അവള്‍ അവളുടെ നടത്തത്തിനു അല്പം വേഗത കുറഞ്ഞിരിക്കുന്നു... ചുണ്ടില്‍ ഒരു ചെറിയ മന്ദഹാസം വിരിയുന്നു,, മുഖത്തില്‍ ഒരു നാണം വരുന്നൂ.....

ഒരു ദിവസം അവള്‍  മെല്ലെ വന്ന് എന്റെ അടുത്തെതിയപ്പോള്‍ ഒന്ന് നിന്നു .. എന്നിട്ട് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി... ഞാനും അവളെ തന്നെ നോക്കി നിന്നു ... ആ കണ്ണുകള്‍ എന്നോട് എന്തോ പറയുന്നത് പോലെ.. എന്നെ ഇഷ്ടമാണ് എന്നായിരിക്കില്ലേ അത്... അതെ അത് തന്നെയായിരിക്കും... തന്നെ അവള്‍ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു....

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി... മനസ്സിലെ ആഗ്രഹം സഫലമാകുന്നത് പോലെ... ഒരുപാട് നാളായി മനസ്സില്‍ കൊണ്ട് നടന്നു ആരാധിക്കുന്നു ഈ ദേവിയെ..

പിറ്റേ ദിവസം ഞാന്‍ രാവിലെ നേരത്തെ തന്നെ കുളിയും കഴിഞ്ഞു അമ്പലത്തിലേക്ക് പോയി.. അവളെയും കാത്തു ആ ആല്‍മരത്തിന്റെ ചുവട്ടില്‍ നിന്നു... ഇന്ന് എന്തായാലും തന്റെ ഇഷ്ടം അവളെ അറിയിക്കണമെന്ന് തീരുമാനിച്ചു..

അതാ അവള്‍ വരുന്നു.. ഒരു നാണത്താല്‍ പൊതിഞ്ഞ ഒരു ചിരിയുമായി അവള്‍ എന്നെ കടന്നു പോയി... അന്ന് അവളുടെ പിന്നാലെ ഞാനും അമ്പലത്തില്‍ കയറി... എന്നിട്ട് തൊഴുകയ്യുമായി നില്‍ക്കുന്ന അവളുടെ അടുത്ത് ചെന്ന് നിന്നു ...

എന്നെ കണ്ടതും അവളുടെ തൊഴുതു പിടിച്ച കൈകള്‍ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി.. ആകെ ഒരു പരിഭ്രമം അവളില്‍ കണ്ടു...തൊഴുതു വലം വച്ച് ഇറങ്ങിയതും അവള്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി..

കുട്ടി ഒന്ന് നില്ക്കോ..
ഞാന്‍ അവളെ വിളിച്ചു.. അവള്‍ നിന്നില്ല.. നടത്തത്തിനു വേഗത കൂടി...

ഒന്ന് നില്‍ക്ക്.. ഒരു കാര്യം പറയാനാ.. അവള്‍ നിന്നില്ല..

ഞാന്‍ വേഗം നടന്നു അവളുടെ മുന്നില്‍ കയറി നിന്നു ...

അവള്‍ പേടിച്ചു വിറച്ചു കൊണ്ട് ചോദിച്ചു.. എന്താ,    എന്തിനാ...  

എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്‌..

വേണ്ട,, മാറി നിലക്ക് എനിക്ക് പോണം..

ഇല്ല, എനിക്ക് പറയാനുള്ളത് കേട്ടിട്ട് പൊയ്ക്കോ..

ദെ, വല്ലോരും കാണുംട്ടോ ...ഞാന്‍ മാറാന്‍ തയ്യാറല്ലായിരുന്നു... ഞാന്‍ അവളോട്‌ ചോദിച്ചു,, എനിക്ക് തന്നെ ഒരുപാട് ഇഷ്ടാ.. തനിക്കു എന്നെ ഇഷ്ടാണോ..

മറുപടിയില്ല... അവള്‍ പേടിച്ചു വിറച്ചു ചുറ്റിലും നോക്കി... ആരെങ്കിലും കാണുന്നുണ്ടോ എന്ന്... ഞാന്‍ പിന്നെയും ചോദിച്ചു എന്താ തന്റെ പേര്..
മിണ്ടുന്നില്ല... പേരെങ്കിലും ഒന്ന് പറയെടോ... പേര് അഞ്ജലി എന്നുപറഞ്ഞതും പിന്നെ അവള്‍ ഒരു ഓട്ടമായിരുന്നു...

കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ അവളെ തന്നെ നോക്കി നിന്നു... എന്റെ ഉള്ളില്‍ സന്തോഷം അണ പൊട്ടി.. ഞാന്‍ സന്തോഷം കൊണ്ട് തുള്ളി ചാടി...അതെ അവള്‍ക്കു എന്നെ ഇഷ്ടമാണ്... അവള്‍ തന്നെ സ്നേഹിക്കുന്നു... അല്ലായിരുന്നെങ്കില്‍ അവള്‍ പേര് പോലും പറയില്ലായിരുന്നു... മനസ്സില്‍ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി.... അന്നെനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല... അവളെയും ഓര്‍ത്തു ഞാന്‍ അങ്ങനെ കിടന്നു...

ഒരു കണക്കിന് നേരം വെളുപ്പിച്ചു രാവിലെ നേരത്തെ തന്നെ ഞാന്‍ ആല്‍മരച്ചുവട്ടില്‍ അവള്‍ക്കു വേണ്ടി കാത്തു നിന്നു.. പക്ഷെ അന്നവള്‍ വന്നില്ല... എന്ത് പറ്റിയോ ആവോ..ഞാന്‍ അങ്ങനെ പറഞ്ഞത്‌ കൊണ്ടാണോ... എന്നെ ഇഷ്ടമാല്ലായിരിക്കോ.... അതോണ്ടാണോ വരാഞ്ഞേ... വല്ലാത്ത വിഷമം തോന്നി...

ഒന്നും പറയേണ്ടിയിരുന്നില്ല.. ഒന്നുമില്ലേല്‍ ദിവസം കാണുകയെങ്കിലും ചെയ്യാമായിരുന്നു... പിറ്റേ ദിവസവും ഞാന്‍ കാത്തു നിന്നു.. അന്നും അവള്‍ വന്നില്ല... എന്റെ പ്രണയം മൊട്ടിലെ കരിഞ്ഞു പോയോ... എന്നാലും എന്നെങ്കിലും വരുമെന്ന പ്രതീക്ഷയോടെ ഞാന്‍ ദിവസവും അവള്‍ക്കു വേണ്ടി കാത്തു നിന്നു....

ഒരാഴ്ച കഴിഞ്ഞു.. പ്രതീക്ഷയില്ല ,, എന്നാലും അവള്‍ വരാറുള്ള വഴിയിലേക്ക് കണ്ണും നട്ടു ഞാന്‍ കാത്തിരുന്നു... അപ്പോഴതാ ദൂരെ നിന്നും ഒരു കസവ്സാരി ഉടുത്ത ഒരു പെണ്‍കുട്ടി നടന്നു വരുന്നത് ഞാന്‍ കണ്ടു... അവളായിരിക്കോ അത്.... അതെ അതവള്‍ തന്നെ...അവള്‍ മെല്ലെ എന്റെ അടുത്ത് വന്നു നിന്നു ... ഞാന്‍ അവളെ തന്നെ സൂക്ഷിച്ചു നോക്കി..

എന്താ ഇങ്ങനെ നോക്കുന്നെ... താന്‍ എന്താ ഈ വേഷത്തില്‍... ഇന്നെന്റെ പിറന്നാള്‍ ആണ്.. അതാ ഇന്ന് കസവ്സാരി ഉടുത്തെ... ആ വേഷത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയായത്‌ പോലെ.. ഞാന്‍ ചോദിച്ചു,, എന്താ ഒരാഴ്ച വരാതിരുന്നെ.. ഞാനന്ന് പറഞ്ഞത് ഇഷ്ടായില്ലേ.... ഇഷ്ടമില്ലെങ്കില്‍ വേണ്ട.. പക്ഷെ അമ്പലത്തില്‍ വരാതിരിക്കരുത്... ഒന്ന് കാണുകയെങ്കിലും ചെയ്യാലോ...

അയ്യോ അതല്ല .. എനിക്ക് അമ്പലത്തില്‍ വരാന്‍ പറ്റില്ലായിരുന്നു...

അതെന്താ..

അത്,,, അത് പിന്നെ.....  

അവളുടെ മുഖത്ത് ഒരു നാണം വരുന്നത് ഞാന്‍ കണ്ടു.. അതിന്റെ അര്‍ഥം മനസ്സിലായ ഞാന്‍ ഒന്ന് ചിരിച്ചു.. അവള്‍ നേരെ അമ്പലത്തിലേക്ക് നടന്നു.. കൂടെ ഞാനും...

പിന്നെ ഞങ്ങള്‍ ഒരുമിച്ചു തൊഴുതു ശ്രീകോവില്‍ വലം വച്ചു.. ആ അമ്പലനടയില്‍ വച്ച് അവള്‍ എന്റെ നെറ്റിയില്‍ പ്രസാദം തൊടുവിച്ചു... ഞാന്‍ എന്റെ ദേവിയെ തന്നെ നോക്കി നിന്നു...... അങ്ങനെ ഞങ്ങളുടെ പ്രണയം ആ അമ്പലമുറ്റത്ത്‌ മൊട്ടിട്ടു,, വളര്‍ന്നു.... വലിയ ഒരു പൂമരമായി,, അതിപ്പോഴും അങ്ങനെ പൂത്തുലഞ്ഞു നില്‍ക്കുന്നു......


കാത്തിരിക്കുന്നു


എന്ത് പറയണം എങ്ങനെ പറയണം എന്നെനിക്കറിയില്ല. മധുരമൂറുന്ന വാക്കുകള്‍ ചേര്‍ത്തുവെച്ച് മനോഹരമായൊരു കവിതയിലൂടെ നിന്നോടു പറയണമെന്ന് ഞാനാഗ്രഹിച്ചു.

പക്ഷെ നീയെന്ന സൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ വെറുമൊരു നിമിഷകവിയായ എന്‍റെ വാക്കുകള്‍ തികയാതെ വരുന്നല്ലോ…. ഒരുപിടി ചുവന്ന റോസാ പുഷ്പങ്ങളുമായ് നിന്റെ മുന്നില്‍ വന്നു പ്രനയാഭാമായ മനസ്സിന്‍റെ മൊഴികള്‍ അറിയിക്കണമെന്ന് തോന്നി.

പക്ഷെ നിന്റെ കണ്ണുകളുടെ തീക്ഷ്ണ സൗന്ദര്യത്തില്‍ നിന്ന് പൊഴിയുന്ന അഗ്നി പുഷ്പങ്ങള്‍ക്ക് മുന്നില്‍ പടപുശ്പങ്ങള്‍ പൊഴിക്കാന്‍ എന്‍റെ നാവിന് ഭയമോ ലജ്ജയോ…. അറിയില്ല….

രാത്രിയുടെ പുതപ്പിനുള്ളിലേക്ക് സുഖമുള്ളൊരു കുളിരുമായെത്തുന്ന പൗർന്നമി ചന്ദ്രന്‍റെ വെള്ളി വെളിച്ചമേറ്റ് തിളങ്ങുന്ന പട്ടുകുപ്പായമിട്ട് പ്രണയിനിക്കായ് സ്നേഹസമ്മാനവുമായ് വെളുത്ത കുതിരപ്പുറത്തു വരുന്ന നിന്റെ സ്വപ്നത്തിലെ രാജകുമാരനായ് മാറാന്‍ മനസ്സേറെ  കൊതിച്ചു...

പക്ഷെ മണ്ണില്‍ ചവിട്ടി മാത്രം ശീലിച്ച എനിക്ക് വെളുത്ത കുതിരയും രാജകുമാരനുമെല്ലാം വെറും ദിവാ സ്വപ്‌നങ്ങള്‍ മാത്രം.

എങ്കിലും…. ഓരോ ഹൃദയമിടിപ്പിലും നിന്റെ പേര് മാത്രം മന്ത്രിക്കുന്നോരെന്‍ ഹൃദയത്തോടു മുഖം ചേര്‍ത്ത് പുല്‍കിയുറങ്ങാന്‍ നീയെത്തുമെന്ന സ്വപ്നം നല്‍കുന്ന പ്രതീക്ഷയില്‍…..




Saturday 12 November 2016

ഒരുപാട് സ്വപ്നങ്ങളുമായി ജീവിത യാത്രയിൽ ഒരു നിമിഷം

ആൾക്കൂട്ടത്തിൽ നിന്റെ കൈ        കോർത്ത്‌ മുറുക്കി പിടിച്ചു അഹങ്കാരത്തോടെ നടക്കണം  . . .ആ അഹങ്കാരം എന്റെ പ്രണയമാണ്  , .  .

ചൂട് ചായയോടൊപ്പം മഴ ആസ്വതിക്കുമ്പോൾ എന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ എന്നെ പുൽകണം  . .
നിന്റെ സാമിപ്യം എന്റെ പ്രണയമാണ്  .  . . .

 .എന്റെ പ്രണയം
നിന്റെ അരികിൽ ഒരു പൂച്ചകുഞ്ഞിനെ പോലെ ചൂട് പറ്റി കിടക്കുമ്പോൾ വാത്സല്യത്തോടെ എന്നെ നോക്കണം


 
ഒരുപാട് സ്നേഹിച്ച ഒരാളെ സ്നേഹിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത് വെറുക്കുമ്പോഴോ, മറക്കുമ്പോഴോ അല്ല…
നഷ്ടപെടുമെന്നു തോന്നുമ്പോൾ ആണ്....
പൊടിഞ്ഞു വീണ ഇലകളിൽ ഒരു നഷ്ട പ്രണയത്തിന്റെ നൊമ്പരകഥ വായിക്കാതെ ഇന്നും ഞാൻ കാത്തിരിക്കുന്നു.......
അവളുടെ പദസരത്തിന്റെ കിലുക്കത്തിനായ്.... 

Friday 11 November 2016

കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി.....
കാണാതാകുമ്പോൾ മറക്കുമെന്ന് നീ കരുതിക്കാണും...
പക്ഷേ മറക്കാതെ കാത്തിരിക്കുകയാണ് ഞാന്‍ ഇന്നും നിനക്കുവേണ്ടി......
മഴയിൽ നാം ഒരു കുട ചൂടി നനയാതെ പോയ വഴികളിലുടെ ഞാൻ തിരിച്ചു നടന്നു ഒപ്പം നീ ഇല്ലാതെ , അന്നും ഞാൻ നനഞു നിന്റെ ഓർമകളിൽ .
 

Thursday 10 November 2016

സൃഷ്ട്ടികള്‍

കഥകള്‍ കേള്‍ക്കുമ്പോഴും ബുക്കുകള്‍ വായിക്കുമ്പോഴും ആ കഥാസാഹചര്യങ്ങളും, സന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും ഉള്ളില്‍ രൂപംകൊള്ളുന്നത് സാധാരണയാണ്... അവിടെ ആ കഥാപാത്രങ്ങളെ പറ്റിയുള്ള ഒരു വര്‍ണ്ണനകൂടിയുണ്ടെങ്കില്‍ ആ രൂപങ്ങള്‍ നല്ല കൃത്യവും വ്യക്തവുമായി നമ്മുടെ ഉള്ളില്‍ തെളിയും... ആ രീതിയിലാണ് പണ്ടത്തെ ഗന്ധര്‍വ്വന്‍മാരെയും യക്ഷികളെയും രാക്ഷസനെയുമെല്ലാം നേരില്‍ കണ്ടപോലുള്ള പരിചയമുണ്ടായത്... ആ പേരുകള്‍ ഇന്ന് കേള്‍ക്കുമ്പോഴും ഓര്‍മ്മയില്‍ വരുന്ന അവരുടേതായ ഓരോ രൂപങ്ങളുണ്ട്... കോട്ടയം പുഷ്പനാഥിനെ പോലുള്ളവര്‍ എഴുതി ജീവന്‍കൊടുത്ത കഥാപാത്രങ്ങള്‍... എല്ലാം ഭീകരതയും ഭീതിയും നിറക്കുന്നതായിരുന്നു... 98ല്‍ പുറത്തിറങ്ങിയ “എന്ന് സ്വന്തം ജാനകിക്കുട്ടി” എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോഴാണ് യക്ഷി എന്ന അതുവരെയുള്ള സങ്കല്‍പ്പത്തിന് ഒരു മാറ്റമുണ്ടായത്... എംടിയുടെ സൃഷ്ടിക്കും അപ്പുറത്ത് സുന്ദരമായ പൂച്ചകണ്ണുകളുള്ള സുന്ദരിയായ ചഞ്ചല്‍ കുഞ്ഞാത്തോല്‍ എന്ന യക്ഷി കഥാപാത്രത്തെ അവതരിപ്പിച്ചു കണ്ടപ്പോള്‍ അങ്ങനെ കൂട്ടുകൂടാവുന്നതും, സൗമ്യമായി സംസാരിക്കുന്നതുമായ നല്ല യക്ഷികളും ഉണ്ട് എന്നൊരു ചിന്ത ഉണ്ടാവുകയായിരുന്നു... മനുഷ്യന്‍ ഇവിടെ അവന്‍റെ ബന്ധങ്ങള്‍ക്കിടയില്‍ മാത്രമല്ല അവന്‍റെതായ സങ്കല്‍പ്പിക ലോകങ്ങളില്‍ അവിടുത്തെ വേറിട്ട ആളുകള്‍ക്കിടയിലും ഒരേ സമയം ജീവിക്കുന്നുണ്ട്... എല്ലാവരും അല്ല ചിലര്‍... അവര്‍ അവിടെ കണ്ടതാകാം സാങ്കല്‍പ്പികമായ ഇങ്ങനെ ഓരോരോ കഥാപാത്രങ്ങള്‍... അവരെയെല്ലാം എഴുത്തിലൂടെ അവര്‍ നമുക്ക് പരിചയപ്പെടുത്തുമ്പോള്‍ നമ്മള്‍ ഓരോരുത്തരും കാണുന്ന ആ മുഖങ്ങളില്‍ മാറ്റം ഉണ്ടെങ്കിലും സുന്ദരം തന്നെ ആ സൃഷ്ട്ടികള്‍ ഓരോന്നും...”

സൗഹൃദം

പരിചയമില്ലാത്ത ഒരു നാട്ടില്‍ ഒരുപരിചയവുമില്ലാത്ത ആളുകള്‍ക്കിടയില്‍ പരിചയമുള്ള ഒരു മുഖം കാണാനായാല്‍ ആ നിമിഷം ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്‌... ഒരിക്കല്‍ ഞാനത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്... എവിടെ ചെന്നാലും അങ്ങനെ പരിചയമുള്ള ഒരുപാട് സുഹൃത്തുക്കള്‍ വേണം! ഒരുകാലത്ത് അതെന്നിലെ ഒരു ആശയായിരുന്നു... അങ്ങനെ ഞാന്‍ പലയിടങ്ങളില്‍ സുഹൃത്തായി കണ്ടവരും, കണ്ടെത്തിയവരുമായി ഒരുപാടുപേരുണ്ട്... എന്നാല്‍ അതില്‍ പലരും പലപല ഉദ്ദേശത്തോടെയായിരുന്നു അടുത്തുവന്നതും, കൂടെനിന്നിരുന്നതും... പലപ്പോഴായി ആ രീതിയിലൊക്കെയുണ്ടായ ഓരോരോ അനുഭവങ്ങള്‍ വല്ലാത്ത വിഷമമുണ്ടാക്കി... “അന്വേഷിച്ച് കണ്ടെത്തേണ്ടുന്ന ഒന്നല്ല സൗഹൃദം അത് അടുത്തറിഞ്ഞ്‌ തനിയെ ഉണ്ടാകേണ്ടതാണ്”... എന്ന്‍ ഞാന്‍ മനസ്സിലാക്കുകയായിരുന്നു... “സൗഹൃദം” അതൊരു ഗിഫ്റ്റ് പോലെയാണ്... ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ കണ്ടവരോടൊക്കെ “ഹായ്” പറഞ്ഞുകൊണ്ട് എന്തിനെന്നില്ലാതെ വലിയ വലിയ സുഹൃത്ത് വലയങ്ങള്‍ തീര്‍ക്കുകയാണ് എല്ലാവരും... അവിടെ മറ്റുള്ളവരെ കാണിക്കാനെന്നപോലെ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാനും, തന്നിലേക്ക് ആകര്‍ഷിക്കുവാനുമുള്ള തീവ്ര ശ്രമങ്ങളാണ്... അതിന് ആണ് പെണ്ണായും പെണ്ണ് ആണായും സ്വന്തം ഫോട്ടോ വേണ്ടിടത്ത് അതോ, എന്തിന് പേരുപോലും വ്യാജമായി രേഖപെടുത്തിയവരാണ് അധികവും... സകല സിനിമാ നടമാരും നടികളും ആണ് ഫ്രണ്ട്സ് എന്ന് ഫ്രണ്ട് ലിസ്റ്റ് കാണുന്നവര്‍ക്ക് തോന്നും... ഇങ്ങനെ ഒളിഞ്ഞിരുന്ന് അവര്‍ ഇവിടെ എന്തു തേടുകയാണോ എന്തോ?... വ്യാജ സുഹൃത്ത് വലയങ്ങള്‍ തീര്‍ത്ത്, അതില്‍ നിന്നുകൊണ്ട് വ്യാജന്മാര്‍ സൗഹൃദത്തിന്‍റെയും, പ്രണയത്തിന്‍റെയും ആത്മാര്‍ത്ഥതയെയും കുറിച്ച് എഴുതുകയും പോസ്റ്റുകള്‍ ഷെയര്‍ ചെയ്തും കാണുമ്പോള്‍ ചിരിവരുന്നു... കൂടെ കഷ്ട്ടം! എന്നൊരു ഭാവവും... എന്തിനിതിത്രയേറെ സൗഹൃദങ്ങള്‍ എന്ന ചിന്തയും, വിരലിലെണ്ണാവുന്നവര്‍ ധാരാളമെന്ന തോന്നലും “കുറേയേറെ” എന്ന മനസ്സിന്‍റെ ആശക്ക്‌ ഇന്ന് കടിഞ്ഞാണിട്ടിരിക്കുന്നു... എണ്ണത്തിലോ, ഒന്നും ആരെയും ബോധ്യപ്പെടുത്തുന്നതിലോ അല്ലല്ലോ കാര്യം! അതേ ഇവിടെയും പറയേണ്ടൂ...”