Monday 27 February 2017

നിമിഷങ്ങള്‍

ജീവിതത്തിലെ ചില നിമിഷങ്ങള്‍ നമുക്കെന്നും പ്രിയങ്കരമാണ്... അതില്‍ ഏറ്റവും മനോഹരം നമ്മുടെ അടുത്ത ഫ്രണ്ട്സിനൊപ്പം ചിലവഴിക്കുന്ന ആ നല്ല നിമിഷങ്ങള്‍ തന്നെയാണ്... എന്നും എപ്പോഴും നമ്മുക്കുചുറ്റും ഒരു പോസ്സിറ്റീവ് എനര്‍ജി ക്രിയേറ്റ് ചെയ്യാന്‍ കഴിവുള്ളവരാണ് അവരെല്ലാം... അല്ലെങ്കില്‍ അവര്‍ക്കുമാത്രം ചെയ്യാന്‍ കഴിയുന്ന ഒരു മാജിക്കാണ് അത്...
ഈ ലോകത്തില്‍ എവിടെ ചെന്നാലും നമ്മള്‍ അറിയുന്ന,നമ്മളെ അറിയുന്ന ഒത്തിരി ഫ്രണ്ട്സ് ഉണ്ടായിരുന്നുവെങ്കില്‍... അതൊരു വലിയ നേട്ടമായിരിക്കും എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്... അത്രക്കൊന്നും ഇല്ലെങ്കിലും നാളിന്നുവരെ ഓരോ യാത്രയുംഓരോ ജീവിത സാഹചര്യങ്ങളും എനിക്ക് സമ്മാനിച്ച ഒത്തിരി സൗഹൃദങ്ങളുണ്ട്... എല്ലാം നല്ല ഫ്രണ്ട്സ്...
എനിക്ക് ഏറ്റവും നല്ല ഫ്രണ്ട്സ്സിനെ കിട്ടിയത് എന്‍റെ സ്കൂള്‍ ലൈഫില്‍ നിന്നാണ്... ചിലപ്പോ എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരിക്കാം... ലൈഫില്‍ ആരും ഒന്നും ആയിട്ടിലാത്ത ആ ഒരു പ്രായം... അന്ന് കണ്ടെത്തിയ സൗഹൃദങ്ങളാണ് കാലാനുശ്രിതമായി എല്ലാം മാറിയിട്ടും ഇന്നും ഒരു മാറ്റമില്ലാതെ നിലനില്‍ക്കുന്നത്... അവര്‍ തന്നെയാ എന്‍റെ ഏറ്റവും അടുത്ത ഫ്രണ്ട്സ്... എനിക്ക് ആരോടെങ്കിലും ഒന്ന് മനസ്സുതുറന്ന് സംസാരിക്കമെങ്കില്‍ അത് അവരോടുമാത്രമാണ്... അവരോടുമാത്രം എന്തും തുറന്നു പറയാം... ഈ ലോകത്തിലെ എന്തിനെ കുറിച്ചും...
ഇന്ന് എത്ര അകലെയാണെങ്കിലും അവരെ ഓര്‍ക്കാത്ത ദിവസങ്ങള്‍ കുറവാണ്... PEARS സോപ്പിന്‍റെ മണമുള്ള കൂട്ടുകാരനുംമുല്ലപൂ മണക്കുന്ന കൂട്ടുകാരിയുംഎപ്പോഴും നഖം കടിക്കുന്ന കൂട്ടുകാരനുംഎന്നെ കണ്ടാല്‍ പേടിയാകും എന്നു പറഞ്ഞ കൂട്ടുകാരിയുംകുസൃതി വിട്ടുമാറാത്ത കൂട്ടുകാരനും... അങ്ങനെ ആ ഓരോ മുഖങ്ങളും എന്നും ഓര്‍ക്കാന്‍ ഓരോരോ കാരണങ്ങള്‍...
ഇനിയെല്ലാവരും വീണ്ടും ഒത്തുചേരുന്ന "ഒരു ദിവസം" അതൊരു സ്വപ്നമാണ്... 

Saturday 18 February 2017

ഇന്ന് മരുഭൂമിയില്‍ വീണ്ടും "മഴ".

 കാലങ്ങള്‍ക്ക് ശേഷമെങ്കിലും ഇന്നിവിടെ ഈ പെയ്യുന്ന മഴയും എന്നില്‍ "നീ" യെന്ന ഓര്‍മ്മകള്‍ നിറക്കുന്നു... മനസ്സില്‍ എവിടെയോ ഇന്നും നിറംമങ്ങാതെ നില്‍ക്കുന്ന ഒരുപിടി നല്ല ഓര്‍മ്മള്‍... ആ ഓര്‍മ്മകളിലെന്നും ഇതുപോലെ മഴയാണ്... അരികില്‍ എന്‍റെ എല്ലാമെല്ലാമായി നീയും... അനശ്വരമായ പ്രണയം തളിരിട്ട ആ നാളുകളിലെല്ലാം ഒരു പശ്ചാത്തല സംഗീതം പോലെ... ഹൃദ്യമായ ഒരു സിംഫണി പോലെ... മഴയെന്നും നിറഞ്ഞു നിന്നിരുന്നു...


മഴയെ ഞാനിത്രയേറെ സ്നേഹിച്ചിരുന്നില്ല, അന്നാദ്യമായി ആ പുതുമഴയില്‍ നിന്നെ കാണും വരെ... ഇരുളിന്‍റെ നിശബ്ദതയില്‍ പെയ്യ്‌തിറങ്ങുന്ന രാത്രിമഴ ഞാന്‍ അറിഞ്ഞിരുന്നേയ്യില്ല, അന്നുനിന്‍ പുഞ്ചിരിയെന്നില്‍ പതിയുംവരെ... പിന്നെ എനിക്കായി പെയ്യുന്നതായിരുന്നു ഓരോ മഴയും... അന്നെന്‍റെ സ്വപ്നങ്ങളിലും മഴ ഒരു താരമായിരുന്നു... പലരൂപത്തിലും, പല ഭാവത്തിലും അവിടെയും മഴ നിറഞ്ഞു നിന്നിരുന്നു... എന്നിലേക്ക് പുതിയ പുതിയ ശീലങ്ങള്‍ കടന്നുവന്ന കാലമായിരുന്നു അത്...

വെറുതെ മഴ കാണാന്‍ കൊതിച്ച നിമിഷങ്ങള്‍... വിദൂരതയില്‍ പെയ്യ്‌തോഴിയുന്ന മഴയെ അറിയാതെ നോക്കിനിന്നുപോയ നിമിഷങ്ങള്‍... മഴയില്ലെങ്കിലും പുറത്ത് മഴപെയ്യുന്നുണ്ടെന്ന് തോന്നാന്‍ തുടങ്ങിയ നിമിഷങ്ങള്‍... ഉറക്കമില്ലാത്ത രാത്രികളില്‍ മഴയുടെ കുളിരില്‍ ചൂടു ചായക്കൊപ്പം രാത്രിമഴയെ പ്രണയിക്കാന്‍ തുടങ്ങിയ നിമിഷങ്ങള്‍... എനിക്ക് വട്ടാണെന്ന് എനിക്കുതന്നെ തോന്നാന്‍ തുടങ്ങിയ നിമിഷങ്ങള്‍... അങ്ങനെ അങ്ങനെ എല്ലാ രീതിയിലും പ്രണയം തലക്ക്‌ പിടിച്ച നാളുകള്‍...


സത്യത്തില്‍ പെയ്യ്‌തിറങ്ങുന്ന മഴയിലൂടെ ഞാന്‍ എന്നും പ്രണയിച്ചത് നിന്നെത്തന്നെയായിരുന്നു... നിന്‍റെ ചിരി... നിന്‍റെ സ്നേഹം... നിന്‍റെ വാശികള്‍... നിന്‍റെ പിണക്കങ്ങള്‍... അങ്ങനെ നിന്‍റെതായ എല്ലാ ഭാവങ്ങളും ഞാനന്ന് മഴയിലും കണ്ടു... ഒരു പക്ഷെ അതാകാം ഞാന്‍ മഴയെ ഇത്രയേറെ സ്നേഹിക്കാന്‍ കാരണം... ഇന്ന് നിന്‍റെ അഭാവത്തിലും ഒരു സാന്ത്വനം നിറഞ്ഞ തലോടലായി മഴയെന്‍റെ അടുത്തെത്തുന്നു... ആ നിമിഷങ്ങളിലെല്ലാം നിന്‍റെ സാന്നിദ്ധ്യം ഞാന്‍ അറിയാറുണ്ട്...


ഇന്നും ഓരോ മഴയും എന്നിലെ നീയെന്ന ആ പ്രണയത്തിനെന്നും പുതുജീവന്‍ നല്‍കുന്നു... ഇന്ന് ഈ പെയ്യുന്ന മഴയിലും ഉള്ളില്‍ എവിടെയോ പ്രണയത്തിന്‍ നാമ്പുകള്‍ വീണ്ടും തളിര്‍ക്കുന്നതും ഞാനറിയുന്നു... ഇനിയും ഇങ്ങനെ മഴകാണാന്‍ കഴിയുന്ന കാലമത്രയും ആ പ്രണയം ഇതുപോലെ നിലനില്‍ക്കുമായിരിക്കും... മാറ്റങ്ങള്‍ക്ക് വഴിമാറാതെ... എന്നെന്നും നിത്യഹരിതമായി

Monday 13 February 2017

പ്രവാസികൾ ഞങൾ

നിശബ്ദവും നിശ്ചലവുമാകുന്ന ഇരുട്ടില്‍ ആശ്രയിക്കുന്നവര്‍ക്കെല്ലാം വെട്ടം പകര്‍ന്നുനില്‍ക്കുന്ന മെഴുകുതിരി കാണുമ്പോഴോക്കെ ഞാനോര്‍ക്കും പണ്ടോരിക്കല്‍ ഒരു  റിപ്പോര്‍ട്ടില്‍ വായിച്ച ആ വരികള്‍... "സ്വയം ഉരുകിതീരുന്ന മെഴുകുതിരികളെന്നപോലെ പ്രവാസികള്‍..." അന്നത് വായിക്കുമ്പോള്‍ സത്യത്തില്‍ എനിക്കറിയില്ലായിരുന്നു ആരാണ്, എന്താണ് ഈ പ്രവസിയെന്ന്... എന്നാല്‍ ഇപ്പോ ഞാനറിയുന്നു... ശരിക്കും അറിയുന്നു... കാരണം കഴിഞ്ഞ കുറച്ചുകാലങ്ങളായി ഞാനും ഒരു പ്രവാസിയാണ്... പ്രവാസികള്‍ എന്ന അനേകായിരങ്ങള്‍ക്കിടയില്‍ ഒരാളായനാള്‍ മുതല്‍ അങ്ങനെ അറിയാതിരുന്ന ഒത്തിരി അര്‍ത്ഥങ്ങള്‍ ഞാന്‍ മനസ്സിലാക്കി... അവിടെ സ്വന്തം അനുഭവങ്ങളില്‍നിന്നും പഠിക്കുകയായിരുന്നു ജീവിതത്തിലെ പലകാര്യങ്ങളും...


എന്തിനും ഏതിനും ആവശ്യമായ "പണം" അതിനുവേണ്ടിമാത്രം പ്രിയപ്പെട്ടതും, സ്വന്തമെന്ന്‍ പറയാവുന്നതുമായ എല്ലാത്തിനെയും പിരിഞ്ഞ്,ജീവിതത്തിന്‍റെ നല്ലൊരു കാലഘട്ടം അന്ന്യനാട്ടില്‍ ആര്‍ക്കോവേണ്ടി ജോലിചെയ്ത് ജീവിക്കേണ്ടിവരുന്നവര്‍...'എന്‍റെ നഷ്ട്ടങ്ങള്‍' ഏന്നെറെ കണക്കുകള്‍ പറയാനുള്ളവര്‍... ഏതൊരു അവസ്ഥയിലും, തനിച്ചാണ് എന്ന തോന്നലിലും പ്രതീക്ഷകളോടെ കേരള ലോട്ടറിയുടെ പരസ്യംപോലെ നാളെ... നാളെ... നാളെ എന്നുമാത്രം സ്വപ്നം കാണുന്നവര്‍... പക്ഷെ നാളെ...നാളെ... നീളെ...നീളെയാകുന്നു പലപ്പോഴും... ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല സ്വപ്നങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലലോ... അതിങ്ങനെ ഒന്നിനുപുറകെ മറ്റൊന്നായി വന്നുകൊണ്ടേയിരിക്കും...



ഇന്ന്  അവിചാരിതമായി പരിജയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ ഒരു ഭായി... ഞങ്ങള്‍ തമ്മില്‍ ചിലവഴിച്ച കുറച്ചു സമയം... പറഞ്ഞ കൊച്ചു വര്‍ത്തമാനങ്ങള്‍... അതാണ് ഇന്ന് ഇതിങ്ങനെ എഴുതാനുണ്ടാക്കിയ പ്രേരണ... അദ്ദേഹത്തെ 'കണ്ടാല്‍ തോന്നിക്കുന്ന പ്രായം' എന്ന കണക്ക്‌ എനിക്കവിടെ തെറ്റി... അദ്ദേഹംപറഞ്ഞു "വരുന്ന മാസം 52 തികയും,അതിനിടയില്‍ ഇത് പ്രവാസത്തിന്‍റെ 27 മത്തെ വര്‍ഷം"... അതുകേട്ടതും ഞാനൊന്നു സ്തംഭിച്ച്നിന്നു... 27 വര്‍ഷങ്ങള്‍ ഇവിടെയെങ്ങനെ... ആ ഒരു അവിശ്വസനീയതയെ തുടര്‍ന്നുള്ള നിശബ്ദ്തയില്‍ ഞാന്‍ കുറച്ചുസമയം എന്തൊക്കെയോ ചിന്തിച്ചുപോയി... ഒടുവില്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു "മതിയായില്ലേ ഭായി ഇവിടുത്തെ ഈ ജീവിതം?" ഒരു പൊട്ടിച്ചിരിയോടെ എന്‍റെ ആ ചോദ്യത്തിന് അദ്ദേഹം തന്ന മറുപടി ഇങ്ങനെയായിരുന്നു...



"ഗള്‍ഫില്‍ പോകണമെന്ന വലിയൊരു ആഗ്രഹം കൊണ്ട് വന്നതല്ല ഞാന്‍ ഇവിടെ... പണ്ട് വീട്ടിലെ കഷ്ട്ടപ്പാടുകളില്‍ സ്വയം കണ്ടെത്തിയൊരു വഴി... അല്ലെങ്കില്‍ അന്ന് ഉള്ളിലുണ്ടായ ഒരു പ്രേരണ അതാണ്‌ എന്നെ ഇവിടെയെത്തിച്ചത്... പക്ഷെ ഇവിടെവന്നപ്പോ അതിനേക്കാള്‍ വലിയ കഷ്ട്ടപ്പാടായിരുന്നുവെനിക്ക്... 2വര്‍ഷം ഇവിടെനിന്നാല്‍ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമാകും അത് കഴിഞ്ഞ് നാട്ടില്‍ തന്നെ നില്‍ക്കാമെന്ന കണക്കുകൂട്ടലില്‍ ആദ്യത്തെ 2 വര്‍ഷം പിടിച്ചുനിന്നു... പിന്നെതോന്നി ഒരു വര്‍ഷംകൂടി നില്‍കാം... അങ്ങനെ വീണ്ടും വീണ്ടും തോന്നിയപ്പോ ഇന്ന് വര്‍ഷം 27 ആയി... ഇനിയിപ്പോ നാട്ടില്‍ ചെന്ന് എന്തുചെയ്യാനാ?നല്ലകാലം മുഴുവനും ഇവിടെ തീര്‍ന്നിലെ... എങ്കില്‍ പിന്നെ ഓടുന്നിടത്തോളം ഇനി ഇവിടതന്നെ ഓടട്ടെയെന്നാ... അല്ലെങ്കിലും ഇനി ഇവിടുന്ന് അതികകാലം ഓടേണ്ടിവരുമെന്ന് തോന്നുന്നില്ല...



എല്ലാം ഒരു തമാശപോലെ അദ്ദേഹം നിര്‍ത്താതെ പറഞ്ഞു തീര്‍ത്തു... അതിനിടയില്‍ ഇടയ്ക്കിടെയുള്ള അദ്ദേഹത്തിന്‍റെ ആ നല്ല ചിരിയുടെ പുറകില്‍ ഒളിഞ്ഞിരിക്കുന്ന ഒത്തിരി സങ്കടങ്ങള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു... അതൊരുപക്ഷേ അദ്ദേഹത്തിന്‍റെ ആരും ഇതുവരെ കണ്ടുകാണില്ല... ഒരിക്കലും കാണെണ്ടവര്‍ അതൊന്നും കാണില്ല അല്ലെങ്കില്‍ അവരെ കാണിക്കില്ല... ഇനി അത് കണ്ടവരാണെങ്കില്‍ അത് കണ്ടതായി ഭാവിക്കില്ല... അതാണ് പ്രവാസികളുടെ ഏറ്റവും വലിയ വേദന... എന്നെ അല്ലെങ്കില്‍ എന്‍റെ അവസ്ഥയെ ആരും മനസ്സിലാക്കുന്നില്ലലോ എന്നൊരു സങ്കടം എന്നും തോന്നിക്കും... പ്രവാസിയുടെ നിസഹായവസ്ഥകളും വേദനകളും മറ്റൊരു പ്രവാസിക്കെ അറിയാനാവൂ എന്നതും ഒരു സത്യമാണ്... അദ്ദേഹം പറഞ്ഞ വേറൊരു കാര്യംകൂടിയുണ്ട് "ഇത് എന്‍റെ മാത്രം അവസ്ഥയല്ലല്ലോ?"എന്ന്... അതാവും ഓരോരുത്തരും സ്വയം കണ്ടെത്തുന്നൊരു ആശ്വാസം... അദ്ദേഹത്തെപോലെ അങ്ങനെ എത്രയോ പ്രവാസികള്‍ ഉണ്ടാകും... ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ഇങ്ങനെ വിദേശ രാജ്യങ്ങളില്‍ ചിലവഴിക്കേണ്ടിവന്നവര്‍...



ഇവിടെ നില്ക്കുമ്പോള്‍ "നാട്" എന്ന നല്ലോര്‍മ്മകള്‍ മാത്രമാണ് മനസ്സില്‍... അറിയാതെ നാടിനെ ഒത്തിരി സ്നേഹിച്ചുപോകും... നാട്ടിലുള്ളപ്പോഴോന്നും സ്വന്തം നാടിന് ഇത്രയേറെ ഭംഗി കണ്ടുകാണില്ല... അല്ലെങ്കിലും എന്തും ഓര്‍മ്മകളാകുമ്പോള്‍ അല്ലെങ്കില്‍ ഓര്‍മ്മയില്‍ വരുമ്പോഴാണല്ലോ ഭംഗി കൂടുന്നതും അതിന്‍റെയെല്ലാം വിലയറിയുന്നതും... ഇവിടെയിരുന്ന് എന്നും ഓര്‍മ്മകളിലെ ആ പച്ചപ്പുനിറഞ്ഞ നാട്ടുവഴികളോര്‍ക്കും... അപ്പോഴോക്കെ "നാട്ടില്‍ ചെന്ന്" എന്ന ഒത്തിരി ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സില്‍ കൂട്ടിവെക്കും... അങ്ങനെ ഇഴഞ്ഞ് ഇഴഞ്ഞ് കടന്നുപോകുന്ന ദിവസങ്ങക്കും മാസങ്ങക്കും ഒടുവില്‍ നാളെണ്ണി നാളെണ്ണി കാത്തിരുന്ന ആ ഒരു ദിവസം വരുമ്പോള്‍ അതുവരെ കൂട്ടിവച്ച ഒരുപിടി സ്വപ്നങ്ങളുമായി നാട്ടിലേക്ക്‌ ഒരു പറക്കല്‍... അത് 30 ദിവസത്തെ അവധിക്കാണെങ്കില്‍ 60 ദിവസവും മതിയാകാത്തത്രയും പദ്ധതികളാകും അപ്പോ മനസ്സില്‍...



ചെന്നിറങ്ങുമ്പോള്‍ സ്വീകരിക്കുന്നത് ഒട്ടേറെ മാറ്റങ്ങള്‍ നിറഞ്ഞൊരു നാടാകും... അവിടെ കാണുന്ന ആ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍തന്നെ 2 ദിവസം വേണം... പിന്നെ ചൂടിനും ഖുബൂസിനുമിടയില്‍ നിന്നും കിട്ടിയ മോചനത്തില്‍ നാട്ടിലിറങ്ങി ഓരോരോ ആശകള്‍ തീര്‍ത്തു നടക്കുമ്പോള്‍ നാട്ടുകാര്‍ക്കത് "ഗള്‍ഫുകാരന്‍റെ ജാഡ"... അത് വീട്ടിലുള്ളവര്‍ കാണുമ്പോള്‍ "ഹോ! ഇവന്‍ അവിടെയും ഇങ്ങനെയാവും ജീവിക്കുന്നേ, കൊള്ളാം ഗള്‍ഫ് അപ്പോ ഒരു സ്വര്‍ഗ്ഗം തന്നെ"... അത് തിരുത്താനാകാത്ത വീട്ടുകാരുടെ തെറ്റിദ്ധാരണ... മൊത്തത്തില്‍ ഒരു സെറ്റപ്പും ലുക്കും കാണുമ്പോള്‍ ചങ്ങാതിമാരുടെയും മനസ്സില്‍ "എങ്ങനെയെങ്കിലും എനിക്കും പോണം ഗള്‍ഫില്‍" അത് അറിയാത്ത പിള്ള ചൊറിയുമ്പോഴെ അറിയൂ എന്ന് പറയുംപോലെ... അങ്ങനെ അങ്ങനെ എല്ലാതവണയും കാണുന്ന അതേ സംഭവങ്ങളുമായി ദിവസങ്ങള്‍ വേഗത്തില്‍ പോയ്മറയും...



അറിയാതെ രാത്രിയും പകലും മാറിമാറയുമ്പോള്‍ അവസാനദിവസം വന്നതുമാത്രം ശരിക്കും അറിയും... അന്ന് കഴിഞ്ഞ അവധി ദിവസങ്ങള്‍ ഇത്രവേഗം എവിടെപോയെന്ന്‍ തിരിഞ്ഞു നോക്കിയാല്‍ ഒന്നും കാണില്ല... ഒടുവില്‍ സ്വപ്‌നങ്ങള്‍ ഇനിയും ബാക്കിനില്‍ക്കെ സ്വയം പ്രാകികൊണ്ട് തിരിച്ചു പറക്കും... ആ യാത്രയില്‍ മുഖഭാവം മാറും... ചിരിയും കളിയും പോകും... ഒരു ഉറക്കമുണരുമ്പോള്‍ കടലും കടന്ന്‌ വീണ്ടും വിജനമായ ആ മണലാരണ്യത്തിനു മുകളിലെത്തിയിട്ടുണ്ടാകും... പിന്നെ അടുത്ത അവധിക്കായുള്ള കാത്തിരിപ്പിന്‍റെ നാളുകളുമായി അങ്ങനെ ജീവിതം മുന്നോട്ട്... ചിലപ്പോഴൊക്കെ തോന്നും  എല്ലാം ഇട്ടെറിഞ്ഞു പോക്കൂടെ?"യെന്ന്... പക്ഷെ ഓരോരോ ആവശ്യങ്ങള്‍ ഓര്‍ക്കുമ്പോള്‍...... ഹാ... ഒരുവര്‍ഷംകൂടി കഴിയട്ടെ!

യാത്ര

ഒരു യാത്രയിലാണ് ഞാൻ... ദിനരാത്രങ്ങളെ അറിയാതെ, ദിശയറിയാതെ,എവിടെക്കെന്നറിയാതെയുള്ള ഒരു യാത്രയിൽ... കൂടെയുള്ള ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് തെല്ലും ക്ഷീണമറിയിക്കാതെ ഇന്നും മുന്നിലേക്ക് നയിക്കുന്നത്... 


ഒരുനാൾ നാളും സമയവും കുറിച്ചിറങ്ങിയ ഈ യാത്രക്കിടയിൽ ഇന്നിപ്പോ ഇതെഴുതുമ്പോഴും കൂടെ ആരൊക്കെയുണ്ട് എന്നെനിക്ക് അറിയാനാവുന്നില്ല... പലപ്പോഴും തോന്നും തനിച്ചാണെന്ന്... ചിലപ്പോഴൊക്കെ തനിച്ചാവാൻ കൊതിച്ചിട്ടുമുണ്ട്... ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ പൂർണ്ണ സ്വതന്ത്രനായ് പറക്കുന്ന ഒരു പക്ഷിയെ പോലെയാകാൻ...


കാലം മായ്ച്ചതുകൊണ്ടോ, ശ്രദ്ധയില്ലാഞ്ഞിട്ടോ അതോ യാത്രക്ക് വേഗതകൂടിയതുകൊണ്ടോ എന്നറിയില്ല പിന്നിട്ട ഓരോ വഴികളിലായ് കണ്ടുമുട്ടിയ പല  മുഖങ്ങളും എൻറെ ഓർമ്മയിൽ ഇന്നില്ല... എന്നാൽ എനിക്ക് അടുത്തറിയാവുന്ന, ഞാൻ എന്ന പേരിനെയും വ്യക്തിയെയും അറിയുന്ന പ്രിയപ്പെട്ട പലരും അവരവരുടെ യാത്രകൾ അവസനിച്ചും, അവസാനിപ്പിച്ചും അകന്നു പോയിരിക്കുന്നു... വേർപാട് എന്ന ആ തിരിച്ചറിവ് എപ്പോഴും എനിക്കൊരു വേദന സമ്മാനിക്കാറുണ്ട്...


പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിപ്പൊക്കെ കഴിഞ്ഞ് വെറുതെ നടക്കുന്ന മുതിർന്ന ചേട്ടൻമാരെ കാണുമ്പോഴൊക്കെ ഉള്ളിൽ തോന്നിയിരുന്ന ഒരു കാര്യമാണ് "അവൻമാർ ഭാഗ്യവാൻമാർ ഇനി പഠിക്കണ്ടലോ" യെന്ന്... അതുപോലെ എല്ലാം നേരത്തെ കഴിയുന്നവർ ഭാഗ്യവാൻമാരാണെന്ന് തോന്നും...


ചിലപ്പോ അവരെല്ലാം അവരുടെ യാത്രയുടെ അവസാന നിമിഷങ്ങളിൽ ഒരുപക്ഷെ ഒന്ന് മോഹിച്ചിട്ടുണ്ടാകാം കവി കൊതിച്ചപോലെ "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...".


എൻറെ  യാത്ര അതിപ്പോ എവിടെയെത്തിനിൽകുന്നു എന്നെനിക്കറിയില്ല... എത്ര ദൂരം പിന്നിട്ടു എന്നും അറിയില്ല... എനിക്കിനി എത്ര ദൂരം താണ്ടുവാനുണ്ടെന്നും അറിയില്ല... എന്നാൽ ഒന്ന്‌ ഉറപ്പല്ലെ എൻറെ യാത്രക്കും ഒരു അവസാനം ഉണ്ടെന്നത്... ഒരു ദീർഘ നിശ്വാസത്തിൽ അവസാനിക്കുന്ന യൊരു യാത്ര... എന്‍റെ സ്വന്തം ജീവിതയാത്ര

Thursday 9 February 2017

മരുഭൂമിയിലെ മഴ

“ഇന്ന് നല്ലൊരു മഴ പെയ്തുകണ്ടു... പ്രതീക്ഷിക്കാതെ വന്നെത്തിയ ഒരു വിരുന്നുകാരിയെപോലെയായിരുന്നു ഇന്നത്തെ മഴ... കാലം കുറേയായി മഴ കാണാന്‍ കൊതിച്ചുകൊണ്ട് ഞാനൊരു വേഴാമ്പലിനെപോലെ... എന്തായാലും ഒരു കാത്തിരിപ്പിന്‍റെ അവസാനം കാത്തിരുന്നത് കിട്ടിയ സന്തോഷത്തിലാണ് ഞാനിപ്പോള്‍... അനങ്ങാതെ മഴയെ നോക്കിനിന്നങ്ങനെ അറിയാതെ ചിന്തകളില്‍ മുഴുകിപോയ നിമിഷങ്ങള്‍... ആ സമയം മഴയിലൂടെ മനസ്സ് ഏറെ ദൂരം പുറകിലേക്ക് പോയി... മഴയെന്ന കാഴ്ച്ചയും, ആ ശബ്ദവും, കുളിരുമെല്ലാം പണ്ടത്തെ ഓരോ കാര്യങ്ങളെ ഓര്‍മ്മിപ്പിക്കുകയായിരുന്നു... മഴ ശരിക്കും കണ്ടതും അറിഞ്ഞതും സ്കൂളില്‍ ക്ലാസ്സ്‌ മുറിയില്‍ ഇരിക്കുമ്പോഴാണ്... ആ ഓര്‍മ്മകള്‍ക്ക് ഇന്നും ഒരു സുഖമുണ്ട്... മഴ നനഞ്ഞ മണ്ണിന്‍റെയും, പുസ്തകത്താളുകളുടെയും, പൊതി ചോറിന്‍റെയും ഒരു മണവുമുണ്ട്... ഇനി എത്ര കൊതിച്ചാലും അതൊന്നും ഒരിക്കലും തിരിച്ചു വരില്ലെന്നുള്ള തിരിച്ചറിവാണ് അതെല്ലാം ഇന്ന് അമൂല്യമാക്കി മാറ്റുന്നത്... മരുഭൂമിയിലെ മഴക്ക് നാട്ടിലെ മഴയുടെ സൗന്ദര്യമില്ലെങ്കിലും ഇന്നത്തെ ഈ മഴയില്‍ മനസ്സൊന്ന്‍ തളിര്‍ത്തു... പെയ്തൊഴിഞ്ഞപ്പോള്‍ എന്നില്‍ വീണ്ടും ആ ചോദ്യങ്ങളായി... “എന്നാ നീ ഇനി വരിക? ഇനിയെന്നാ നിന്നെ ഇങ്ങനെ വീണ്ടും കാണാന്‍ കഴിയുക? എന്നൊക്കെ... അതൊരുപക്ഷെ ഉള്ളിലെ മഴയോടുള്ള സ്നേഹം എന്നും മാറാതെ നില്‍ക്കുന്നതുകൊണ്ടാകാം...” 

Wednesday 8 February 2017

“പ്രണയം നഷ്ടമായവന്റെ ലേഖനം"

എന്റെ മാത്രം സ്വന്തം എന്ന് കരുതി ഞാൻ പ്രണയിച്ചിരുന്നവളെ , നീ അറിയാൻ നിനക്കായ്‌ ഞാൻ കുറിക്കുന്ന വരികളാണിത്‌..

എനിക്കറിയാം ഇന്നല്ലെങ്കിൽ നാളെ നീ എന്നെയും തേടി ഇത്‌ വഴി വരുമെന്ന് ,  അന്ന് നീ ഇത്‌ വായിക്കുക.. അന്ന് നീ ഇതിനെ ഒരു പ്രണയ ലേഖനമായി കാണരുത്‌.. ഇത്‌ പ്രണയം നഷ്ട്മായവന്റെ ലേഖനമാണ്‌...

ആദ്യമായി നിന്നോട്‌ ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ കേട്ടിട്ടും കേട്ടില്ലെന്ന ഭാവം നീ നടിച്ചു...
പിന്നീടുള്ള ദിനങ്ങൾ നീ വരുന്ന വഴികളിൽ ഞാൻ കാത്ത്‌ നിന്നു..കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്താൽ നീ പോയി... നിന്നോടുള്ള ഇഷ്ടത്താൽ നിന്റെ വീട്ടുകാരുമായി ഞാൻ അടുത്തു..ഓരോ ഓരോ കാരണങ്ങൾ പറഞ്ഞ്‌ നിന്നെ കാണാൻ വേണ്ടി ഞാൻ നിന്റെ വീട്ടിൽ വരുമായിരുന്നു..അപ്പോഴെല്ലാം നിനക്കെന്നോട്‌ ദേഷ്യം മാത്രമായിരുന്നു...എങ്കിലും നിന്റെ ദേഷ്യം എനിക്കിഷ്ടമായിരുന്നു...

പിന്നീട്‌ ഒരിക്കൽ നീ എന്നെ കളിയാക്കാൻ വേണ്ടി പറഞ്ഞു എന്നെ ഇഷ്ടമാണെന്ന്...  അന്ന് ആ നിമിഷം എത്രത്തോളം ഞാൻ സന്തോഷിച്ചെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല..
എന്റെ ഇതു വരെയുള്ള ജീവിതത്തിൽ
അത്രയധികം ഞാൻ സന്തോഷിച്ചിട്ടില്ല...

പക്ഷേ അത്‌ അധിക നേരം നീണ്ട്‌ നിന്നില്ല...നീ എന്നെ ഫൂളാക്കാൻ വേണ്ടി പറഞ്ഞതാണന്നറിഞ്ഞപ്പോൾ എനിക്കെന്റെ കണ്ണ്‌നീർ തുള്ളികളെ പിടിച്ച്‌ നിർത്താൻ കഴിഞ്ഞില്ല....പിന്നീട്‌ ഒരവസരത്തിൽ നീ എന്നോട്‌ പറഞ്ഞു നിന്നെക്കാളും നല്ലൊരു പെണ്ണിനെ എനിക്ക്‌ കിട്ടുമെന്ന് പക്ഷെ നീ അറിയണം “ഉപ്പോളം വരില്ല ഉപ്പിലിട്ടത്‌"..നഷ്ട ബോധം ഉണ്ട്‌ എനിക്ക്‌ എന്നെങ്കിലും നീ എന്നെ ഇഷ്ടമാകും എന്ന് കരുതി കാത്തിരുന്നതിന്‌..

അർഹിക്കാത്തതൊന്നും ആഗ്രഹിക്കരുത്‌ എന്ന് ഞാൻ പടിച്ചത്‌ ഞാൻ ആഗ്രഹിച്ച നിന്റെ സ്നേഹം എനിക്ക്‌ കിട്ടാതിരുന്നപ്പോഴാണ്‌..നിന്നെ മറക്കാൻ എനിക്കാഗ്രഹമില്ല...ഒരു പാട്‌ സങ്കടം തോന്നുന്ന സന്ദർഭങ്ങളിൽ ഞാൻ നിന്റെ പുഞ്ചിരിക്കുന്ന മുഖം ഓർത്തെടുക്കാറുണ്ട്‌...എങ്കിലും ഒരു ആശ്വാസമുണ്ടെനിക്ക്‌ എനിക്ക്‌ നഷ്ടമായത്‌ എന്നെ ഒരിക്കൽ പോലും സ്നേഹിക്കാത്തെ നിന്നെയാണ്‌..
പക്ഷേ നിനക്കോ നിന്നെ ജീവനു തുല്യം സ്നേഹിച്ച എന്നെയും....

ഇന്ന് എന്റെ പ്രണയം നഷ്ടമായിരിക്കുന്നു... പ്രണയത്തെ ഇന്ന് എനിക്ക്‌ ഭയമാണ്‌..പ്രണയം അത്‌ ചിലർക്ക്‌ സന്തോഷങ്ങൾ മാത്രം കൊടുക്കുന്നു...മറ്റ്‌ ചിലർക്ക്‌ സങ്കടങ്ങൾ മാത്രവും...അത്‌ എനിക്ക്‌ സമ്മാനിച്ചത്‌ സങ്കടം മാത്രമാണ്‌ അത്‌ കൊണ്ടിത്‌ ഒരു പ്രണയ ലേഖനമല്ല